Sunday, October 28, 2012

മധുരബാല്യത്തിന്‍റെ ചെപ്പ് തുറന്നപ്പോള്‍!!!!!



മദ്ധ്യവേനല്‍ അവധിക്കാലം ഞങ്ങള്‍ കുട്ടികള്‍ എക്കാലവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരുന്നു. സ്കൂളിന്‍റെ നൂലാമാലകളില്‍നിന്നും താത്കാലീകമായെങ്കിലും വിടുതല്‍ ലഭിക്കുന്ന ആ ദിവസങ്ങളെ, ഞങ്ങള്‍ എല്ലാവരും അത്രയധികം ഇഷ്ടപ്പെട്ടിരുന്നു!! അവധിക്കാലമായാല്‍ അച്ഛന്‍റെ സഹോദരിമാരുടെ മക്കളും, സഹോദരന്‍റെ മക്കളുമൊക്കെയായി അഞ്ചാറു കുട്ടികള്‍, ഞങ്ങളുടെ തറവാടുവീട്ടില്‍ ഒന്നുരണ്ടാഴ്ച്ചത്തെ താമസത്തിനെത്തുന്നത് പതിവായിരുന്നു. പത്തു വയസ്സില്‍ താഴെയുള്ള മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും, പിന്നെ പതിനൊന്നു വയസ്സുകാരനായ ഞാനും! കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ഞാനായതിനാല്‍ ഇവരുടെയൊക്കെ നേതാവ്‌ ഞാനായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ!!!

മദ്ധ്യവേനല്‍ അവധിക്കാലം മാമ്പഴക്കാലം കൂടിയാണ്! വീടിനു ചുറ്റുമുള്ള നിരവധി മാവുകളില്‍ ആ സമയത്ത് നിറയെ പഴുത്തതും പഴുക്കാറായതുമായ മാങ്ങാകള്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണത്!!! കാറ്റത്ത് പൊഴിഞ്ഞു വീഴുന്ന മാമ്പഴം പെറുക്കാനോടുന്ന ഞങ്ങളില്‍ പലരും, ഓട്ടത്തിനിടയില്‍ വീണു കാലും കൈയും ഒക്കെ മുറിച്ചുകൊണ്ട് വരുന്നതും സാധാരണയായിരുന്നു. അപ്പോഴൊക്കെ അമ്മമാരില്‍നിന്നും ലഭിക്കുന്ന ശകാരമൊന്നും ഞങ്ങളാരും അത്ര കാര്യമാക്കിയിരുന്നതുമില്ല!!.

ദിവസം മുഴുവനും വിവിധയിനം കളികളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, മുതിര്‍ന്നവരോടൊപ്പം  അധികം അകലെയല്ലാതെ ഒഴുകുന്ന അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ കൊണ്ടുപോകുന്നതും, വീടിനു പുറകിലുള്ള മലകളിലേക്ക് പിക്നിക്‌ പോകുന്നതുമൊക്കെയാണ് ഞങ്ങളെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന മറ്റിനങ്ങള്‍!!

ഞങ്ങളുടെ ഗ്രാമത്തിലെ വീട് സ്ഥിതിചെയ്യുന്നത് ഒരു മലയുടെ താഴ്‌വാരത്തിലാണ്. അതുകൊണ്ടുതന്നെ വീടിന്‍റെ പുറകിലുള്ള ഞങ്ങളുടെ കൃഷിസ്ഥലങ്ങളൊക്കെ, തട്ട് തട്ടായി ഉള്ളവയാണ്. കൃഷി ചെയ്തിരിക്കുന്ന അവസാനത്തെ തട്ടുകഴിയുമ്പോള്‍, കുറ്റിച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന മലയുടെ തുടക്കമായി! അവിടം തുടങ്ങി ശരിയായ വഴികളൊന്നും കാണുകയില്ല. കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റി ഒരു ഊഹം വച്ചു മുകളിലേക്ക് കയറിയാല്‍, അല്‍പ്പ സമയത്തിനുള്ളില്‍ മലയുടെ ഒത്ത നിറുകയിലെത്താം.അടുത്തടുത്തായി മലകളുടെ ഒരു നിര തന്നെ അവിടെ ഉണ്ട്. അവിടെനിന്നും പാറക്കെട്ടുകള്‍ നിറഞ്ഞ അടുത്ത മലയിലേക്കുള്ള യാത്രാമദ്ധ്യേയാണ്, പാറകള്‍ക്കുള്ളിലായുള്ള ഒരു ഗുഹയുള്ളത്! പണ്ടുകാലത്ത് പുലികള്‍ കുടുംബമായി ഈ ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്നു എന്നാണു മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അതുകൊണ്ട് ഈ ഗുഹ 'പുലിപ്പാറ' എന്ന പേരിലാണു അറിയപ്പെട്ടിരുന്നത്.

ഇത്തവണത്തെ അവധിക്കാലത്ത് കുട്ടികളെ പുലിപ്പാറ കാണിക്കാന്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഇല്ലായിരുന്നതിനാല്‍, ആ ദൌത്യം ഞാന്‍ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു! കുട്ടികളെയൊക്കെ നല്ലവണ്ണം നോക്കിക്കൊള്ളാം

എന്നുള്ള ഉറപ്പിന്‍മേല്‍ അമ്മ എനിക്ക് സമ്മതം തന്നതോടെ ഉച്ചകഴിഞ്ഞു പുറപ്പെടാനായുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. ഈ മലമുകളിലൊക്കെ എപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടായിരിക്കും എന്നതിനാല്‍ ഞങ്ങള്‍ ഒരു പട്ടം കൂടി ഉണ്ടാക്കികൊണ്ടുപോകാന്‍ തീരുമാനിച്ചു. അതനുസരിച്ചു പട്ടം റെഡിയാക്കി അമ്മയറിയാതെ അമ്മയുടെ തയ്യല്‍ മെഷീന്‍റെ ഒരു റോള്‍ നൂലും ഞങ്ങള്‍ സംഘടിപ്പിച്ചു! നാലുമണിക്കുള്ള സ്നാക്ക്സും ജൂസുമൊക്കെ അമ്മ നേരത്തെതന്നെ പായ്ക്ക് ചെയ്ത്‌ ഒരു ബാഗിലാക്കി തന്നിരുന്നു. അങ്ങനെ അതൊക്കെ ചുമന്നുകൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി!!

ഓ, ഇതിനിടയില്‍ ഒരു പ്രധാന വ്യക്തിയെപ്പറ്റി പറയാന്‍ ഞാന്‍ വിട്ടുപോയി! ബോബനും മോളിയും കാര്‍ട്ടൂണുകളില്‍ കാണുന്നതുപോലെ, ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ജിമ്മി എന്ന ഞങ്ങളുടെ നായയായിരുന്നു, അത്. ഞങ്ങള്‍ കുട്ടികള്‍ എവിടെ പോയാലും ഞങ്ങളോടൊപ്പം അവനും ഉണ്ടാവും. ഒരിക്കല്‍ ഞങ്ങളെ പിന്തുടര്‍ന്ന് അവന്‍ സ്കൂളില്‍ വരെ ഒപ്പം വന്നു, ഞങ്ങള്‍ ഇരിക്കുന്ന ബെഞ്ചിന്‍റെ അടിയില്‍ ഇരിപ്പായി! പിന്നെ അദ്ധ്യാപകന്‍ വന്നു വടിയെടുത്തു അടിച്ചോടിച്ചപ്പോള്‍ അവന്‍ തിരികെ പോകുന്നത് ഞങ്ങള്‍ സങ്കടത്തോടെ നോക്കിനിന്നു. ഏതായാലും ഈ യാത്രയിലും അവന്‍ വിളിക്കാത്ത ഒരു അതിഥിയായി ഞങ്ങളോടൊപ്പം കൂടിയത് ഞങ്ങള്‍ക്കും സന്തോഷമായിരുന്നു!!!

ആദ്യത്തെ മലമുകളില്‍ എത്തിയപ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു. അമ്മയുടെ ജൂസും വെള്ളവുമൊക്കെ കുടിച്ചു ഉന്മേഷം വീണ്ടെടുത്തു ഞങ്ങള്‍ പുലിപ്പാറ ലക്ഷ്യമാക്കി  നടപ്പ് തുടര്‍ന്നു. ശരിയായ വഴിയൊന്നും ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, കുറ്റിച്ചെടികളില്‍ ചിലതില്‍ പഴുത്തു നില്‍ക്കുന്ന കായ്കള്‍ തിന്നാവുന്നതാണെന്ന് എനിക്കറിയാമായിരുന്നതിനാല്‍ ഞാന്‍ അതൊക്കെ പറിച്ചു കുട്ടികള്‍ക്ക് തിന്നാനായി കൊടുക്കുമായിരുന്നു!!അതുകൊണ്ട് കുട്ടികളൊക്കെ വളരെ സന്തോഷത്തിലായിരുന്നു. അങ്ങനെ  ഞങ്ങള്‍ ഒടുവില്‍ ആ ഗുഹയില്‍ എത്തിച്ചേര്‍ന്നു. ഗുഹയ്ക്കകത്ത് തല കുനിച്ചു മാത്രമേ കടക്കാനാവൂ. ഉള്ളില്‍ കടന്നു  അല്‍പ്പ സമയം ചിലവഴിച്ചതിനുശേഷം   അതിനകത്തുനിന്നും ഇറങ്ങി ഞങ്ങള്‍ അടുത്ത മലയിലേക്ക് നീങ്ങി. ഈ മല മുഴുവനും ഞാന്‍ മുമ്പ് പറഞ്ഞതു പോലെ പാറക്കെട്ടുകളാണ്.ഒന്നിന് പുറകിലൊന്നായി നിരന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍!!!  അതില്‍ ഏറ്റവും ഉയരമുള്ള പാറയുടെ മുകളില്‍ എല്ലാവരെയും ഞാന്‍ വലിച്ചുകയറ്റി. നല്ല കാറ്റുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വന്നപ്പോള്‍ത്തന്നെ പട്ടം പറത്തി  മുകളിലേക്കുയര്‍ത്തി, അതിന്‍റെ നൂല്‍ ഒരു ചെടിയില്‍ കെട്ടിയിട്ടിരുന്നു!!!.

കുറെയേറെ നേരം ചെലവിട്ടതിനുശേഷം, ബാക്കി ഉണ്ടായിരുന്ന സ്നാക്ക്സും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഴിച്ചു  തീര്‍ത്തു. ജിമ്മിക്കും അവന്‍റെ വിഹിതം കൊടുക്കാന്‍ ഞങ്ങള്‍ മറന്നില്ല. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്തുതന്നെയായാലും ഇങ്ങനെയുള്ള യാത്രാവേളകളില്‍ കഴിക്കുമ്പോഴാണ്, അവ എത്രമാത്രം സ്വാദിഷ്ടമാണെന്നു നമുക്കൊക്കെ കൃത്യമായി അനുഭവപ്പെടുന്നത്!!!


ഒടുവില്‍ മടക്കയാത്രയ്ക്കുള്ള സമയമായി.
അവിടെ നിന്നാല്‍ സൂര്യാസ്തമയം  ഭംഗിയായി കാണാം എന്നുള്ളതിനാല്‍, അതുകൂടി കണ്ടിട്ട് മടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു .പക്ഷെ അത് ഒരു വലിയ അബദ്ധമായിപ്പോയെന്നു മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു!!!

സൂര്യാസ്തമയം കഴിഞ്ഞാല്‍ ഇരുട്ട് പരക്കുന്നത് വളരെ വേഗത്തിലാണ്.ഇരുട്ടായിക്കഴിഞ്ഞാല്‍ മലമ്പ്രദേശമായതിനാല്‍ കുറ്റിച്ചെടികള്‍‍ക്കിടയിലൊക്കെ ഇഴജന്തുക്കള്‍ ഇര തേടിയിറങ്ങുന്ന സമയമാണെന്ന് അമ്മ പറയുന്നത്, എന്‍റെ മനസ്സില്‍ ഭയമുളവാക്കിയിരുന്നു!! അതുകൊണ്ടുതന്നെഅപ്പോഴും    പറന്നുകൊണ്ടിരുന്ന പട്ടം പോലും തിരിച്ചെടുക്കാനായി   നില്‍ക്കാതെ, ഞാന്‍ ധൃതി കൂട്ടി കുട്ടികളെയും കൊണ്ട് തിരികെയുള്ള യാത്ര ആരംഭിച്ചു.


അസ്തമിച്ചതിനുശേഷവും കുറച്ചുനേരത്തേക്ക് ഉണ്ടായിരിക്കുന്ന വെളിച്ചത്തില്‍ ഞങ്ങള്‍ പാറകള്‍ ഉള്ള മലയുടെ ഭാഗം , കടന്നുകഴിഞ്ഞിരുന്നു. ഇനി ഉള്ള ഭാഗം കടക്കുന്നതാണ് ദുര്‍ഘടം.അപ്പോഴേക്കും ഇരുട്ട് ശരിക്കും 
പരന്നുകഴിഞ്ഞതിനാല്‍ ശരിയായ വഴിതന്നെയായിരിക്കും എന്നുള്ള ഊഹത്തില്‍, കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി ഞാന്‍ അവരെ മുന്‍പോട്ടു നയിച്ചുകൊണ്ടിരുന്നു. ഒരു പത്തു മിനിട്ടുകളായപ്പോഴാണ്, എനിക്ക് ആ ആപത്ശങ്ക ആദ്യമായി  തോന്നിത്തുടങ്ങിയത്. ഞങ്ങള്‍ വന്ന വഴി ഇതുതന്നെയല്ലേ? അടുത്തുതന്നെ  ഞെട്ടലുളവാക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യവും, എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു!!!  കുറച്ചു മുന്‍പുവരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ജിമ്മി, ഇപ്പോള്‍ ഞങ്ങളോടോപ്പമില്ല!!

 പരിഭ്രാന്തിപരത്തിയ ആ നിമിഷത്തില്‍ തന്നെയായിരുന്നു, 'ജിമ്മീ.....'  എന്ന് ആറു കണ്ഠങ്ങളില്‍ നിന്നും ഒരുമിച്ചുയര്‍ന്ന ആ നിലവിളി!! എന്നാല്‍ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് അത്  അവിടെങ്ങും പ്രതിധ്വനിക്കുന്നതല്ലാതെ, ജിമ്മിയുടെ പ്രതികരണമൊന്നുമില്ല!!!. ഞങ്ങള്‍ നിന്നിടത്തുതന്നെ നിന്നുകൊണ്ട് വീണ്ടും വീണ്ടും അവനെ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ എപ്പോഴോ അങ്ങ് ദൂരത്തുനിന്നും അവന്‍റെ ഒരു കുരയുടെ നേര്‍ത്ത ശബ്ദം കേട്ടതുപോലെ എനിക്ക് തോന്നി. മറ്റുള്ളവരെ നിശബ്ദരാക്കിക്കൊണ്ട് ഞാന്‍ ഒന്നുകൂടി അവനെ ഉച്ചത്തില്‍ വിളിച്ചു. ഇത്തവണ ഞങ്ങള്‍ എല്ലാവരും തന്നെ അത് വ്യക്തമായും കേട്ടു. ഞങ്ങള്‍ നില്‍ക്കുന്നതിനു കുറച്ചു ദൂരെയായി  ഇടതുവശത്തുനിന്നുമാണ് ആ ശബ്ദം വരുന്നത്. ഞാന്‍ വീണ്ടും അവന്‍റെ പേര് വിളിച്ചുകൊണ്ട്  ആ ഭാഗം

ലക്ഷ്യമാക്കി കുട്ടികളുമായി നീങ്ങി. അഞ്ചു മിനിട്ടുകളിലെ നടപ്പിനൊടുവില്‍, ഒരു വലിയ കുറ്റിച്ചെടിയുടെ മറവിലായി അവനെ കണ്ടെത്തിയത്എനിക്ക് വളരെയധികം  ആശ്വാസം പകര്‍ന്നുതന്ന ഒരു കാര്യമായിരുന്നു. ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി വാലാട്ടിയതിനുശേഷം, അവന്‍ ഞങ്ങള്‍ക്ക് മുന്‍പിലായി അതിവേഗം മുന്‍പോട്ടു  തന്നെ
തെല്ലും  സംശയമില്ലാതെ നടക്കാനാരംഭിച്ചു.

ഒട്ടും മടിച്ചുനില്‍ക്കാതെ കുട്ടികളെയും വിളിച്ചുകൊണ്ട് ഞാനും അവനെ പിന്തുടര്‍ന്നു. ഇടയ്ക്കിടെ ഞങ്ങള്‍ ഒപ്പമെത്താന്‍ വേണ്ടി അവന്‍ തിരിഞ്ഞുനോക്കി  ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുമായിരുന്നു. പത്തു നിമിഷങ്ങള്‍ അവനെ പിന്തുടര്‍ന്നപ്പോഴേക്കും കൃഷിയിടങ്ങളുടെ പച്ചപ്പ്, മങ്ങിയ വെളിച്ചത്തിലും കണ്ടുതുടങ്ങിയത്  ഞങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാഴ്ച്ചയായിരുന്നു!!!!! അവന്‍ പോയിക്കൊണ്ടിരുന്ന വഴി തന്നെയായിരുന്നു ഞങ്ങള്‍ ആദ്യം വന്നിരുന്ന  ശരിയായ വഴിയും!!

പിന്നയുള്ളത് ഇറക്കമായിരുന്നതിനാല്‍ വളരെ വേഗം തന്നെ ഞങ്ങള്‍ താഴെ എത്തിച്ചേര്‍ന്നു.  അപ്പോഴേക്കും ഞങ്ങളെ കാണാതെ പരിഭ്രാന്തരായ ഞങ്ങളുടെ വീട്ടുകാര്‍, ഞങ്ങളുടെ ഒരു പണിക്കാരനെ ഞങ്ങളെ തിരയാനായി വിട്ടിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ കയ്യിലുണ്ടായിരുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍, അയാളോടൊപ്പം ഞങ്ങള്‍ ആറുപേരും സുരക്ഷിതരായി വീട്ടില്‍ എത്തിച്ചേര്‍ന്നു!

നിറയെ മണ്ണും പൊടിയും പുരണ്ടു, മുള്‍ച്ചെടികളുടെ പോറലുകളുമേറ്റു ക്ഷീണിതരായ, ആറു ചെറുശരീരങ്ങള്‍, ഒടുവില്‍ അമ്മമാരുടെ  സ്നേഹകരങ്ങളുടെ ബന്ധനത്തിലായപ്പോള്‍, എല്ലാവര്‍ക്കുമുണ്ടായ ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല!!!

നേരത്തെ പുറപ്പെടാഞ്ഞതിനു അമ്മയുടെ

വക ശകാരവും ശാസനയും എനിക്ക് 
ചെറുതായി  ലഭിച്ചെങ്കിലും ആപത്തൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതരായി  വീടെത്തിക്കാന്‍ കഴിഞ്ഞതില്‍,എന്‍റെ അമ്മയ്ക്കും എന്നെപ്പറ്റി  അഭിമാനം തോന്നിയ സന്ദര്‍ഭമായിരുന്നു അത്!!! അപ്പോഴേക്കും ഞാനാകട്ടെ, ഇതിനൊക്കെ  എന്നെ സഹായിച്ച , 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ അടുത്തുതന്നെ കിടന്നിരുന്ന ജിമ്മിയുടെ അടുത്തു ചെന്ന്, അവനെ വാരിയെടുത്തു അവന്‍റെ തലയില്‍ അരുമയോടെ തലോടാന്‍ തുടങ്ങിയിരുന്നു!!എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന അവന്‍റെ കണ്ണുകളില്‍, എനിക്ക് അവനോടുള്ള നന്ദിയും കടപ്പാടും പ്രതിഫലിക്കുന്നത്,
അവനും അറിയുന്നുണ്ടാവുമെന്നു ഞാന്‍ ആത്മാര്‍ഥമായും ആശിച്ച പോയ നിമിഷങ്ങളായിരുന്നു അവ!!!!

Sunday, October 21, 2012

പകച്ചുനില്‍ക്കാതെ മുന്‍പോട്ട്!!!



ഡിപ്പാര്‍ച്ചര്‍ കാര്‍ഡു പൂരിപ്പിച്ചുകൊണ്ടിരുന്ന എന്‍റെ അരികിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു പെണ്‍കുട്ടി നടന്നുവരുന്നത്, ഞാന്‍ കാണുന്നുണ്ടായിരുന്നു. ഏറിയാല്‍ ഒരു ഇരുപത്തിയാറു അല്ലെങ്കില്‍ ഒരു ഇരുപത്തിഎഴു വയസ്സ് തോന്നിക്കും. വിടര്‍ന്നു  ഭംഗിയുള്ള ജീവന്‍ തുടിക്കുന്ന കണ്ണുകള്‍ സമ്മാനിക്കുന്ന  ഒരു പ്രത്യേക അഴക്‌, ആ മുഖത്തിന് ഉണ്ടായിരുന്നു എങ്കിലും, ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് കാണുന്ന ആര്‍ക്കും അവളോട് ഒരു അനുകമ്പ തോന്നുമായിരുന്നു!.


എന്‍റെ അടുത്തു വന്നതും പാസ്പോര്‍ട്ടും അതില്‍ നിന്നും ഒരു ഫോറവും എന്‍റെ നേരെ നീട്ടിക്കൊണ്ടു അവള്‍ മെല്ലെ ചോദിച്ചു..


“ചേട്ടാ ഈ ഫോറം ഒന്ന് ഫില്ലപ്പു ചെയ്തുതരുമോ?"


അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാണുന്ന ഒരാള്‍ക്കും ആ അപേക്ഷ നിരസിക്കാന്‍ ബുദ്ധിമുട്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.


ഞാന്‍ വേഗം തന്നെ അവളുടെ ഫോറം ഫില്ലപ്പ് ചെയ്യാന്‍ തുടങ്ങി. പൂര്‍ത്തിയാക്കിയ ഫോറത്തില്‍ അവള്‍ ഒപ്പിടേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ മെല്ലെ അവളോട്‌ അവളുടെ സങ്കടത്തിന്‍റെ കാരണം ആരാഞ്ഞു.


ഗദ്ഗദം ഇറ്റു വീഴുന്ന അവളുടെ വാക്കുകളിലൂടെ, ഞാന്‍ ആ ദയനീയ സത്യം മനസ്സിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് അവളുടെ ഭര്‍ത്താവ് ആകസ്മീകമായി മരണപ്പെട്ടിരിക്കുന്നു!! കൂടുതലായൊന്നും ചോദിക്കാതെതന്നെ അവള്‍ ആ സംഭവം, എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.


സന്തോഷകരമായ ഒരു കുടുംബജീവിതമായിരുന്നു അവരുടേത്. അബുദാബിയില്‍ ഒരു ആശുപത്രിയില്‍ ജോലി നോക്കുന്ന അവളുടെ, ഭര്‍ത്താവ് വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ജോലിയിലായിരുന്നു. പെട്ടെന്നൊരു ദിവസമായിരുന്നു ശരീരത്തിനു അസ്വാസ്ഥ്യം അനുഭവപ്പെട്ടതും, നാട്ടിലേക്ക് ചികിത്സക്കായി വണ്ടി കയറുകയാണെന്നുമുള്ള ഫോണ്‍ സന്ദേശം അവള്‍ക്കു ലഭിക്കുന്നതും!. കാര്യമായ അസുഖമൊന്നും ആരോഗ്യവാനായിരുന്ന ഭര്‍ത്താവിനുണ്ടാകാന്‍  സാധ്യത ഇല്ലെന്നു കരുതിയ അവളും, ആ സന്ദേശം അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച വിവരം, അക്ഷരാര്‍ത്ഥത്തില്‍ അവളെ ഞെട്ടിക്കുന്നതായിരുന്നു!! ഗുരുതരമായ  കരള്‍രോഗം ബാധിച്ച വിവരം വൈകിയറിഞ്ഞ ഒരു യാഥാര്‍ത്ഥ്യമായപ്പോള്‍, അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ ഒരു വഴിയും
വൈദ്യശാസ്ത്രത്തിന്‍റെ മുമ്പില്‍ ഇല്ലായിരുന്നത്രേ! വേഗത്തില്‍ തരപ്പെടുത്തിയ അവധിയില്‍, വീട്ടിലെത്തിയ അവള്‍ക്ക്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവനറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്!


അവര്‍ക്കുണ്ടായിരുന്ന ഒരു കുട്ടിയുടെ കാര്യമായിരുന്നു അതിലൊക്കെ സങ്കടകരമായുണ്ടായിരുന്നത്. രണ്ടു വയസ്സുള്ള  കുട്ടിയെ ജനിച്ചനാള്‍ മുതല്‍  ഭര്‍ത്താവിന്റെ വീട്ടില്‍ അദ്ദേഹത്തിന്‍റെ അമ്മയായിരുന്നു വളര്‍ത്തിയിരുന്നത്. അവധിക്കു രണ്ടുപേരും നാട്ടിലെത്തുമ്പോഴായിരുന്നു, കുട്ടിക്ക് അഛനമ്മമാരോടോത്തു അല്‍പ്പദിവസങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയിരുന്നത്. ലീവ് നീട്ടിയെടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍, അവള്‍ ജോലിക്കുവേണ്ടി വേഗംതന്നെ മടങ്ങിവന്നിരിക്കയാണ്. എങ്ങനെയെങ്കിലും മോനെ നല്ല രീതിയില്‍ അച്ഛനില്ലാത്ത  കുറവ് അറിയിക്കാതെ വളര്‍ത്തണം,  അതുമാത്രമാണ്‌ ഇനിയവളുടെ ഏക ലക്‌ഷ്യം!


അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എനിക്ക് ആ ചെറിയ പ്രായത്തിലേ വിധവയാകാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയോട്, ഉള്ളില്‍ ഒരുപാട് സഹതാപം തോന്നി. ജീവിക്കാനുള്ള ബദ്ധപ്പാടിനൊടുവില്‍ ജീവിതം തന്നെ കൈവിട്ടു പോയ അവസ്ഥയിലല്ലേ അവളിപ്പോള്‍? ഒരു പക്ഷെ ഒന്നിച്ചുള്ള ഒരു ജീവിതമായിരുന്നെങ്കില്‍, ഇത്ര വേഗം അദ്ദേഹം അവളെ വിട്ടു പോകുമായിരുന്നില്ല എന്ന് അവള്‍ പറയുമ്പോള്‍, അവളുടെ കണ്ണുകള്‍ വീണ്ടും നിറയുന്നുണ്ടായിരുന്നു. എന്തുമാത്രം  പ്രതീക്ഷകളോടെ ജീവിതം ആരംഭിച്ചവരാവും അവര്‍! പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്ത ദാമ്പത്യവല്ലരിയില്‍ ജനിച്ച കുഞ്ഞിന്‍റെ ഭാവി ഭദ്രമാക്കാന്‍ അമ്മയും അഛനും, വെവ്വേറെ രാജ്യങ്ങളില്‍ ജോലിയില്‍! എപ്പോഴോ വീണുകിട്ടുന്ന ഏതാനും  അവധിക്കാലദിനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന അവരുടെ ദാമ്പത്യ ജീവിതം! അതുകഴിഞ്ഞാല്‍ വീണ്ടും ഒറ്റപ്പെട്ട അവസ്ഥകളിലേക്ക് മടങ്ങുന്ന അമ്മയും അച്ഛനും മകനും!! ഇതേമാതിരിയുള്ള എത്രയോ കുടുംബങ്ങളെ കാണാം ഇന്ന് നമുക്ക് ചുറ്റും!!


ജീവിതത്തിന്‍റെ ക്ഷണീകതയെപ്പറ്റി ഇതുമാതിരി സന്ദര്‍ഭങ്ങളിലാണ് നമ്മള്‍ പലപ്പോഴും ചിന്തിച്ചുപോകുന്നത്! വളരെ പ്രതീക്ഷകളുമായി ഒരു ജീവിതം തുടങ്ങി ആ ദാമ്പത്യ വല്ലരിയില്‍ ഒരു കുഞ്ഞുമായിക്കഴിയുമ്പോള്‍, പെട്ടെന്ന് ഒരു ദിവസം കൂടെയുള്ള സഹയാത്രികന്‍ വിടപറഞ്ഞു മറയുമ്പോഴുള്ള  ആ ദുഃഖം, ഏതൊരാള്‍ക്ക് സമചിത്തതയോടെ നോക്കിനില്‍ക്കാനാവും? അതും ജീവിച്ചിരിക്കുന്നവരുടെ മുന്‍പില്‍ ഒരു ജീവിതം, ഒട്ടുമുക്കാലും ബാക്കിനില്‍ക്കുമ്പോള്‍! അധികാരദുര്‍മോഹത്തിന്‍റെ സാക്ഷാത്‌ക്കാരത്തിനായി, നിഷ്കളങ്കരായ മനുഷ്യരെ നിഷ്ക്കരുണം ഇല്ലാതാക്കുന്ന ഭരണാധികാരികളുള്ള രാജ്യങ്ങളിലും,ഇത് തന്നെ മറ്റൊരു രൂപത്തില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു! പട്ടാളത്തിന്‍റെയും ഭീകരവാദികളുടെയും കൊടും ക്രൂരതകള്‍, ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ന് എത്രയോ കുടുംബങ്ങളെ അനാഥത്വത്തിലേക്ക് 
തള്ളിവിടുന്നു!!  എത്രയോ  സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഓരോ ദിവസവും നിരാലംബരാവുന്നു! പത്രമാധ്യമങ്ങളിലൊക്കെ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളില്‍ വീണുകിടന്നു വാവിട്ടു നിലവിളിക്കുന്ന ഓരോ മുഖങ്ങളും, മനസാക്ഷിക്കൊരു വെല്ലുവിളിയായി ദിവസവും കാഴ്ചയ്ക്കു മുന്‍പില്‍ അണിനിരക്കുന്നു! വിധിയുടെ ക്രൂരവിനോദത്തിനിരയാകുന്ന ഈ ഹതഭാഗ്യര്‍ക്ക്, അവരുടെ ശേഷിച്ച ജീവിതത്തിന്‍റെ അനിശ്ചിതത്വത്തിനു  മുന്‍പില്‍, എത്രനാള്‍ വെറുതേ പകച്ചുനില്‍ക്കാനാവും?


അപ്പോഴാണ്‌  ഒടുവിലായെങ്കിലും,  നമ്മളൊക്കെ ആ പരമസത്യത്തിലേക്ക് യാന്ത്രികമായി എത്തിച്ചേരുന്നത്! മരണം ബാക്കിവച്ചിട്ടു പോകുന്നവര്‍ക്ക് ജീവിതം മറ്റേതെങ്കിലും വഴികളിലൂടെയെങ്കിലും, തുടരാതിരിക്കാനാവില്ല! കുറഞ്ഞപക്ഷം നമ്മളെ ആശ്രയിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടിയെങ്കിലും, നമ്മള്‍ ഈ യാത്ര തുടര്‍ന്നേ മതിയാവൂ. ജീവിതം നമ്മളെയൊക്കെ പഠിപ്പിക്കുന്ന ഒരു വലിയ പാഠവും  ഇത് തന്നെയല്ലേ?


ദുബായില്‍ വിമാനമിറങ്ങി അവളോട്‌ യാത്ര പറയുമ്പോഴും, ഇണയെ നഷ്ടപ്പെട്ടു ജീവിതത്തില്‍  താത്കാലികമായെങ്കിലും ഒറ്റയ്ക്കായിപ്പോയ ആ പാവം  പെണ്‍കുട്ടിയുടെ ദുഃഖം നിഴലിക്കുന്ന മുഖം, എന്‍റെ മനസ്സിനുള്ളില്‍ ഒരു വിങ്ങലായി നിറഞ്ഞുനിന്നിരുന്നു!!!! 


Sunday, October 7, 2012

പ്രതിസന്ധികളില്‍ തളരാതെ.....



അബുദാബിയിലുള്ള ഒരു ദേശീയ സ്ഥാപനത്തിന്‍റെ, ബഹുനില ഓഫീസ് മന്ദിരത്തിന്‍റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായ സമയത്താണ്, ദുബായിലുള്ള ഞങ്ങളുടെ കമ്പനിക്ക്‌, അവിടെനിന്നും ഒരു വര്‍ക്കിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. അല്‍പ്പം സാങ്കേതികത ഇതില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍, ഇവിടെ അതേപ്പറ്റി അല്‍പ്പമെങ്കിലും വിവരിക്കാതെ മുന്‍പോട്ടു  പോകുന്നത്  ശരിയല്ല  എന്ന് തോന്നുന്നു!

ഈ ബഹുനിലക്കെട്ടിടത്തിന്‍റെ രണ്ടാമത്തെയും

ഇരുപത്തിമൂന്നാമത്തെയും, നിലകളിലാണ്, കെട്ടിടത്തിനുള്‍വശം ശിതീകരിക്കാനായുള്ള ഏസി പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണം തടയാന്‍ വേണ്ടി, യന്ത്രങ്ങളുടെ മുന്‍ഭാഗത്ത്‌ അക്കോസ്റ്റിക് പാനലുകള്‍ സ്ഥാപിക്കുന്നു. ഈ പാനലുകള്‍ ശബ്ദത്തെ അബ്സോര്‍ബു ചെയ്യാന്‍ പറ്റിയ വസ്തുക്കളെക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഇവകള്‍ സ്ഥാപിച്ചതിനുശേഷം ഒട്ടും തന്നെ ശബ്ദം
പുറത്തേക്ക് വരുകയില്ല. ഈ പാനലുകള്‍ 
ഉറപ്പിക്കാനായുള്ള ഫ്രെയിംവര്‍ക്ക് ചെയ്തു, അത് 
ഈ ഫ്ലോറുകളില്‍ സ്ഥാപിക്കുക എന്നുള്ളതാണ്,  
ഞങ്ങളുടെ ജോലി. അതിനായുള്ള ഇരുമ്പ് ബീമുകള്‍ ഇരുപതടി നീളത്തിലുള്ളത്, താഴെ കൊണ്ടുവന്നു വച്ചിട്ടുണ്ട്. അതെടുത്ത് അളവിനനുസരിച്ചു മുറിച്ചു, കുറുകെയും നെടുകെയുമായി വെല്‍ഡു ചെയ്തു ഫ്രെയിം ഉണ്ടാക്കി, ഫ്ലോറുകളില്‍ ഉറപ്പിക്കണം. രണ്ടാമത്തെ നിലയിലേക്ക് വേണ്ട ബീമുകള്‍, ജോലിക്കാര്‍ ചുമന്നുകൊണ്ട്തന്നെ പടിക്കെട്ടുകള്‍ കയറി, അകത്ത് എത്തിച്ചു. അങ്ങനെ ഏതാനും ദിവസങ്ങള്‍കൊണ്ട് ആ ഫ്ലോറിലെ പണി പൂര്‍ത്തിയായി.

ഇതിനിടയില്‍ ഈ പണിക്കായി ഇത്രയും ആളുകളെ, ദിവസവും വെളുപ്പിനെ ദുബായില്‍നിന്നും

അബുദാബിക്ക് കൊണ്ടുപോയി, തിരികെ വൈകുന്നേരം കൊണ്ടുവരുന്നത്‌, അത്ര പ്രായോഗികമായി തോന്നാത്തതിനാല്‍, അബുദാബിയില്‍ തന്നെയുള്ള ഒരു സ്നേഹിതന്റെ ഫ്ലാറ്റില്‍ രണ്ടു മൂന്ന് റൂമുകള്‍ വാടകയ്ക്ക് എടുത്തിരുന്നു.. സ്നേഹിതന്റെ ഫാമിലി അവധിക്കു നാട്ടില്‍ പോയയത് ഞങ്ങള്‍ക്ക് ഉപകാരമായി!!! ഈ നല്ല സ്നേഹിതന്‍ അതിരാവിലെ എഴുന്നേറ്റു ഞങ്ങള്‍ക്കായി ചൂട് ചായ ഉണ്ടാക്കി, ഓരോരുത്തരും കിടന്നിരുന്ന സ്ഥലത്ത്
കൊണ്ടുവന്നു  തന്നിരുന്നത്, ഇപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു!! ഇത് ഓര്‍ത്ത്‌  ഇവിടെ പറയാന്‍ മറ്റൊരു കാര്യവും ഉണ്ട്. ഈ സ്നേഹിതന്‍ ഇതുകഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ ലോകം വിട്ടു പോയി!!!

ഞങ്ങള്‍ പണി തുടര്‍ന്നുകൊണ്ടിരുന്നു. ഇനിയുള്ളത് ഇരുപത്തിമൂന്നാമത്തെ ഫ്ലോറിലെ പണിക്കായി

ബീമുകള്‍, അവിടേക്ക് എത്തിക്കേണ്ട ജോലിയാണ്.. കെട്ടിടത്തിന്റെ മറ്റു പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍, മുകളില്‍ സാധനങ്ങള്‍ ഓരോ ഫ്ലോറിലേക്കും എത്തിച്ചുകൊണ്ടിരുന്ന ക്രെയിനുകളൊക്കെ, പ്രവര്‍ത്തനം നിര്‍ത്തി അഴിച്ചു
മാറ്റിക്കഴിഞ്ഞിരുന്നു! അതിനാല്‍ ഈ ബീമുകള്‍ 
മുകളിലെത്തിക്കാനുള്ള മാര്‍ഗ്ഗം തേടി, ഞാന്‍ ഈ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന വെള്ളക്കാരന്‍ എന്‍ജിനീയറെ, കാണാന്‍ ചെന്നു. ലിഫ്റ്റുകളുടെ ഉയരം കുറവായതിനാല്‍, ബീമുകള്‍ അതുപയോഗിച്ച് മുകളിലേക്ക് കൊണ്ടുപോകാന്‍ സാദ്ധ്യമായിരുന്നില്ല.

ഒടുവില്‍ അദ്ദേഹം ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. കെട്ടിടത്തിന്റെ പുറത്തെ ചുമരില്‍ പതിക്കാനായുള്ള കണ്ണാടി പാനലുകള്‍ മുകളിലേക്ക് കൊണ്ടുപോകാനും ഉറപ്പിക്കാനുമുള്ള ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ഒരു തൊട്ടില്‍, പുറത്തുണ്ടായിരുന്നു. അതിനുള്ളില്‍ രണ്ടു പേര്‍ കയറി നിന്നതിനുശേഷം, അഞ്ചോ ആറോ ബീമുകള്‍ കുത്തനെ പിടിച്ചുകൊണ്ടു, ഉള്ളില്‍ത്തന്നെയുള്ള സ്വിച്ച് പ്രവര്‍ത്തിപ്പിച്ചു മുകളില്‍ ചെന്ന്, ജനാല വഴി ഉള്ളിലേക്ക് ബീമുകള്‍ ഇറക്കുക. വേറെ വഴികള്‍ ഒന്നും ഇല്ലായിരുന്നതിനാല്‍,

റിസ്ക്‌ എടുത്തായാലും അങ്ങനെ തന്നെചെയ്യാം
എന്ന് ഞാനും  ഉറപ്പിച്ചു.  അടുത്ത ദിവസം വെള്ളിയാഴ്ചയായതിനാല്‍ അന്ന് ക്രേഡിലും ഫ്രീയായിരിക്കും.രാവിലേതന്നെ രണ്ടു മൂന്നു പേരുമായിവന്നാല്‍ ബീമുകളെല്ലാം രണ്ടു മണിക്കൂറുകള്‍ കൊണ്ട് മുകളിലെത്തിച്ചിട്ടു അടുത്ത ദിവസം വന്നു പണി തുടങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു!!

ഈ തൊട്ടിലുകള്‍ നിങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും, 

അതിന്‍റെപ്രവര്‍ത്തനത്തെപ്പറ്റി ഇവിടെഅല്‍പ്പം
പറയേണ്ടിയിരിക്കുന്നു!   കോയിലുകളായി  
ചുറ്റി വച്ചിരിക്കുന്ന വൈദ്യുതി  കേബിളിന്‍റെ
താഴെയുള്ള അറ്റം, താഴെത്തന്നെയുള്ള ഏതെങ്കിലും പവര്‍ ലൈനില്‍ ഘടിപ്പിക്കുന്നു. തൊട്ടിലിനകത്ത് നില്‍ക്കുന്ന ആള്‍ അതില്‍തന്നെയുള്ളസ്വിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍,മുകളിലേക്കോ താഴേക്കോ തൊട്ടിലുമായി നീങ്ങാം. ആവശ്യമുള്ള സ്ഥലത്തെത്തിയാല്‍ ബട്ടണ്‍ അമര്‍ത്തി ക്രേഡില്‍ നിര്‍ത്തുകയും ചെയ്യാം.കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി ഉറപ്പിച്ചിരിക്കുന്ന ഉരുക്ക് റോപ്പുകളാണ്,ഈ    തൊട്ടിലിനെ  താങ്ങി  നിര്‍ത്തുന്നത്!!

വെള്ളിയാഴ്ച രാവിലെ തന്നെ, ‍ഉയരങ്ങളെ 
ഭയമില്ലാത്ത രണ്ടു ജോലിക്കാരേയും കൂട്ടി ഞാന്‍ സൈറ്റിലെത്തി. അവധിദിവസമായിരുന്നതിനാല്‍ സൈറ്റ് തീര്‍ത്തും വിജനമായിരുന്നു!! അഞ്ചു ബീമുകള്‍ കയറ്റിയപ്പോഴേക്കും,  രണ്ടു സ്റ്റീല്‍ റോപ്പുകളില്‍തൂങ്ങി നില്‍ക്കുന്ന   തൊട്ടിലിന്‍റെ  ബാലന്‍സിംഗിനു ആട്ടം തുടങ്ങിയതിനാല്‍, കൂടുതല്‍ കയറ്റാന്‍ നില്‍ക്കാതെ സ്വിച്ച് പ്രവര്‍ത്തിപ്പിച്ചു മുകളിലേക്ക് പോകാന്‍ ഞാന്‍ അവരോടു പറഞ്ഞു.

ആടിആടിയുള്ള തൊട്ടിലിന്റെ പോക്ക്, താഴെനിന്നു അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്കത്ര പന്തിയായി തോന്നിയിരുന്നില്ല. കൂടാതെ ശക്തമായ കാറ്റും ഇടയ്ക്കിടെ വീശാന്‍ തുടങ്ങിയിരുന്നു!!എന്‍റെ ഉള്ളില്‍ നേരിയ ഒരു ഭയം അരിച്ചുകയറാന്‍ തുടങ്ങിയത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു!! തൊട്ടിലിനു വല്ലതും സംഭവിച്ചാല്‍, രണ്ടു ചെറുപ്പക്കാരുടെ ജീവനുകള്‍ക്ക് ഞാന്‍ ഉത്തരം പറയേണ്ടതോടൊപ്പം,ശിഷ്ടകാലം അറബി ജെയിലിലും കഴിച്ചുകൂട്ടാം!! ഈ ഒരു ഐഡിയാ പറഞ്ഞുതന്ന സായിപ്പിന്റെ ബുദ്ധിയില്‍, എനിക്ക് ആദ്യമായി സംശയം തോന്നിത്തുടങ്ങി!! "ദൈവമേ, ഈ ഒരു ട്രിപ്പ്‌,ഈ, ഒരേ ഒരെണ്ണം മാത്രം, കഴിഞ്ഞു കിട്ടിയാല്‍ പിന്നെ, ഞാന്‍

തന്നെ വേറെ ഏതെങ്കിലും ഒരു വഴിയില്‍ സകല ബീമുകളും എത്തിച്ചോളാമേ" എന്ന് ഞാന്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു.

എന്തോ എന്ന്അറിയില്ല,ആപ്രാര്‍ത്ഥനയുടെ പകുതി മാത്രമേ ദൈവങ്ങള്‍ അപ്പോള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നുള്ളൂ എന്ന്, അടുത്ത നിമിഷങ്ങളില്‍ എനിക്ക് മനസ്സിലായി!! വലിയ ഒരു  മുരള്‍ച്ചയോടെ   തൊട്ടിയുടെ മുകളിലേക്കുള്ളചലനം നിലച്ചതും, വൈദ്യുതി താഴെനിന്നും കൊടുത്തുകൊണ്ടിരുന്ന കേബിള്‍ ‍തൊട്ടിലിനടിഭാഗത്തുനിന്നും   പൊട്ടി 

താഴേക്ക് പതിച്ചതും ഒപ്പമായിരുന്നു!!

ഞാന്‍ സ്തബ്ധനായി നിന്നുകൊണ്ട് ആ കാഴ്ച കണ്ടു!! കാറ്റിലുലയുന്ന തൊട്ടിലിനുള്ളില്‍ ബീമുകള്‍ വീഴാതെ താങ്ങിപ്പിടിച്ചുകൊണ്ട്, രണ്ടു സാധു ജോലിക്കാര്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍, തൃശങ്കുവിലെന്നോണം നില്‍ക്കുകയാണ്! ജീവന് അപകടമൊന്നും തത്ക്കാലം ഇല്ലെങ്കിലും, എത്ര നേരം ആ പൊരിഞ്ഞ വെയിലില്‍ ഭയപ്പാടോടെ മുന്നൂറടിയോളം ഉയരത്തില്‍, അവര്‍ നില്‍ക്കേണ്ടിവരും, എന്ന് എനിക്കും, നിശ്ചയമില്ല. കാറ്റിന്‍റെ ശക്തി കൂടുകയോ, അതുമല്ലെങ്കില്‍ കുത്തനേ പിടിച്ചുകൊണ്ടുനില്‍ക്കുന്ന

ബീമുകളിലേതെങ്കിലും വഴുതി കൈയില്‍നിന്നും  
വീഴുകയോ ചെയ്‌താല്‍ , തൊട്ടിലിന്‍റെ  ബാലന്‍സ്
തെറ്റി അത്  മൊത്തമായി ഒരു  വശത്തേക്ക്
ചരിയും എന്നുള്ള   കാര്യം    ഉറപ്പാണ്!!!  
അതോടെ സര്‍വവും അവിടെ അവസാനിക്കും!!!വെള്ളിയാഴ്ചയായതിനാല്‍എല്ലാവര്‍ക്കും അവധിദിവസമാണ്! ഒറ്റ കുഞ്ഞിനെപ്പോഴും ഒരു സഹായത്തിനു വിളിക്കാനായി ആ പരിസരത്തെങ്ങും കാണാനുമില്ല!!

ഞാന്‍  ‍വേഗംതന്നെ സമനില വീണ്ടെടുത്തു.

ഉടനെ ചെയ്യേണ്ടത്, താഴെ പൊട്ടി
വീണു കിടക്കുന്ന കേബിളിലേക്കുള്ള
വൈദ്യുതി ബന്ധം വിഛേദിക്കുക, എന്നുള്ളതാണ്. അറിയാതെ ആരെങ്കിലും അതില്‍ ചവിട്ടിയാല്‍, ഷോക്കടിച്ചു ജീവന്‍ പോകും എന്നുള്ളത് ഉറപ്പാണ്!! അതിനായി കേബിള്‍ വന്ന വഴി പിന്തുടര്‍ന്നു പോയ എന്‍റെ മുന്‍പില്‍ പക്ഷെ ,  പൂട്ടിയ നിലയിലുള്ള ഒരു മുറിയാണ് കാണാന്‍ കഴിഞ്ഞത് !!അതിന്‍റെ വാതിലിനടിയിലൂടെ കേബിള്‍ പുറത്തേക്ക് എടുത്തിരിക്കയാണ്! അത് എനിക്ക് മറ്റൊരു ഷോക്കായി!!

മുകളില്‍ നില്‍ക്കുന്നവരുടെ കാര്യമോര്‍ത്തപ്പോള്‍, എന്‍റെ പരിഭ്രമം ഇരട്ടിച്ചു. ഞാന്‍ ആരെയെങ്കിലും സഹായത്തിനു കിട്ടുമോ എന്ന് അന്വേഷിച്ചു മുന്‍പോട്ടു നടക്കാന്‍ തുടങ്ങി!!!

പെട്ടെന്നാണ് എവിടെനിന്നോ  പൊട്ടി  

വീണതുപോലെ  യൂണിഫോറമണിഞ്ഞ ഒരു സര്‍ദാര്‍ജി, എനിക്കെതിരെ  വരുന്നത് ഞാന്‍ കണ്ടത്!!.അവിടുത്തെ സെക്യൂരിറ്റി  ജീവനക്കാരനാണെന്നു തോന്നുന്നു. എനിക്ക് അദ്ദേഹമപ്പോള്‍ ഒരു ദൈവദൂതനെക്കാള്‍ പ്രിയപ്പെട്ടവനായിരുന്നു!!! എന്‍റെ പരിഭ്രമം നിറഞ്ഞ മുഖം ശ്രദ്ധിച്ച അദ്ദേഹം കാര്യങ്ങള്‍ തിരക്കി.ഒരു വിധത്തില്‍ അറിയാവുന്ന  ഉറുദുവില്‍ കാര്യങ്ങളൊക്കെ
പറഞ്ഞു,    ഒടുവില്‍,  വായുവില്‍ ‍ തൂങ്ങി 
നില്‍ക്കുന്ന  സഹപ്രവര്‍ത്തകരെയും 
കാട്ടിക്കൊടുത്തപ്പോഴാണ്, സംഗതിയുടെ ഗൌരവം
അദ്ദേഹത്തിനും ബോദ്ധ്യമായത്!!!

സെക്യൂരിറ്റി വിഭാഗത്തിലായതിനാല്‍, വൈദ്യുതിമുറിയുടെ ചാവി അദ്ദേഹത്തിന്‍റെ കയ്യില്‍ത്തന്നെ ഉണ്ടായിരുന്നത് ഭാഗ്യമായി. മുറി തുറന്നു കേബിള്‍ അഴിച്ചെടുത്തു  അതുമായി ഞങ്ങള്‍ ‍ലിഫ്റ്റിലൂടെ ഇരുപതാമത്തെ നിലയിലേക്ക് കുതിച്ചു. ജനാല വലിച്ചു തുറന്നു പുറത്തേക്ക് നോക്കിയപ്പോള്‍ അല്‍പ്പം മുകളിലായി തൊട്ടില്‍ കണ്ടു. ഹാവൂ, ആശ്വാസമായി!!ഇനി മാനേജുചെയ്യാവുന്ന കാര്യമേ ഉള്ളൂ. പൊട്ടി തൂങ്ങി കിടന്ന കേബിള്‍  ‍വല്ല വിധേനയും എത്തിപിടിച്ചു, കയ്യില്‍ കൊണ്ടുപോയ കേബിളുമായി യോജിപ്പിച്ചു താഴേക്ക് ഇട്ടു. വീണ്ടും താഴെ ഇറങ്ങി മുറിക്കകത്തെ പ്ലഗ്ഗില്‍ കേബിള്‍ ഘടിപ്പിച്ചപ്പോള്‍, കാതുകള്‍ക്ക് ഇമ്പമഴയായി, തൊട്ടില്‍ ഒരു ഇരമ്പലോടെ വീണ്ടും 

സജീവമായി!

ആ ഒരേ ട്രിപ്പോടുകൂടിത്തന്നെ, ആ പണി ഞങ്ങള്‍ അവസാനിപ്പിച്ചു.ഒരു പക്ഷെ , അഞ്ചു ബീമുകളുടെയും രണ്ടു ആളുകളുടെയും

ഭാരം താങ്ങാന്‍ കഴിയാതെ, ആ വൈദ്യുത കേബിളിനു പകരം, തൊട്ടില്‍ തൂക്കി ഇട്ടിരുന്ന കേബിളുകളിലൊന്നായിരുന്നു പൊട്ടിയിരുന്നതെങ്കില്‍ സംഭവിക്കുന്നത് മറ്റൊരു വലിയ ദുരന്തമാകുമായിരുന്നു !!!അതുകൊണ്ടുതന്നെ, പിന്നീട് മറ്റൊരു മാര്‍ഗ്ഗത്തിലൂടെയാണ്, ആ ബീമുകള്‍ മുകളിലെത്തിച്ചതും, ആ പണി സമയത്ത് തന്നെ തീര്‍ത്ത്‌ കൊടുത്തതും!!!

പിന്നീട് ദുബായില്‍ തിരികെ എത്തി, ദൈനംദിനകാര്യങ്ങളുമായി ജീവിതം മുന്‍പോട്ടു പോകുമ്പോഴും, അന്ന് എന്തുമാത്രം അപകടം പിടിച്ച ഒരു ഉദ്യമത്തിലാണ് ഞങ്ങള്‍ ഏര്‍പ്പെട്ടിരുന്നത് എന്ന് മറ്റുള്ളവര്‍  പറയുമ്പോള്‍, മനസ്സിലേക്ക് ആ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍, ഒരു പേടിസ്വപ്നം പോലെ  അലയടിച്ചെത്തുമായിരുന്നു!!!!!


Monday, October 1, 2012

വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയും!!!!!!



വളര്‍ത്തു മൃഗങ്ങളോടുള്ള എന്‍റെ അതിയായ ഇഷ്ടത്തെപ്പറ്റി ഞാന്‍ മുന്‍പൊരിക്കല്‍ ഇവിടെത്തന്നെ പറഞ്ഞിരുന്നു. പട്ടണത്തില്‍ ജനിച്ചു ഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ട ഒരു ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത് എന്നതിനാല്‍, ഗ്രാമത്തിലെ എല്ലാ വീടുകളെയും പോലെ, എന്‍റെ വീട്ടിലും പട്ടിയും പൂച്ചയും പശുവും ആടും കോഴികളുമൊക്കെ, ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബാല്യം കൌമാരത്തിന് വഴി മാറികൊടുത്തിരുന്ന കാലത്താണ്, ദേശവും കാലവും ഭാഷയുമൊക്കെ മാറുന്ന മുറയ്ക്ക്, ഇവയിലും വൈവിധ്യം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നു എനിക്ക് മനസ്സിലായത്.

മൊബൈലും ഫേസ്ബുക്കുമൊന്നും ഇല്ലായിരുന്ന ആ കാലത്ത്, നാടിനകത്തും പുറത്തും സുഹൃത്തുക്കളെ കണ്ടെത്തിയിരുന്നത്, തൂലിക സുഹൃത്ബന്ധങ്ങളിലൂടെയായിരുന്നു. ഏതെങ്കിലും മാസിക വഴിയോ മറ്റോ ലഭിക്കുന്ന മേല്‍വിലാസത്തില്‍ കത്തുകളയച്ചു, അവര്‍ അയയ്ക്കുന്ന മറുപടിക്കത്തുകളിലൂടെ ആ സൗഹൃദം വളര്ത്തിയെടുത്തിരുന്നു പലരും. ഇക്കൂട്ടത്തില്‍ എനിക്കും ഉണ്ടായിരുന്നു അമേരിക്കന്‍ വംശജരായ ഏതാനും സ്നേഹിതര്‍! എയര്‍ മെയിലില്‍ വന്നിരുന്ന അവരുടെ കത്തുകള്‍ അന്നൊക്കെ, വളരെ ആവേശത്തോടെയാണ് വരവേറ്റിരുന്നത്!! അത് പൊട്ടിച്ചു വായിക്കുമ്പോഴുള്ള സന്തോഷവും, കൂട്ടുകാരുടെ ഇടയില്‍ നിന്നും ലഭിക്കുന്ന അസൂയയുടെ നിറം കലര്‍ന്ന അഭിനന്ദനങ്ങളുമൊക്കെ, ഇന്നും മസ്സില്‍ മായാതെ പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളിലുണ്ട്!!!

ഈ കുട്ടികളുടെ കൂട്ടത്തില്‍ ഷെറി എന്ന് പേരുള്ള ഒരു പെണ്‍കുട്ടി അവളുടെ പെറ്റിനെപ്പറ്റി എന്നെ അറിയിച്ചപ്പോഴാണ്, പെറ്റുകളുടെ പട്ടികയില്‍ മറ്റു ജീവികളും ഉള്‍പ്പെടും, എന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കുന്നത്!! ഷെറിയുടെ പെറ്റ് ഒരു ചീങ്കണ്ണിക്കുഞ്ഞായിരുന്നു!!! അതിലും അത്ഭുതം അതിന്റെ നീളം എത്രത്തോളം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കിത്തരാനായി, അവള്‍ കണ്ടുപിടിച്ച രസമുള്ള ഒരു മാര്‍ഗ്ഗമായിരുന്നു!!! ചെറിയ കുട്ടിയായിരുന്നതിനാല്‍ നീളം അളക്കാനുള്ള അളവുകളായ ഇഞ്ചും അടിയും ഒന്നും എന്നെപ്പോലെതന്നെ അവള്‍ക്കും, അഞ്ജാതമായിരുന്നു! മോഹന്‍ എന്നുള്ള എന്‍റെ പേരുകൂടി എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നു അവള്‍ എന്നോട് ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്! പെറ്റിനെപ്പറ്റി അവള്‍ എഴുതിയ കത്തില്, ZIG-ZAG ആയിട്ട് കുറച്ചു നീളത്തില് ഒരു വര അവളങ്ങു വരച്ചു!! അത്ര തന്നെ! എന്നിട്ട് എന്നോട് പറഞ്ഞു, നീ ഈ വരയങ്ങു STRAIGHTEN ചെയ്തു നോക്കിയാല്‍ എന്‍റെ ചീങ്കണ്ണിക്കുഞ്ഞിന്റെ നീളം കിട്ടുമെന്ന്!! എങ്ങനെയുണ്ട് ആ ബാലികയുടെ ചെറിയ ബുദ്ധിയിലുദിച്ച ഈ വലിയ ഐഡിയ???

പില്‍ക്കാലത്ത് ദുബായിലേക്ക് ചേക്കേറിയപ്പോഴാണ്, നമ്മുടെ മനസ്സില്‍ ഒരിക്കല്‍പോലും ഇല്ലാത്ത മറ്റു ചിലവയെ കൂടി, പെറ്റുകളുടെ ആ പട്ടികയില്‍ ഉള്‍പ്പെടുത്താം എന്ന് എനിക്ക് മനസ്സിലായത്!

ഷേക്ക്ഫാമിലിയുടെ ഒരു വില്ലയിലുള്ള ചില അറ്റകുറ്റപ്പണികളുടെ എസ്ടിമേറ്റ് എടുക്കാനാണ് ഞാനും സഹായിയും കൂടി അവിടേക്ക് ചെന്നത്. അവരുടെ അടുക്കളയിലും ചില റിപ്പെയര്‍ ജോലികള്‍ ഉണ്ടെന്നു പറഞ്ഞതിനാല്‍, കുശിനിക്കാരനായ മലയാളി ചെറുപ്പക്കാരന്‍ സന്തോഷത്തോടുകൂടി ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചുവരുകളുടെ ചില റിപ്പെയര്‍ പണികള്‍ക്കായി ഞാന്‍ ടേപ്പ് കൊണ്ട് അതിന്റെ അളവുകള്‍, വിശാലമായ പാതകത്തിന്റെ മുകളില്‍ കയറി നിന്നുകൊണ്ട് എടുക്കുകയായിരുന്നു. ഒരു നിമിഷം എന്തോ കാരണത്താല്‍ പേട്ടെന്ന് താഴേക്കു നോക്കിയ ഞാന്‍ അടുത്ത ക്ഷണം ഒരു നിലവിളിയോടെ താഴേക്കു ചാടി!! നല്ല കറുത്ത നിറത്തിലുള്ള ഒരു പാമ്പ് ഒരു പാത്രത്തിനകത്തുനിന്നും മെല്ലെ തല പൊക്കി എന്നെത്തന്നെ ഉറ്റുനോക്കുന്നത്, ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കണ്ടത്!!! എന്റെ പരിഭ്രാന്തിനിറഞ്ഞ മുഖം ശ്രദ്ധിച്ച ആ ചെറുപ്പക്കാരന്‍ ഒരു ചെറു ചിരിയോടെ എന്നോട് പറയുകയാണ്, അവരുടെ അര്‍ബാബിന്റെ മകന്‍ ഓമനിച്ചു വളര്‍ത്തു ഒരു പാമ്പാണതെന്ന്.

പറഞ്ഞു തീര്‍ന്നില്ല, സുമുഖനായ ഒരു അറബി ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അകത്തേക്ക് കടന്നു വന്നു. ധരിച്ചിരുന്ന വേഷത്തില്‍ നിന്നും ഓഫീസ് കഴിഞ്ഞുള്ള വരവാണ് അത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അകത്ത് വന്ന അദ്ദേഹം വേഗംതന്നെ ആ പാമ്പിനെ കൈകളില്‍ വാരി എടുത്തു അതിന്റെ മുഖത്തില്‍ മുത്തം കൊടുക്കുന്നത് ഞങ്ങള്‍ തെല്ല് ഭയത്തോടെയാണ് നോക്കിനിന്നത്!!! അറബി ഭാഷ വശമില്ലായിരുന്നതിനാല്‍ പാമ്പിനോട് എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് എന്ന് ഞങ്ങള്‍ക്കും മനസ്സിലായില്ല!!! വല്ലവിധേനയും വന്ന ജോലി പൂര്ത്തിയാക്കി ഞങ്ങള്‍ വേഗം തന്നെ സ്ഥലം വിട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!!!

മറ്റൊരിക്കല്‍, ഇതുപോലെലെതന്നെയുള്ള ഒരു അറബി വില്ലയുടെ അകത്ത് കടന്നപ്പോള്‍, സാമാന്യം വലിയ ഒരു മൃഗശാല തന്നെ അതിനുള്ളില്‍ കാണാനിടയായി! പുറത്തെ ചുറ്റുമതിലിനോട് ചേര്‍ത്തു പണികഴിപ്പിച്ചിരിക്കുന്ന പൈപ്പു ഫ്രേമുകളിലായി, വലകള്‍ ഉറപ്പിച്ചിരിക്കുന്നു. അതിനുള്ളില്‍ ചെറുതും വലുതുമായ ഒരുപാട് പക്ഷികള്‍! ലവ്ബേര്ഡ്സ് മുതല്‍ വലിപ്പമുള്ള ആഫ്രിക്കന്‍ തത്തകള്‍ വരെയുണ്ട് ആ കൂടുകള്‍ക്കുള്ളില്‍! മറ്റൊരു ഭാഗത്ത് കുറച്ചു കുരങ്ങുകള്‍! കൂടാതെ പുല്ത്തകിടികളില്‍ യഥേഷ്ടം മേയുന്ന മയിലുകള്‍! പുറത്തേക്കുള്ള ഗേറ്റ് തുറക്കുമ്പോള്‍ ഇവകള്‍ വെളിയില്‍ പോകാതെ സൂക്ഷിക്കണം എന്ന് ഞങ്ങള്‍ക്കു നേരത്തെതന്നെ അറിയിപ്പ് ലഭിച്ചിരുന്നു. അവയിലോന്നിന്റെ പീലികള്‍ വിരിച്ചുള്ള നൃത്തം കാണാന്‍, ജോലികള്‍ നിര്‍ത്തി വച്ചു ഞങ്ങളുടെ പണിക്കാരും കൂടുന്നത് ഞാന്‍ കണ്ടു.

രണ്ടാഴ്ചകള്‍ക്കു മുന്പു, ഓഫീസിന്റെ വാതില്‍ തുറന്നു ശുഭ്രവസ്ത്രധാരിയായ ഒരു അറബി മുന്‍പില്‍ വന്നു ഇരുന്നപ്പോള്‍, ഏതോ പണികളുടെ കാര്യത്തിനായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ വിചിത്രമായ ഒരാവശൃവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്! അദ്ദേഹത്തിന്റെ കാറില്‍ ഒരു കുറുക്കനെ കൊണ്ടുവന്നിട്ടുണ്ട്! വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന ഇതിന്‍റെ കഴുത്തിലെ തുടല്‍ എങ്ങനെയോ ഇറുകി, മാംസവും തുളച്ചിറങ്ങി അവിടെയെല്ലാം അഴുകിയിരിക്കുകയാണ്! അദ്ദേഹത്തിനു ആ തുടല്‍ എങ്ങനെയെങ്കിലും മുറിച്ചു മാറ്റിക്കൊടുണം. ഞാന്‍ പോയി നോക്കിയപ്പോള്‍ ആ ജീവി വേദന കൊണ്ടാണോ എന്നറിയില്ല, ആ കൂടിനകത്ത് പരിഭ്രാന്തിയോടെ ഓടി നടക്കുകയാണ്! കുറച്ചു ശ്രമകരമായിരുന്നെന്കിലും, ഞങ്ങളുടെ ജോലിക്കാര്‍ വിദഗ്ദമായി തന്നെ കഴുത്തില്നിന്നും അത് കട്ട്ചെയ്തു മാറ്റി ആ സാധു ജീവിയുടെ ജീവന്‍ രക്ഷിച്ചു!!! അങ്ങനെ നമ്മുടെ കുറുക്കനും ഇവിടെയൊരു പെറ്റാണ്!!

ഇവിടുത്തെ ദേശീയ പക്ഷിയായ ഫാല്‍ക്കനെപ്പറ്റി ഒരു വാക്ക് പറയാതെപോയാല്‍, അത് നീതിയാവില്ല. ഞങ്ങളുടെ ജോലിസ്ഥലത്ത്, ഓരോ ആവശ്യങ്ങള്‍ക്കായി  സമീപിക്കുന്ന അറബികളില്‍ ചിലര്‍ വന്നിരുന്നത്, കൈത്തണ്ടയില്‍ ഇരുപ്പുറപ്പിചിരിക്കുന്ന തലയെടുപ്പുള്ള ഈ പക്ഷികളുമായാണ്! നായാട്ടിനും മറ്റും ഉപയോഗിക്കുന്ന ഈ ദേശീയപക്ഷികളില്‍ ചില ഇനങ്ങള്‍ക്കോക്കെ, പ്രാദേശിക വിപണികളില്‍ പൊള്ളുന്ന വിലയാണെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞുതരുമ്പോള്‍, ഞാന്‍ അത്ഭുതത്തോടെ കേട്ടുനില്‍ക്കുമായിരുന്നു!!!