Tuesday, March 26, 2013

സുകുമാരിയമ്മ...ഓര്‍മ്മകളിലൂടെ....



വര്‍ഷങ്ങള്‍ക്കു മുന്‍പ്,  ചെന്നൈ വിമാനത്താവളത്തിനടുത്തുള്ള നങ്കനല്ലൂര്‍ എന്ന ചെറിയൊരു പ്രാന്ത പ്രദേശം!! അവിടെ ഞങ്ങള്‍ ഒരു ചെറിയ മലയാളീ സമാജം ഉണ്ടാക്കിയെടുത്തപ്പോള്‍, അതിന്റെ ഉല്‍ഘാടനത്തിനായി ക്ഷണിച്ചു കൊണ്ടുവന്നത്, അന്ന് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സുകുമാരിയമ്മയെയും,  ടി.കെ. ബാലചന്രന്‍ മാഷിനേയുമായിരുന്നു.  ഇവരേ വിളിച്ചുകൊണ്ടുവരാനായി വേറൊരു ഭാരവാഹിയാണ് പോയിരുന്നത് എങ്കിലും, പരിപാടി കഴിഞ്ഞു ഇവരേ രണ്ടുപേരെയും തിരികെ അവരവരുടെ വീടുകളില്‍ എത്തിക്കേണ്ട ദൌത്യം, എനിക്കായിരുന്നു.

പരിപാടി വന്‍ വിജയമായിരുന്നു. ബാലചന്ദ്രന്‍ മാഷിന്റെതായിരുന്നു ഉല്‍ഘാടന പ്രസംഗം. സുകുമാരിയമ്മ നാട മുറിക്കുക മാത്രമായിരുന്നു ചെയ്തത് എങ്കിലും, ആ ഹൃസ്വനിമിഷങ്ങള്‍ കൊണ്ടു തന്നെ അവര്‍ ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം കവര്‍ന്നു. അതുവരെ സിനിമാക്കാരെപ്പറ്റിയുണ്ടായിരുന്ന എന്‍റെ മനോഭാവത്തിലും വലിയ മാറ്റം ഉണ്ടായി!!

തിരികെ കാറില്‍ ഞാന്‍ ഇരുവരുമായി പോകുമ്പോള്‍, സുകുമാരിയമ്മ എന്നോട് വളരെ കാര്യമായി എന്നെയും കുടുംബത്തെയുമൊക്കെപ്പറ്റി ചോദിച്ചത്, ഇന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. ഒരു ജാടകളുമില്ലാത്ത ആ വലിയ കലാകാരിയുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി!! പുറകില്‍ ഇരുന്നുള്ള അവരുടെ സിനിമ സംബന്ധിയായ സംഭാഷണങ്ങളില്‍ അന്യനായ എന്നെയും,  അവര്‍ പങ്കാളിയാക്കിയിരുന്നു. അന്നുമുതല്‍ എനിക്ക് അവരോടുണ്ടായിരുന്ന ആദരവ്, ഇന്നും ഞാന്‍ അതുപോലെ കാത്തു സൂക്ഷിക്കുന്നു.

അതിനു ശേഷം എത്രയെത്ര സിനിമകളില്‍,  എത്രയെത്ര ഭാഷകളില്‍,  വൈവിധ്യമുള്ള വേഷങ്ങള്‍!! മലയാള സിനിമയുടെ ചരിത്രത്തില്‍,  സുവര്‍ണ രേഖകളില്‍ എഴുതി ചേര്‍ക്കേണ്ടതായ ഒരു വ്യക്തിത്വം!!

മലയാള സിനിമ എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാനൊരുങ്ങുന്ന ആ വലിയ കലാകാരിക്ക്, ആദരാഞ്ജലികള്‍ നേരട്ടെ.....

Tuesday, March 5, 2013

സംഭ്രാന്തി പരത്തിയ ചില നിമിഷങ്ങളിലൂടെ.....



വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഈദ് അവധിക്കാലം. നാലഞ്ചു ദിവസം ഒന്നിച്ച് അവധി കിട്ടിയപ്പോള്‍ ദോഹയിലുള്ള എന്റെ ഭാര്യയുടെ ഒരു ബന്ധുവും കുടുംബവും, ഞങ്ങളെ ദോഹ കാണാനായി അങ്ങോട്ടേക്ക് ക്ഷണിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി  ഒരു വ്യാഴാഴ്ച രാവിലെയാണ്, ഞാന്‍ ഭാര്യയും മകനുമൊത്ത് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചത്.

ദുബായ്  ദോഹ യാത്രയുടെ കൌതുകമുള്ള ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍, ദുബായ്‌ എയര്‍പോര്‍ട്ടില്‍  നിന്നും നമ്മള്‍ ഏതു സമയത്ത് യാത്ര തിരിച്ചാലും, ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍, അവിടുത്തെ സമയവും, നമ്മള്‍ യാത്ര തിരിച്ചപ്പോഴുള്ള  അതേ സമയം തന്നെ  ആയിരിക്കും!! അന്തര്‍ ദേശീയ സമയ മേഖലകളിലുള്ള സമയ വ്യത്യാസവും, ദുബായ് ദോഹ പറക്കലിനെടുക്കുന്ന സമയ ദൈര്‍ഘ്യവും കൂടി ചേരുമ്പോഴാണ്, ഈ അത്ഭുതം സംഭവിക്കുന്നത്!! എന്നാല്‍ മടക്ക യാത്രയിലാവട്ടെ, ദുബായില്‍ നമ്മള്‍ ഇറങ്ങുമ്പോഴേക്കും, ദുബായ് ഘടികാരങ്ങള്‍ രണ്ടു മണിക്കൂര്‍ മുന്‍പിലായി തന്നെ  ഓടുന്നുണ്ടാവും!!

വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഡോക്ടര്‍ കുടുംബത്തോടൊപ്പം, ഞങ്ങള്‍ അവരുടെ വീട്ടിലേക്കു പോയി.  ഊണിനും വിശ്രമത്തിനും ശേഷം,  ഡോക്ടര്‍ ഞങ്ങള്‍ എല്ലാവരേയും ദോഹാ നഗരത്തിന്‍റെ വിസ്മയ കാഴ്ച്ചകള്‍ക്ക് നടുവില്‍ വിട്ടിട്ട്, തന്‍റെ ക്ലിനിക്കിലേക്ക് യാത്രയായി. അവിടുത്തെ ഓരോ ദൃശ്യങ്ങള്‍ ആസ്വദിക്കുമ്പോഴും ഞങ്ങളിലെ ദുബായ് മനസ്സുകള്‍, ആ രണ്ടു നഗരങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യ പഠനത്തിലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം!! ഒന്‍പതു മണിക്ക് ശേഷമുള്ള നഗരക്കാഴ്ച്ചകളില്‍, ഡോക്ടറും ഞങ്ങളോടൊപ്പം പങ്കു ചേര്‍ന്നു.

അടുത്ത ദിവസത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള  ഉച്ച ഭക്ഷണം വര്‍ഷങ്ങളായി ദോഹാ നിവാസികളായ ഒരു പുരാതന  മലയാളി കുടുംബത്തോടൊപ്പം ആയിരുന്നു. ഡോക്ടറുടെ കുട്ടികളെ വീട്ടു കാവല്‍ ഏല്‍പ്പിച്ചതിനു ശേഷം, ഡോക്ടര്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ആ വീട്ടില്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്നു.  അന്യോന്യം വിശേഷങ്ങള്‍ പങ്കു വച്ചു, വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍, ഏകദേശം രണ്ടു രണ്ടര മണിയായിരുന്നു. മൂന്നാമത്തെ നിലയിലായിരുന്ന ആ പഴക്കമുള്ള വീടിന്റെ പ്രധാന വാതിലിനു മുന്‍പില്‍ തന്നെയായിരുന്നു ലിഫ്റ്റ്‌. അതുകൊണ്ട് തന്നെ ലിഫ്റ്റിന്റെ വാതില്‍ അടയുന്ന സമയം വരെയും, അവരെല്ലാവരും  ഞങ്ങളെ യാത്രയയക്കാനായി, വാതിലിനു മുമ്പിലുണ്ടായിരുന്നു.

പഴക്കം ചെന്ന ഇടുങ്ങിയ ആ ലിഫ്റ്റിന്‍റെ മരപ്പാളികള്‍ ഇരു വശങ്ങളില്‍ നിന്നും സാവധാനം ചേര്‍ന്നടയുന്നത് നോക്കി നിന്നിരുന്ന ഞങ്ങള്‍ അഞ്ചു പേരും,  സന്തോഷത്തിലായിരുന്നു.  ആഢൃത്തം നിറഞ്ഞു നിന്നിരുന്ന ആ കുടുംബത്തെ പരിചയപ്പെടാനും, അവര്‍ ഒരുക്കിത്തന്ന രുചികരമായ ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞതിലുമുള്ള സംതൃപ്തി ഞങ്ങള്‍ അന്യോന്യം പങ്കു വച്ചുകൊണ്ടിരുന്ന അതേ സന്ദര്‍ഭത്തിലാണ്,  ഒരു ഇരമ്പലോടെ ആ ലിഫ്റ്റിന്റെ താഴേക്കുള്ള ചലനം നിലച്ചത്!!

അതുവരെ ശബ്ദ മുഖരിതമായിരുന്ന ലിഫ്റ്റിനകം, മുകളിലുള്ള, കാലപ്പഴക്കത്താല്‍ ചലന ശേഷി തീരെ പരുങ്ങലിലായ ഒരു പങ്കയുടെ കരകര ശബ്ദമൊഴിച്ചാല്‍, പാടേ നിശബ്ദതയിലാണ്ടു. ലിഫ്റ്റിലെ പഴയ ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍, ഭിത്തിയില്‍ ചാരി നിന്നിരുന്ന  എല്ലാ മുഖങ്ങളിലും,  പരിഭ്രാന്തിയുടെ നേര്‍ത്ത ഭാവങ്ങള്‍ ഇഴഞ്ഞെത്തുന്നത് ഞാന്‍ ഒരല്‍പ്പം ആശങ്കയോടെയാണ് നോക്കി നിന്നത്!!

നിന്നിടത്തു നിന്നും ചലിക്കാന്‍ പോലും മറന്നു പോയ ഏതാനും നിമിഷങ്ങള്‍!! പിന്നെ പിന്നെ ആ യാഥാര്‍ത്ഥ്യം എല്ലാവരുടെയും മനസ്സുകള്‍ക്കുള്ളിലേക്ക് അരിച്ചിറങ്ങി,  അതേ, നമ്മളെല്ലാവരും ഇതിനകത്ത് കുടുങ്ങിയിരിക്കുന്നു!!  ഇതിനകം സമനില വീണ്ടെടുത്തിരുന്ന ഡോക്ടറുടെയും എന്റെയും കൈവിരലുകള്‍, ആ ലിഫ്റ്റിന്റെ സ്വിച്ച് ബോര്‍ഡിലെ എല്ലാ ബട്ടനുകളിലൂടെയും നിരവധി തവണ കയറി ഇറങ്ങിക്കഴിഞ്ഞിരുന്നു!! ഒരു ചലനവുമില്ലാതെ ലിഫ്റ്റ്‌ ഒരേ നില്‍പ്പാണ്!!

അപ്പോഴാണ്‌ മൊബൈല്‍ഫോണുകളെപ്പറ്റി ഓര്‍മ്മ വന്നത്.  എന്നാല്‍ ദുബായ് സിം കാര്‍ഡ് മാത്രം ഉണ്ടായിരുന്നതിനാല്‍, ദുബായില്‍ നിന്നുള്ള ഞങ്ങള്‍ ആരും തന്നെ ഫോണുകള്‍ കയ്യിലെടുത്തിരുന്നില്ല.  ഇനി ഒരേ ആശ്രയം ഡോക്ടറുടെ മൊബൈല്‍ ആണ്.  അപ്പോഴാണ്‌ ഡോക്ടര്‍ ആ ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത്. അദ്ദേഹം മൊബൈല്‍ താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളില്‍ തന്നെ വച്ചിട്ടാണ് വന്നിരിക്കുന്നതെന്ന്!!

സമയം കടന്നു പോയിക്കൊണ്ടിരുന്നു. ഞങ്ങള്‍ മാറി മാറി അലമുറയിട്ടു വെളിയിലുള്ള ആരുടെയെങ്കിലും ശ്രദ്ധ ആകര്‍ഷിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ലിഫ്റ്റിന്റെ കതകില്‍ ആഞ്ഞു ഇടിക്കുന്നുമുണ്ട്. എന്നാല്‍ എന്തുകൊണ്ടോ  ഈ ശബ്ദ കോലാഹലങ്ങളൊന്നും വെളിയിലുള്ള ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല!! ഒന്നാമത് അന്നൊരു വെള്ളിയാഴ്ച ദിവസം!!  അവധിയായതിനാല്‍ മിക്കവാറും എല്ലാവരും  ഉച്ചഊണ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം!!  താമസക്കാര്‍ അധികമില്ലാത്ത മൂന്നു നില ഫ്ലാറ്റ്‌ ആയതിനാല്‍ ആളുകളുടെ പോക്കുവരവും കുറവ്. അതിനാലൊക്കെ പുറത്തുനിന്നും സഹായം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് എനിക്ക് മനസ്സിലായി.

ലിഫ്റ്റിനകത്തെ കാഴ്ചകള്‍ ഇപ്പോള്‍ അത്ര സുഖമുള്ളതായിരുന്നില്ലെന്നു ഞാന്‍ കണ്ടു. ഡോക്ടറുടെ ഭാര്യ കുട്ടികളുടെ പേരുകള്‍ ഉച്ചരിച്ചുകൊണ്ട് കരയാന്‍ തുടങ്ങിയിരുന്നു. എന്റെ ഭാര്യയുടെ മുഖത്തിലും ഭീതി തളം കെട്ടി നില്‍ക്കുന്നു. കണ്ണുകള്‍ ഇപ്പോള്‍ തുളുമ്പി വീഴും എന്നുള്ള നിലയില്‍, എന്നെ നോക്കുന്നു. എന്റെ മകന്‍ തികച്ചും മൂകനായി ചലനമറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുന്നു. ഇതിനകം സ്വിച്ച് ബോര്‍ഡിലെ വിരലുകളുടെ അഭ്യാസം അവസാനിപ്പിച്ച ഡോക്ടറുടെ മുഖത്തിലും ഒരുതരം  നിരാശയും നിസ്സഹായതയും നിഴല്‍ വിരിച്ചിരിക്കുന്നു!!

പൊതുവേ  ഭയമുളവാക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണ് ജീവിതത്തില്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.  ഒന്ന് ഉയരങ്ങളെപ്പറ്റിയുള്ള ഭയം!! ജോലിയുടെ ഭാഗമായാല്‍ പോലും ഒരുപാട് ഉയരമുള്ള സ്ഥലങ്ങളിലെ ജോലികള്‍ ഞാന്‍ സാധാരണ ഒഴിവാക്കുകയാണ് പതിവ്!! ഇനി മറ്റൊന്ന്, ലിഫ്റ്റ്‌ പോലെയുള്ള ഇടുങ്ങിയ അടച്ചുപൂടിയ സ്ഥലങ്ങളില്‍ ഏറെ നേരം നില്‍ക്കേണ്ടി വരുന്നത്!! നഗര ജീവിതത്തില്‍ ഫ്ലാറ്റുകളിലെ ലിഫ്റ്റ്‌ യാത്രകള്‍, ഒഴിവാക്കാന്‍ പറ്റാത്തവയാണെങ്കിലും, കഴിയുന്നതും ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കാറുണ്ട്!! അതുകൊണ്ടുതന്നെ ഉള്ളില്‍ ഭയം ഉണ്ടെങ്കിലും, കൂടെ ഉള്ളവര്‍ക്ക് ധൈര്യം കൊടുക്കേണ്ടത് കൂട്ടത്തില്‍ സാങ്കേതീക വൈദഗ്ധ്യമുള്ള എന്റെ കടമയാണെന്ന വിശ്വാസത്തില്‍, ഞാന്‍ വേഗം കര്‍മ്മനിരതനായി.

പുറകിലേ ലിഫ്റ്റിന്‍റെ ചുവരില്‍ ശരീരം ഉറപ്പിച്ചുകൊണ്ട്, ഞാന്‍ കാലുയര്‍ത്തി ലിഫ്റ്റിന്റെ കതകില്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങിയത്, അപ്പോഴായിരുന്നു.  ആദ്യത്തെ ഏഴ് എട്ടു ചവിട്ടുകള്‍ കഴിഞ്ഞപ്പോള്‍,  മരത്തിലുള്ള പാളികളില്‍ ചെറിയ പൊട്ടലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.  ശ്രമം ഫലിക്കുന്നു എന്ന് കണ്ടപ്പോള്‍, ഡോക്ടറും മകനും കൂടി സഹായത്തിനെത്തി. കുറച്ചു നേരത്തെ ഞങ്ങളുടെ ശക്തിയായ  ചവിട്ടില്‍, രണ്ടു പാളികളും തമ്മില്‍ ഒരു കൈയ്യുടെ വിരലുകള്‍ കടത്താനായുള്ള വിടവ് ഉണ്ടായി വരുന്നത്, ഞങ്ങള്‍ വളരെ ആശ്വാസത്തോടെയാണ് കണ്ടത്!!. പിന്നെ എല്ലാം എളുപ്പമായിരുന്നു. ഇരു കൈകളാലും വാതില്‍പ്പാളികള്‍ ഇരുവശത്തേക്കുമായി വലിച്ചിളക്കി, ഒരാളിന് കടക്കാനുള്ള വിടവ് ഉണ്ടാക്കി. അതിനു പുറത്തായി ഉണ്ടായിരുന്ന ഇരുമ്പ് അഴിയുള്ള ഗേറ്റ് പെട്ടെന്ന് തന്നെ അകന്നു തന്നു. ലിഫ്റ്റ്‌ രണ്ടു നിലകളുടെ ഒത്ത നടുക്ക് വന്നാണ് നിന്നിരിക്കുന്നത്!! അതുകൊണ്ടുതന്നെ പുറത്തു കടക്കാന്‍ കാലുകള്‍ അരയാള്‍ പൊക്കത്തില്‍, പൊക്കി ചവിട്ടിയാല്‍ മാത്രമേ, വെളിയില്‍ ഇറങ്ങാന്‍ കഴിയൂ. ഞങ്ങള്‍ ആദ്യം സ്ത്രീകളെയെല്ലാം പൊക്കിയെടുത്തു വെളിയില്‍ ഇറക്കി. പിന്നെ ഞങ്ങളും കടന്നു.

കോണിപ്പടികളിലൂടെ താഴെ റോഡില്‍ എത്തിയപ്പോഴും, ഞങ്ങള്‍ ആരെയും കണ്ടിരുന്നില്ല!! താഴെയെത്തി കാര്‍ തുറന്നു  ഫോണ്‍ എടുത്തു ലിഫ്റ്റ്‌ പൊളിച്ചടുക്കിയ വിവരം, ഗൃഹനാഥനെ അല്‍പ്പം ചമ്മലോടെ അറിയിച്ച ശേഷം, ഞങ്ങള്‍ വേഗം തന്നെ വീട്ടിലേക്കു തിരിച്ചു. അന്നു മുഴുവനും, തിരികെ ദുബായിക്ക് പുറപ്പെടുന്ന പിറ്റേ ദിവസവുമൊക്കെ, ഞങ്ങള്‍ നടത്തിയ സാഹസീകമായ ആ ഉദ്യമത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മകളായിരുന്നു, ഞങ്ങള്‍ ഓരോരുത്തരുടെയും മനസ്സുകളില്‍!! ആ ലിഫ്റ്റ്‌ ചവിട്ടിപ്പൊളിക്കാന്‍ സാധിക്കാതിരിക്കുകയും, കൂടുതല്‍ നേരം അതിനുള്ളില്‍ തന്നെ കുടുങ്ങിപ്പോകയും ചെയ്തിരുന്നെങ്കില്‍!!

വര്‍ഷങ്ങള്‍ എത്ര വേഗത്തിlല്‍  കടന്നു പോയിരിക്കുന്നു!! അന്നത്തെ ആ വിപത്തിനു മുമ്പായി, ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ അതേ വീട്ടിലെ ഒരു പെണ്‍കുട്ടി, പിന്നീട്, ഞങ്ങളുടെ കുടുംബത്തിന്‍റെ വിളക്കായി കടന്നുവന്നതും, ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയതും എത്ര വേഗത്തിലായിരുന്നു!!




Monday, February 11, 2013

അതിര്‍ത്തി ലംഘിച്ചൊരു നുഴഞ്ഞുകയറ്റം!!!!



"നാളെ ഉച്ച കഴിഞ്ഞു നമ്മള്‍ രണ്ടാളും അല്‍ഐന്‍ വരെ പോകുന്നു, വൈകുന്നേരം തന്നെ തിരികെയും വരുന്നു"

മുമ്പില്‍ തുറന്നു വച്ചിരുന്ന പിരിഞ്ഞു കിട്ടാനുള്ള തുകകളുടെ ലിസ്റ്റിലേക്ക് നോക്കി ബോസ്സ് എന്നോട് അത് പറഞ്ഞപ്പോള്‍, അതില്‍ അസ്വാഭാവികമായി ഒന്നും തന്നെ എനിക്ക് തോന്നിയില്ല. യുഎഇയുടെ പൂന്തോട്ട നഗരം എന്ന് പ്രസിദ്ധിയാര്‍ജിച്ച അലൈനിലേക്കുള്ള യാത്രകള്‍, എനിക്ക് എന്നും ഒരു ഹരമായിരുന്നു!! പച്ചപ്പിന്‍റെ ധാരാളിത്തം വിളിച്ചോതുന്ന തെരുവോര വൃക്ഷലതാദികളും, നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന മലര്‍വാടികളും, തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ഒക്കെ ചേര്‍ന്ന അല്‍ഐന്‍, സഞ്ചാരികളുടെ മനം കവര്‍ന്ന നഗരമായതില്‍, ഒട്ടും തന്നെ അതിശയോക്തി ഇല്ല.!! അതുകൊണ്ട് തന്നെ ദുബായിയുടെ മനം മടുപ്പിക്കുന്ന കൃത്രിമ ദൃശ്യങ്ങളില്‍ നിന്ന് ഒരു മോചനം, അത് ഏതാനും മണിക്കൂറുകളുടെ മാത്രം ദൈര്‍ഘൃമുള്ളതായിരുന്നാല്‍ പോലും, എന്നെ സംബന്ധിച്ചടത്തോളം ഹൃദ്യമായ ഒരു അനുഭവമായിരുന്നു!!

ദുബായിലുള്ള ഞങ്ങളുടെ സ്ഥാപനം ഉത്പാദിപ്പിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍, അല്‍ഐനിലുള്ള കുറച്ചു ഉപഭോക്താക്കള്‍ സ്ഥിരമായി വാങ്ങാറുണ്ടായിരുന്നു സാധനങ്ങള്‍ വാങ്ങുന്നതല്ലാതെ അവരില്‍ നീന്നും ഇതിന്‍റെ പേയ്മെന്റ് വാങ്ങി എടുക്കുക എന്നുള്ളത് ഒരു ഭഗീരഥ പ്രയഗ്നം തന്നെയാണ്. അതിനായി മിക്കവാറും മാസത്തില്‍ ഒരു തവണ എങ്കിലും അല്‍ഐനില്‍ പോകേണ്ടി വരും. അത്തരം ഒരു യാത്രയുടെ കാര്യമാണ് ബോസ്സ് എന്നോട് സൂചിപ്പിച്ചത്. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടേക്കാവുന്ന എന്തെങ്കിലും നിര്‍മ്മാണ വൈകല്യങ്ങളെപ്പറ്റി മനസ്സിലാക്കുകയും, തിരികെ വന്നു ആ ഫീഡ്ബാക്ക് നിര്‍മ്മാണ യൂണിറ്റിനു കൈമാറുകയും ചെയ്യുക എന്നുള്ളതാണ്, എന്നെയും ഈ യാത്രകളില്‍ കൂടെ കൂട്ടുന്നതിന്‍റെ ഗൂഢ ലക്ഷ്യം!!

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ സമയത്തായിരുന്നു ഞങ്ങളുടെ യാത്ര എന്നതിനാല്‍ അല്‍ഐനില്‍ നിന്നും ദുബായില്‍ വാരാന്ത്യം ആഘോഷിക്കാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഞങ്ങള്‍ക്കെതിരെ ചീറിപാഞ്ഞു വരുന്ന കാഴ്ച, ഉള്‍ക്കിടിലമുണര്‍ത്തുന്നതായിരുന്നു!! ഇടയ്ക്കൊരു ചായകുടിയ്ക്കുള്ള സമയം നഷ്ടപ്പെടുത്തിയതൊഴിച്ചാല്‍, ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചേര്‍ന്നു.

പേയ്മെന്റ് കളക്ഷന്‍ ഒക്കെ ഒന്ന് രണ്ടു മണിക്കൂറിനകം കഴിഞ്ഞു കിട്ടി. അതുകൊണ്ടുതന്നെ അധികം വൈകുന്നതിനു മുമ്പായി ഞങ്ങള്‍ക്ക് മടക്ക യാത്ര ആരംഭിക്കാനും കഴിഞ്ഞു.

നഗരത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയില്‍ ഏതാണ്ട് പതിനഞ്ചില്‍ കൂടുതല്‍ റൌണ്ട്എബൌട്ടുകള്‍ നിശ്ചിത വേഗതയ്ക്കുള്ളില്‍ മാത്രമായി കടക്കേണ്ടതുണ്ട്. ഏതാനും റൌണ്ട്എബൌട്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്ന ബോസ്സില്‍ നിന്നും ആ ചോദ്യം ഉയര്‍ന്നത്.

"താങ്കള്‍ ഇതുവരെ അല്‍ഐന്‍ നഗരം മുഴുവനായും കണ്ടു കാണാന്‍ സാധ്യത ഇല്ലല്ലൊ. അതുകൊണ്ട് നമുക്ക് ഇന്ന് നഗരം മുഴുവനും ഒന്ന് ചുറ്റിയടിച്ചിട്ടു തിരികെ പോയാലോ??"

മറുപടി പറയുന്നതിന് മുമ്പ് ഞാന്‍ ഒന്ന് ആലോചിച്ചു. ഇന്ന് ഇനി നേരെ വീട്ടിലേക്കു പോയാല്‍ മതിയല്ലോ. ഭാര്യയെ വിളിച്ചു അല്പ്പം ലേറ്റാകും എന്നു പറഞ്ഞാല്‍ മാത്രം മതി, പിന്നെ പ്രശ്നമൊന്നുമില്ല.

എന്‍റെ മൌനം സമ്മതം എന്ന് കരുതിയാവണം, അപ്പോഴേക്കും വണ്ടി ഗതി മാറ്റി അറിയാത്ത വഴികളിലൂടെയൊക്കെ മറ്റു വണ്ടികള്‍ക്ക് പുറകെയുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു!! ഇംഗ്ലീഷുകാരൊക്കെ ഈ സമയത്തുപയോഗിക്കുന്ന ആ പ്രയോഗം മനസ്സിലേക്കോടിയെത്തി, അതെ, 'വി സ്റ്റാര്‍ട്ടഡ് പെയ്ന്റിംഗ് ദി സിറ്റി റെഡ്'
നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നഗരദൃശ്യങ്ങള്‍ മനസ്സിന് കുളിര്‍മ്മ പകരുന്നതായിരുന്നു. ഉത്സവകാലമായതിനാലാവാം, മരച്ചില്ലകളൊക്കെ വര്‍ണ ദീപപ്രഭയില്‍ ചെറുകാറ്റിനൊപ്പം മെല്ലെ ഇളകുന്ന കാഴ്ച മനസ്സിന്‍റെയുള്ളിലും പുത്തനുണര്‍വ് പകരുന്നുണ്ടായിരുന്നു!!

കുറെയേറെ നേരം കാഴ്ചകള്‍ കണ്ടു നീങ്ങിയ ഞങ്ങള്‍, ഇരുവശങ്ങളിലും കാബിനുകളും ഗേറ്റുകളുമുള്ള ഒരു വഴിയെ അകത്തേക്ക് കടന്നതും, മുമ്പേ പോയ വാഹനങ്ങള്‍ക്കു പിറകെ തന്നെയായിരുന്നു. വശങ്ങളിലുള്ള കടകളില്‍ കണ്ണുകളോടിച്ച് നീങ്ങുന്ന ഞങ്ങള്‍ അല്‍പ്പം മുമ്പിലായി പതിയിരിക്കുന്ന വലിയൊരു വിപത്തിനെപ്പറ്റി അപ്പോഴും തീര്‍ത്തും അഞ്ജരായിരുന്നു!!

കുറച്ചു ദൂരം കൂടി മുമ്പോട്ടു പോയിക്കാണും, അപ്പോഴാണ് ഞങ്ങള്‍ക്ക് മുമ്പിലായി പോയിക്കൊണ്ടിരുന്ന വാഹനങ്ങളൊക്കെ മൂന്നുനാല് ലൈനുകളിലായുള്ള ഒരു ക്യൂ സിസ്റ്റത്തിന്‍റെ ഭാഗമാകുന്നത് അല്‍പ്പം ആശങ്കയോടെ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്!!

"വല്ല വാഹന ചെക്കിംഗുമായിരിക്കും, ഏതായാലും വണ്ടിയുടെ പേപ്പറുകളും നമ്മുടെയൊക്കെ തിരിച്ചറിയല്‍ കാര്‍ഡുകളുമൊക്കെ പുറത്തെടുത്തു വച്ചേക്കാം" അവയൊക്കെ പുറത്തേക്കെടുത്തുകൊണ്ട് ബോസ്സ് എന്നോടായി പറഞ്ഞു.

രേഖകളൊക്കെ റെഡിയാക്കിവച്ചുകൊണ്ട്, മുമ്പിലുള്ള കാറിനെ പിന്തുടര്‍ന്ന് ഞങ്ങള്‍ ചെക്ക്പോയിന്റിലേക്ക്, സാവധാനം നീങ്ങികൊണ്ടിരുന്നു. തൊട്ടു മുമ്പിലുണ്ടായിരുന്ന വണ്ടി ചെക്കിംഗ് കഴിഞ്ഞു കടന്നു പോയി. അടുത്തത് ഞങ്ങളുടെ ഊഴമാണ്.

ഗ്ലാസ്സുകളൊക്കെ താഴ്ത്തി വച്ചിരുന്നതിനാല്‍ വണ്ടി നിന്നതും സൈഡിലുള്ള കാബിനുള്ളില്‍ നിന്നും ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു. ഒപ്പം ഒരു ചോദ്യവും “പാസ്പോര്‍ട്സ് പ്ലീസ്”

ഞങ്ങള്‍ക്കുണ്ടായ ഞെട്ടലില്‍ നിന്നും ഉണര്‍ന്നു വന്നപ്പോഴേക്കും, അടുത്ത ഓര്‍ഡറും വന്നു കഴിഞ്ഞു, "വേഗം, വേഗം" ഞങ്ങളുടെ കയ്യില്‍ എവിടെനിന്ന് പാസ്പോര്‍ട് ഉണ്ടാവാന്‍?? ഉണ്ടായിരുന്ന ഐഡി കാര്‍ഡുകളുമൊക്കെ കാണിച്ചു ഒരു വിശദീകരണം നല്‍കാന്‍ അറിയാവുന്ന അറബിയില്‍ ബോസ്സും ആംഗലേയത്തില്‍ ഞാനും ഒരു ശ്രമം നടത്തി നോക്കി. ങ്ങൂഹും....ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല!! “പാസ്പോര്‍ട് ഇല്ലാതെ നിങ്ങള്‍ എങ്ങനെ ഒമാനിലേക്ക് കടന്നു??” ഇതാണ് അദ്ദേഹം ഞങ്ങളോട് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നത്.

കാര്യങ്ങള്‍ ഒരിടത്തും എത്തുന്നില്ല എന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ വണ്ടി സൈഡിലേക്ക് മാറ്റി ഇട്ടിട്ടു അകത്തേക്ക് വരാന്‍ പറഞ്ഞിട്ട് അദ്ദേഹം അടുത്ത വണ്ടി ചെക്ക് ചെയ്യാനായി തുടങ്ങി.

വണ്ടി ഒതുക്കിയിട്ടിട്ടു അകത്തേക്ക് ചെന്ന ഞങ്ങളെ എതിരേറ്റത് വളരെ ചെറുപ്പക്കാരനായ ഒരു പോലീസ് ഓഫീസറായിരുന്നു. വളരെ ശാന്തമായി സംസാരം തുടങ്ങിയ ആ ചെറുപ്പക്കാരന്‍റെ പ്രകൃതം ഞങ്ങളുടെ പരിഭ്രമത്തിനു അല്‍പ്പമൊരു അയവു വരുത്തി എന്ന് വേണമെങ്കില്‍ പറയാം!! അദ്ദേഹത്തില്‍ നിന്നുമാണ് യുഎഇയുടെ ഭാഗമായ അല്‍ഐനില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നു ഞങ്ങള്‍ ഇപ്പോള്‍ ഒമാന്‍റെ ഭാഗമായ ബുറൈമിയിലാണ് നില്‍ക്കുന്നത് എന്നുള്ള സത്യം, മനസ്സിലാക്കുന്നത്!! തുടര്‍ന്ന് അദ്ദേഹം പറഞ്ഞു തന്നത് പ്രകാരം, ഈ ചെക്ക്പോസ്റ്റ്കടന്നു ദുബായിലേക്ക് പോകണമെങ്കില്‍, കൈവശം പാസ്പോര്‍ട്ടുകള്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അനധികൃത നുഴഞ്ഞുകയറ്റത്തിനു ജെയിലില്‍ കിടക്കേണ്ടി വരും!!

സംഗതികളുടെ പൂര്‍ണ ഗൌരവം ബോദ്ധ്യമായതോടെ രക്ഷപെടാനായുള്ള പഴുതുകള്‍ തേടി മനസ്സ് ജാഗരൂഗമായി!! ആരറിഞ്ഞു, ഒമാന്‍റെ ഭാഗമായ ബുറൈമിയുടെ ഒരു ഭാഗം അല്‍ഐന്‍ നഗരത്തിന്‍റെ ഉള്ളിലേക്കായി കയറി കിടക്കുന്നുണ്ടെന്ന്?? അതുകൊണ്ടുതന്നെ ഞങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഈ വിദേശഭൂമിയിലേക്ക് കാലുകുത്താനുണ്ടായ കാര്യകാരണങ്ങള്‍ പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ, ഉള്ളത് ഉള്ളതുപോലെ, സാവധാനം ഞങ്ങള്‍ മാറിമാറി അദ്ദേഹത്തോട് പറഞ്ഞു കേള്‍പ്പിച്ചു.

ഒടുവില്‍ ഞങ്ങളുടെ ദയനീയാവസ്ഥ ബോദ്ധ്യമായതിനാലാണോ എന്നറിയില്ല, അദ്ദേഹം ഒരു പോംവഴി നിര്‍ദ്ദേശിച്ചു. അതായത്, ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങള്‍ വന്ന വഴിയെ തന്നെ തിരികെ പോകാം. അടുത്തു തന്നെയുള്ള ഒരു ഇടുങ്ങിയ യൂറ്റേണ്‍പാത ചൂണ്ടി കാണിച്ചുകൊണ്ട് അത് വഴിയെ പോയിക്കൊള്ളാന്‍ അദ്ദേഹം ഒടുവില്‍ ഞങ്ങള്‍ക്ക് അനുമതി തന്നു.

ഹാവൂ! സമാധാനമായി! ഞങ്ങള്‍ അദ്ദേഹം കാണിച്ചുതന്ന വഴിയെ മടക്ക യാത്ര ആരംഭിച്ചു. എന്നാല്‍ ഈ സമാധാനത്തിനു അല്‍പ്പ നിമിഷങ്ങളുടെ മാത്രം ആയുസ്സായിരുന്നു ഉണ്ടായിരുന്നത് എന്ന് ഞങ്ങള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല!!

അല്‍പ്പ ദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യം അറിയാതെ കയറിവന്ന ചെക്ക്പോസ്റ്റില്‍ എത്തിച്ചേര്‍ന്നു. ഈ തവണയും സൈഡിലുള്ള കാബിനില്‍ ആളനക്കം ഒന്നും പുറമേ നിന്നും കണ്ടില്ല. ഗേറ്റും തുറന്നിട്ടിരിക്കയായിരുന്നതിനാല്‍ ഞങ്ങള്‍ ഗേറ്റ് കടന്നു പുറത്തിറങ്ങി ദുബായിലേക്കുള്ള റോഡു കണ്ടെത്തി വേഗത്തില്‍ യാത്ര തുടര്‍ന്നു.

കഷ്ടിച്ച് ഒരു റൌണ്ട്എബൌട്ട് പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ രണ്ടാളും ഒരു നേര്‍ത്ത സൈറണിന്‍റെ ശബ്ദം അകലെയെവിടെനിന്നോ കേള്‍ക്കാന്‍ തുടങ്ങിയത്. ക്രമേണ വര്‍ദ്ധിച്ചുവരുന്ന ശബ്ദത്തിന്‍റെ ഉറവിടം തേടി റിയര്‍വ്യൂ മിററില്‍ നോക്കിയ എനിക്ക്, രണ്ടു പോലീസ് വണ്ടികള്‍ ബീക്കണ്‍ ലൈറ്റുകള്‍ ഇട്ടുകൊണ്ട് പുറകില്‍, ദൂരത്തുനിന്നും പാഞ്ഞു വരുന്നത് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.

“പോലീസായിരിക്കും, കഷ്ടം തന്നെ, ഏതോ ഒരു ഹതഭാഗ്യന്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാവും!!” ബോസ്സിന്‍റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി.

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ ആ രണ്ടു വണ്ടികളും ഇടിമുഴക്കം പോലെ സൈറണ്‍ മുഴക്കിക്കൊണ്ട് ഞങ്ങളുടെ ലെയ്നിലേക്ക് വെട്ടിച്ചുകയറി ഞങ്ങള്‍ക്ക് മുമ്പിലായി വഴിവിലങ്ങി കിതച്ചും കൊണ്ട് ബ്രേയ്ക്കിട്ടു നിന്നു!!

സ്തബ്ദരായി ഇരുന്നു പോയ ഞങ്ങളുടെ വണ്ടി ആ വണ്ടികളിലൊന്നിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഉലഞ്ഞു നിന്നതു അതിന്‍റെ ബ്രേക്കിന്‍റെ പ്രവര്‍ത്തനക്ഷമതയേക്കാള്‍ ഞങ്ങളുടെയാരുടെയോ ഭാഗ്യം കൊണ്ടാണെന്നാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്!!! മിന്നല് വേഗത്തില്‍ മുമ്പിലുള്ള വണ്ടികളില്‍ നിന്നും രണ്ടു യൂണിഫോറംധാരികള്‍ ചാടിയിറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഇരുവശങ്ങളിലായി നിലയുറപ്പിച്ചു!!

കാറിന്‍റെ ചില്ലുകളില്‍ ഉറക്കെ തട്ടിക്കൊണ്ടു അവര്‍ ഞങ്ങളുടെ ഐഡി കാര്ഡുകള്‍ ചോദിച്ചു വാങ്ങി. തുടര്‍ന്ന് അവരുടെ വണ്ടികള്‍ക്ക് പുറകെ വേഗം വരാനും പറഞ്ഞു.

അവരോടൊപ്പം വീണ്ടും ഞങ്ങളാ ചെക്ക്പോസ്റ്റിലൂടെ ബുറൈമിയില്‍ എത്തിച്ചേര്‍ന്നു. വണ്ടി പാര്‍ക്ക് ചെയ്തതിനുശേഷം അകത്തേക്ക് ചെന്ന ഞങ്ങളോട് നേരത്തെ ചോദിച്ചിരുന്ന അതെ ചോദ്യങ്ങള്‍ തന്നെ വീണ്ടും ചോദിക്കാന്‍ തുടങ്ങി.!! ഇപ്പോഴത്തെ കുറ്റം, ഒമാനില്‍ നിന്നും അനധികൃതമായി യുഎഇയിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ഞങ്ങള്‍ ഇതേ ചെക്ക്പോസ്റ്റില്‍ കൂടി തന്നെയാണ് ആദ്യം കടന്നു വന്നത് എന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആളുകള്‍ കാവല്‍ നില്ക്കുന്ന ഗേറ്റ് കടന്നു ഒരിക്കലും നിങ്ങള്‍ക്ക് അകത്തേക്ക് കടക്കാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് അവരുടെ ഭാഷ്യം!! ഞങ്ങള്‍ വരുമ്പോള്‍ അവിടെ ആരും ചെക്കിംഗിനായി ഇല്ലായിരുന്നു എന്ന് പറഞ്ഞിട്ട് അവര്‍ സമ്മതിക്കുന്നില്ല. കുറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം മുമ്പ് ഞങ്ങള്‍ ദുബായിക്ക് പോകാനായി ശ്രമിച്ച അതെ ചെക്ക്പോസ്റ്റുവഴി പോകാന്‍ പറഞ്ഞു അവര്‍ ഞങ്ങളെ അങ്ങോട്ടുതന്നെ വിട്ടു!!

കുറച്ചു ദൂരം മുമ്പോട്ടു പോയതിനുശേഷം ഞങ്ങള്‍ വണ്ടി നിറുത്തി ആലോചിച്ചു. തിരികെ അതെ ചെക്ക്പോയിന്റിലേക്ക് ചെന്നിട്ട് കാര്യമില്ല. അവിടെ നിന്നാണല്ലോ നല്ല വാക്ക് പറഞ്ഞു ഞങ്ങളെ ഇങ്ങോട്ട് വിട്ടത്. അതിനാല്‍ ഇനിയും എങ്ങനെ അങ്ങോട്ടുതന്നെ ചെല്ലും?? ആകെ പ്രതിസന്ധിയിലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!!

ഇരുവശത്തുമുള്ള കടകള്‍ കണ്ട ഞങ്ങള്‍ അതിലൊന്നിലേക്ക് കയറി ചെന്ന് പാകിസ്ഥാനിയായ കടക്കാരനോട് കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ചെയ്തത് വലിയ ഒരു മണ്ടത്തരമായിപ്പോയി എന്ന് അയാളും പറഞ്ഞു. ഏക പോംവഴി തിരികെ ചെന്ന് അവരുടെതന്നെ കൈയ്യോ കാലോ പിടിച്ചു ദുബായിലേക്ക് പോവുകയാണെന്ന് അയാളും അഭിപ്രായപ്പെട്ടതോടെ, ആകെ  ആശയക്കുഴപ്പത്തിലായി !!

വീണ്ടും അതേ ചെക്ക്പോസ്റിലേക്ക് ഭയാശങ്കകളോടെ ഞങ്ങള്‍ നീങ്ങി. വണ്ടി പാര്‍ക്ക് ചെയ്തു അകത്തേക്ക് ചെന്ന ഞങ്ങളോട് ആ കര്‍ക്കശക്കാരനായ ഓഫീസര്‍ നിങ്ങള്‍ ഇനിയും പോയില്ലേ എന്നൊരു ചോദ്യം! ഞങ്ങള്‍ക്കുള്ളത് ഒരേ ഉത്തരങ്ങള്‍! ഒരു രക്ഷയുമില്ല. ഞങ്ങളോട് അങ്ങോട്ട്മാറി നില്ക്കാന്‍ പറഞ്ഞിട്ട് അയാള്‍ അയാളുടെ മറ്റു ജോലികളിലേക്ക് കടന്നു.

ഞങ്ങള്‍ കെട്ടിടത്തിനു വെളിയിലേക്കിറങ്ങി. ഇരുട്ട് നന്നേ വ്യാപിച്ചു കഴിഞ്ഞിരുന്നു. വിശപ്പും ദാഹവും ഒരുവശത്ത്, എങ്ങനെ തിരികെ പോകും എന്ന ആധി മറ്റൊരു വശത്ത്!! ഒടുവില്‍ ഇനി ഒമാനിലെ ഏതെങ്കിലും ജെയിലിലായിരിക്കുമോ ഇന്നത്തെ അന്തിയുറക്കം? ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.

അപ്പോഴാണ് ഭാര്യയേയും മകനെയും പറ്റി ഓര്‍മ്മ വന്നത്. വേഗം മൊബൈല്‍ എടുത്ത് ഭാര്യയെ വിളിച്ചു ചുരുക്കമായി സംഗതികളുടെ കിടപ്പുവശം അവളെ അറിയിച്ചു. ഒപ്പം ഭാഗ്യം തുണച്ചാല്‍ വീണ്ടും കാണാം എന്നും!! അവള്‍ കരഞ്ഞു തുടങ്ങുന്നതിനു മുമ്പ് 'വിഷമിക്കാനൊന്നുമില്ല, വീണ്ടും വിളിക്കാം ' എന്നു  മാത്രം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു!!

അപ്പോഴാണ് കാവല്‍ക്കാരുടെ ഷിഫ്റ്റ് ചേഞ്ച് ചെയ്യുന്നതിനുള്ള ചില നീക്കങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്! ഉള്ളിലുണ്ടായിരുന്ന ഏതാനും പോലീസുകാരൊക്കെ വെളിയില്‍ വന്നു നിന്ന ഒരു വണ്ടിയില്‍ കയറുന്നതും വേറെ കുറച്ചു പേര്‍ അകത്തേക്ക് പോകുന്നതും ഞങ്ങള്‍ കണ്ടു. പോയവരുടെ കൂട്ടത്തില്‍ ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തിയ ഓഫീസറും ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങള്‍ തെല്ല് ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്!! പോകുന്നതിനുമുമ്പ് അയാള്‍ ഞങ്ങളെ നോക്കി അകത്തേക്ക് ചെല്ലാനായി ഒരു ആംഗ്യവും കാണിച്ചിരുന്നു.

പുതിയതായി എത്തിയ ഓഫീസര്‍ക്ക് ഒന്ന് സെറ്റില്‍ ചെയ്യാനുള്ള സമയം കൊടുത്തതിനു ശേഷം, ഞങ്ങള്‍ മെല്ലെ അകത്തേക്ക് ചെന്നു. പ്രസന്നത ഒട്ടും കൈവിടാത്ത മുഖഭാവവുമായി ഒരു ചെറുപ്പക്കാരന്‍!! ചോദ്യങ്ങളെല്ലാം അദ്ദേഹവും ഒന്നുകൂടി ആവര്‍ത്തിക്കുകയും മുമ്പ് പറഞ്ഞ അതെ ഉത്തരങ്ങള്‍ ഞങ്ങള്‍ പറയുകയും ചെയ്തു. പക്ഷെ എന്തോ, പുതിയ ആള്‍ക്കു ഞങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള ക്ഷമ ഉണ്ടായിരുന്നത്, ഞങ്ങളുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍? കൂടാതെ അദ്ദേഹത്തിനു അല്‍പ്പസ്വല്‍പ്പ ഉറുദുവും മനസ്സിലാകുന്നുണ്ടായിരുന്നു എന്നുള്ളത് ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്!! കാര്യങ്ങള്‍ ഏകദേശം ബോധ്യപ്പെട്ടതിനുശേഷം, അറിവില്ലായ്മ നിമിത്തം എത്ര വലിയ ഒരു പ്രശ്നത്തിലേക്കാണ് ഞങ്ങള്‍ വന്നു പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു. നുഴഞ്ഞു കയറ്റം തടയാനായി നേരത്തെ അടച്ചിട്ടിരുന്ന ഈ ചെക്ക്പോസ്റ്റ്‌  ഇരു വശത്തുമുള്ള താമസക്കാരുടെ അപേക്ഷപ്രകാരം, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും തുറന്നു കൊടുത്തത്. അതുകൊണ്ടുതന്നെ ചെക്കിംഗും വളരെ കര്‍ശനമാണ്. ഒടുവില്‍, ഇനിമേല്‍ ഇത് ആവര്‍ത്തിക്കരുത് എന്നുള്ള ഒരു താക്കീതോടെ വന്ന വഴിയേ തന്നെ പോയിക്കൊള്ളാന്‍ അദ്ദേഹം അനുമതി തന്നപ്പോള്‍, എല്ലാ ദൈവങ്ങള്‍ക്കുമൊപ്പം, അറിയാവുന്ന ഭാഷകളിലെല്ലാം തന്നെ ഞങ്ങള്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞു!!!

വീണ്ടും ദുബായിലേക്കുള്ള വഴികളിലൂടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍, ഞങ്ങള്‍ രണ്ടാളും തികച്ചും നിശ്ശബ്ദരായിരുന്നു!! ഒരു പക്ഷെ കഴിഞ്ഞ രണ്ടു മൂന്നു മണിക്കൂറിനുള്ളിലെ സംഭവവികാസങ്ങളെല്ലാം മനസ്സിന്‍റെ തിരശ്ശീലയില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞും

മറഞ്ഞും വന്നു കൊണ്ടിരുന്നതിനാലാവാം, മറവിയുടെ ആഴങ്ങളിലേക്ക് മറയാന്‍  മടിച്ചുനില്‍ക്കുന്ന  ഒരു  പേടി സ്വപ്നമായി.....


Sunday, January 13, 2013

വാര്‍ദ്ധക്യം ഒരു ശാപമായിത്തീരുമ്പോള്‍.....




നിര നിരയായി ഒഴുകി വന്നിരുന്ന കാറുകള്‍ ചുവന്ന വെളിച്ചത്തിനു മുമ്പിലെത്തിയതും, വേഗത കുറച്ചു ഒന്നൊന്നായി നിശ്ചലമായി! ഇനി ഒരു അഞ്ചു മിനിറ്റ് എങ്കിലുമാകും, അത് വീണ്ടും പച്ചയാവാന്‍! ഞാന്‍ വെറുതേ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴാണ്‌ ആ ദയനീയ രൂപത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കിയത്!!

മുക്കാലും നരച്ച മുടി നെറ്റിയിലേക്ക് പാറി പറന്നു കിടക്കുന്നു! മുഖത്ത് ഇനി വേറെ ചുളിവുകള്‍ക്ക് സ്ഥലമില്ലാതായിക്കഴിഞ്ഞു! പഴകി, പിഞ്ഞി, നിറം മങ്ങിയ വസ്ത്രങ്ങള്‍! താടി ക്രമാധികമായി വളര്‍ന്നിറങ്ങിയിരിക്കുന്നു! പഴഞ്ചന്‍ ചെരുപ്പണിഞ്ഞ പാദങ്ങളില്‍ മണ്ണും പൊടിയും ധാരാളം!!

ആ  വൃദ്ധരൂപം വേച്ചുവേച്ചു നടന്നു, എന്‍റെ ചില്ലുഗ്ലാസ്സിനു വെളിയിലായി വന്നു നിന്നു. ഒരു കയ്യിലും തോളിലുമായി വര്‍ണ്ണ മുത്തുമണികളാല്‍ കൊരുത്തെടുക്കപ്പെട്ട കുറച്ചധികം ജപമാലകള്‍!! മറുകയ്യില്‍ ഖുറാന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട, ചുമരില്‍ തൂക്കിയിടാവുന്ന ഒരു കൂട്ടം ചെറു ഫലകങ്ങളും തുണിച്ചുരുളുകളും!! കഴുത്തിലൂടെ ചുറ്റി, ചുമലില്‍ തൂങ്ങുന്ന മുഷിഞ്ഞ ഒരു വലിയ തുണി സഞ്ചി!! കുണ്ടിലായ  കണ്ണുകളില്‍ പ്രത്യാശയുടെയോ പ്രതീക്ഷയുടെയോ ഒരു മിന്നി വെട്ടം കാണാമായിരുന്നെങ്കിലും, ആ ദൃഷ്ടികള്‍ ഇപ്പോള്‍ എന്‍റെ മുഖത്തേക്ക് തന്നെ ഊന്നിയിരിക്കുന്നു!! ദീനത മുറ്റിനില്‍ക്കുന്ന ആ നോട്ടത്തില്‍  'ഇതിലേതെങ്കിലുമൊന്നു വാങ്ങിക്കൂടെ?' എന്ന്, എന്നോടായുള്ള, മൂകമായ ഒരു അഭ്യര്‍ത്ഥന, എളുപ്പത്തില്‍ വായിച്ചെടുക്കാം!!

ഞാന്‍ ഒരു നിമിഷം ആലോചിച്ചിരുന്നു!! സഹതാപത്തി ന്‍റെ ഒരു നേര്‍ത്ത ഉറവ ഉള്ളിലെവിടെനിന്നോ കിനിഞ്ഞിറങ്ങുന്നു.
സൈഡിലേക്കുള്ള ഏതോ ഒരു സിഗ്നല്‍ പച്ചവെളിച്ചം കാട്ടിയിരിക്കണം, ആ വശത്തുനിന്നുമുള്ള വാഹനങ്ങള്‍ വളവുതിരിഞ്ഞു ചീറിപ്പാഞ്ഞു വരുന്നത് കാണാമായിരുന്നു. സമയം അധികമില്ല!! എന്‍റെ വിരലുകള്‍ യാന്ത്രീകമായി ജനാലച്ചില്ല് താഴ്ത്താനുള്ള സ്വിച്ചിലേക്ക് നീങ്ങി. അപ്പോഴാണ് അതുവരെ മിണ്ടാതെ അടുത്തിരുന്ന ഭാര്യയില്‍ നിന്നും, അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന ആ  ചോദ്യം എന്‍റെ വിരലുകളെ നിശ്ചലമാക്കിയത്!!

"എന്തിനാ ഇപ്പൊ അതു തുറക്കുന്നത്? ഇതൊക്കെ വാങ്ങാനാ?? ഇതൊക്കെ വാങ്ങി നമുക്കെന്തു ചെയ്യാനാ??"

ശരിയാണല്ലോ!! അവള്‍ ചോദിച്ചതിലും കാര്യമുണ്ടായിരുന്നു!!
അന്യ മതസ്ഥരും, അറബി ഭാഷ വായിക്കാനോ എഴുതാനോ 
അറിവില്ലാത്തവരുമായ  ഞങ്ങള്‍ക്ക്, ആ വൃദ്ധന്‍റെ
കയ്യിലുണ്ടായിരുന്നവയില്‍ ഏതു വാങ്ങിയാലും, വെറുതേ
വീട്ടില്‍ സൂക്ഷിച്ചുവയ്ക്കാം എന്നുമാത്രം!!

ഞാന്‍ ഒന്നും മിണ്ടാതെ ചില്ല് താഴ്ത്തി, വേഗംതന്നെ രണ്ടു മൂന്നു സാധനങ്ങള്‍ കയ്യിലെടുത്തു, ചോദിച്ച വിലയും എടുത്തു കൊടുത്തു!! ആ വൃദ്ധ മുഖത്തില്‍ തെളിഞ്ഞുവന്ന സന്തോഷവും പ്രകാശവും, കൊടുത്ത പണത്തിലുമധികമായുള്ള ഒരു സംതൃപ്തി എന്‍റെ ഉള്ളിലും നിറയ്ക്കുന്നത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു!!!

"സാരമില്ല, നമ്മുടെ ഏതെങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് സമ്മാനമായി കൊടുക്കാമല്ലോ!!"

വാങ്ങിയ സാധനങ്ങള്‍ ഭാര്യയുടെ കയ്യില്‍ കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍,കൊച്ചുകുട്ടികളുടെ കൌതുകത്തോടെ അവയെ
ഏറ്റുവാങ്ങിയ  അവളുടെ മുഖവും, പ്രസന്നമായി!!

സിഗ്നല്‍ വീണിരിക്കണം, ജനാലച്ചില്ല് ഉയര്‍ത്തുമ്പോഴേക്കും, മുന്‍പിലുള്ള കാറുകള്‍  നീങ്ങാന്‍ തുടങ്ങിയിരുന്നു.
ആ വൃദ്ധരൂപത്തെ ഒന്നുകൂടി തിരിഞ്ഞുനോക്കി ഞാനും വണ്ടി
മുമ്പോട്ടെടുത്തു. അതിനോടകം ആ രൂപം സാവധാനം നടന്നു അപ്പുറത്തുള്ള ഒരു ഫുട്പാത്തിന്‍റെ വക്കില്‍ ഇരിക്കുന്നത്, സൈഡ്  മിററില്‍  കൂടി എനിക്ക് കാണാമായിരുന്നു, അടുത്ത ചുവന്ന വെളിച്ചത്തിനായുള്ള കാത്തിരിപ്പാകാം!!!

വീടെത്തുവോളം ആ കാഴ്ച കണ്‍മുമ്പില്‍നിന്നും മറഞ്ഞിരുന്നില്ല. അദ്ധ്വാനത്തിന്‍റെ നാളുകള്‍ക്കു വിടചൊല്ലി,വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിലും, വെയിലെന്നോ മഴയെന്നോ നോക്കാതെ, ഒരു നേരത്തെ അഷ്ടിക്കു വേണ്ടി അലയേണ്ടിവരുന്ന ഇവരുടെ വിധി, എത്ര ക്രൂരമാണ്!!! ഇതുപോലെ വാര്‍ദ്ധക്യകാലത്ത് മക്കളാലും 
ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍, നാം നിത്യേനയെന്നോണം കാണുന്നുണ്ട്! ഒരുപക്ഷെ ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍  തന്നെയായിരിക്കും, ഇവരുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. പ്രായമേറിയ വൃദ്ധജനങ്ങള്‍  ആര്‍ക്കും വേണ്ടാതാകുന്ന ഒരു സമൂഹത്തിലാണ്, നമ്മളൊക്കെ ഇന്ന് ജീവിക്കുന്നത്. ഇളം പ്രായത്തില്‍  സര്‍വതും കൊടുത്ത് വളര്‍ത്തി വലുതാക്കി, തന്‍കാലില്‍  നില്ക്കാറാക്കുവോളം കൂടെ ഇരുന്നു പോറ്റിയ മാതാപിതാക്കളെ,
എത്ര പെട്ടെന്നാണ് ഇന്നത്തെ ഇളംതലമുറ മറന്നുകളയുന്നത്?

അസുഖങ്ങള്‍  ബാധിച്ചു കിടന്നപ്പോഴൊക്കെ, എത്രയോ രാവുകളിലും പകലുകളിലും, ഇവര്‍ മക്കള്‍ക്ക്‌വേണ്ടി ഊണും ഉറക്കവും
പോലും ഉപേക്ഷിച്ചു അവരെയും നോക്കി ഇരുന്നിട്ടുണ്ടാവും!! മക്കള്‍ക്ക്‌ ഒരു പ്രയാസം വരുമ്പോള്‍,  ഇവരൊക്കെ എല്ലാം മറന്നു അവരുടെ അടുക്കലേക്ക് ഓടിയെത്തുന്നു. അവരുടെ ഏത് ആവശ്യങ്ങളും, സ്വന്ത ആവശ്യങ്ങളെ മാറ്റിനിര്‍ത്തി, നിര്‍വഹിച്ചു കൊടുക്കുന്നു. അവരുടെ ഉയര്‍ച്ചയുടെ ഓരോ പടവുകളിലും, കാപട്യമില്ലാത്ത സന്തോഷം പ്രകടിപ്പിക്കുന്നു. ഇതല്ലേ മാതാപിതാക്കളുടെ  മക്കളോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്‍റെ മുഖം!! ഈ ലോകത്തില്‍  അതിനു പകരം വയ്ക്കാന്‍വേറെ എന്താണുള്ളത്?

ഇങ്ങനെ നിസ്വാര്‍ത്ഥമായി സ്നേഹിച്ചുകൊണ്ട്, തങ്ങള്‍ക്കുള്ളതൊക്കെയും നല്‍കി, അവസാനകാലത്ത് അവരോടൊപ്പം ആയിരിക്കാന്‍  ആഗ്രഹിക്കുന്ന ഇവരെ, വൃദ്ധസദനത്തിലും മറ്റും ഉപേക്ഷിച്ചു, സ്വന്തം സുഖം മാത്രം തേടി പോകുന്ന എത്രയോ മക്കളെ, ഈ കാലത്തില്‍  നമുക്ക് കാണാനാവും!! മക്കള്‍, അവരവരുടെ ജീവിതം സന്തോഷകരമാക്കാന്‍  ഏതറ്റം വരെ പോകാനും തയ്യാറാവുമ്പോള്‍, അവിടെ വിസ്മരിക്കപ്പെടുന്നത് ജന്മം നല്‍കിയ   മാതാവും പിതാവും ഒക്കെത്തന്നെയാവും!! ഉയരങ്ങളില്‍നിന്നും ഉയരങ്ങളിലേക്കുള്ള അവരുടെ ഈ പരക്കം പാച്ചിലിനിടയില്‍,  മക്കളിലാരുടെയെങ്കിലും ഒരു വിളിക്ക് വേണ്ടി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന എത്രയോ മാതാപിതാക്കന്മാരെ ഇന്ന് നമ്മുടെയൊക്കെ കണ്മുന്‍പില്‍, വീടുകളിലും വൃദ്ധസദനങ്ങളിലുമായി  നമുക്ക് കാണാം!!

കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള പുതിയ തലമുറയുടെ മാറ്റമാകാം, ഇതിന്‍റെയൊക്കെ ഒരു ആരംഭം എന്ന് വേണമെങ്കില്‍  ചിന്തിക്കാം. മറ്റൊന്നുള്ളത്, ഇന്നത്തെ കാലത്ത് ഭര്‍ത്താവും ഭാര്യയും കൂടി ജോലി ചെയ്തെങ്കില്‍ മാത്രമേ ഒരു ശരാശരി കുടുംബത്തിനു സുഭിക്ഷമായി കഴിയാനുള്ള വക ഉണ്ടാക്കാന്‍ സാധിക്കയുള്ളൂ എന്ന സ്ഥിതിവിശേഷം! അതിന്‍റെ ഫലമായി, താമസിക്കുന്ന സ്ഥലത്തിന്‍റെ ചുറ്റുവട്ടത്ത് തന്നെ എല്ലാവര്‍ക്കും വേണ്ട തൊഴിലവസരങ്ങള്‍  ഇല്ലാത്തതിന്‍റെ പേരില്‍  ദൂരദിക്കുകളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാകുന്ന മക്കള്‍!! അപ്പോള്‍ കുടുംബത്തില്‍  അവശേഷിക്കുന്ന പ്രായമായവരെ, അവിടെത്തന്നെ വിട്ടേച്ചു പോകേണ്ട ഒരു ഗതികേടില്‍ ഇവര്‍ എത്തിപ്പെടുന്നു! ഇതിന്‍റെ അനന്തര ഫലമോ,  മുതിര്‍ന്നവരുടെ ഒറ്റപ്പെടലും!! കൃഷി അല്ലെങ്കില്‍  കച്ചവടം അടിസ്ഥാനമാക്കിയുള്ള തൊഴിലുകള്‍  വിരളമാവുകയും, അതില്‍നിന്നും കിട്ടാവുന്ന വരുമാനത്തിന് പരിധി ഉണ്ടാവുകയും ചെയ്തതോടെ, ആളുകള്‍  ജോലി തേടി ദൂരദിക്കുകളിലേക്ക് വരെ, ഉറ്റവരെ ഒറ്റക്കാക്കി പോകാന്‍  തയ്യാറാവുന്നു. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അണുകുടുംബങ്ങളില്‍, മുതിര്‍ന്ന തലമുറയോടുള്ള ബന്ധങ്ങളില്‍ വിള്ളല്‍  വീഴുന്നത് സ്വാഭാവീകം! കൊച്ചുകുട്ടികള്‍ക്കു വരെ മുതിര്‍ന്നവരെ എങ്ങനെ ബഹുമാനിക്കണം, അവരോടു എങ്ങനെ പെരുമാറണം, എന്ന് അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നു. അങ്ങനെ ബന്ധങ്ങളുടെ ശൈഥില്ല്യത്തിന്  അവിടെ നിന്നും  തുടക്കമാകുന്നു!!

ഈ സ്ഥിതികള്‍ക്കൊന്നും ഉടനെ ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍  വകയില്ല. നാമൊക്കെ ധന സമ്പാദനത്തോടൊപ്പം, ബന്ധങ്ങളുടെ സൂക്ഷ്മ പരിപാലനത്തിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍  താത്പര്യം കാണിക്കാത്തിടത്തോളം,  ഒന്നിനും ഒരു പരിഹാരമുണ്ടാവുകയില്ല എന്ന് തറപ്പിച്ചു തന്നെ പറയാം!! അങ്ങനെ എല്ലാവരും ചിന്തിക്കുന്ന ഒരു കാലം വേഗം വരണമേ എന്ന പ്രത്യാശയോടെ, നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം, ആ നല്ല നാളുകള്‍ക്കായി!!!

ചിന്തകള്‍ക്ക് കടിഞാണിട്ടു മോനെയുമെടുത്തുകൊണ്ട്, ഞാന്‍ അച്ഛന്‍ കിടക്കുന്ന മുറിയിലേക്ക് മെല്ലെ നടന്നു!!!!

Saturday, January 5, 2013

കേഴുക മനസ്സേ......



കുറച്ചു പാരാസിറ്റമോള്‍ ഗുളികകള്‍ വാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ കയറിയതായിരുന്നു ഞാന്‍. മെഡിക്കല്‍ സ്റ്റോറിന്‍റെ ഉടമയായ തോമസ്‌ സാറിനെ എനിക്ക് നേരത്തേതന്നെ പരിചയം ഉണ്ട്. സാര്‍ തിരക്കിലാണെന്ന് കണ്ടതും, ഞാന്‍ അല്‍പ്പം ഒതുങ്ങി മാറി നിന്നു. തിരക്ക് കഴിഞ്ഞോട്ടെ. ഇതിനോടകം എന്നെ കണ്ട സാര്‍ കൈ ഉയര്‍ത്തി ഒരു ആംഗ്യം കാണിച്ചിട്ട് വീണ്ടും തിരക്കിലേക്ക് ഊളിയിട്ടു.

തോമസ്‌ സാറിന്‍റെ ഭാര്യ ഫാര്‍മസിസ്റ്റ് ആണ്. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം, സാറും ഭാര്യക്കൊപ്പം രാവിലെ മുതല്‍ കടയില്‍ ഉണ്ടാകും. സാറിനും കൂടി വരാന്‍ കഴിഞ്ഞതോടെ, നേരത്തെ കടയില്‍ സഹായി ആയി നിന്നിരുന്ന ആളിനെ ഒഴിവാക്കാനും സാധിച്ചു. രണ്ടാളും ചേര്‍ന്ന് സാമാന്യം തെറ്റില്ലാത്ത ഒരു വരുമാനം കടയില്‍ നിന്നും ഉണ്ടാക്കുന്നുമുണ്ട്. റിട്ടയര്‍മെന്‍റ് ബോറടി  ഒഴിവാക്കാനായതിനാല്‍, സാറിനും താത്പര്യമായിരുന്നു ഈ പണി!


ഇഷ്ടം പോലെ സമ്പാദിച്ചിരുന്നെങ്കിലും അറു പിശുക്കനായിരുന്നു സാര്‍, എന്നുള്ള കാര്യം, സാറിനെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാം. സംഭാവനയ്ക്കായോ, ധര്‍മ്മത്തിനായോ ആളുകള്‍ ചെന്നാല്‍ അവരെ ചീത്ത പറഞ്ഞു ഓടിക്കുമായിരുന്നു സാര്‍. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ ഇടയില്‍ സാറിന് അത്രയൊന്നും  മതിപ്പും ബഹുമാനവും ആരും കൊടുത്തിരുന്നുമില്ല!! സാറാകട്ടെ അതൊന്നും ഒട്ട് ആഗ്രഹിച്ചിരുന്നുമില്ല!!


കടയിലെ തിരക്ക് അല്‍പ്പം കുറഞ്ഞു എന്ന് കണ്ടപ്പോള്‍, സാര്‍ എന്‍റെ അടുത്തേക്ക്‌ വന്നു എന്താണ് വേണ്ടത് എന്ന് അന്വേഷിച്ചു. ഗുളികകളുടെ കാര്യം പറഞ്ഞതും സാര്‍ അതെടുത്തിട്ടു വരാനായി അകത്തേക്ക് പോയി. ഒരു ഫുള്‍ ബോക്സ് ഗുളികകളുമായി സാര്‍ വന്നപ്പോള്‍ തന്നെയായിരുന്നു,കൌതുകം തോന്നിപ്പിക്കുന്ന ആ പത്തുവയസ്സുകാരന്‍ കടയിലേക്ക് ഓടിക്കയറി വന്നതും! കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു മരുന്നിന്‍റെ ചീട്ടു സാറിന് കൊടുത്തുകൊണ്ട് അവന്‍ പറഞ്ഞു,


"സാര്‍, ഇതിലെഴുതിയിരിക്കുന്ന മരുന്നുകളൊക്കെ ഇവിടെ കിട്ടുമോ? എന്റെ അമ്മയ്ക്കാണ് സാര്‍. ഭയങ്കര വലിവും ശ്വാസംമുട്ടലും, വെളുപ്പിനേ തുടങ്ങിയതാ സാര്‍, ഞങ്ങള്‍ പലതും ചെയ്തുനോക്കിയിട്ടും  ഒരു കുറവുമില്ല.പിന്നെ നിവൃത്തിയില്ലാതെ ഡോക്ടറെ കണ്ടപ്പോഴാണ്,
ഈ മരുന്നുകളെല്ലാം ഉടനേ കൊടുത്തില്ലെങ്കില്‍ ജീവനു തന്നെ ആപത്താകുമെന്ന് പറഞ്ഞത്! മരുന്ന് ഒന്ന് വേഗം കിട്ടിയിരുന്നെങ്കില്‍...!" അവന്‍ ശ്വാസം വിടാതെ  പറഞ്ഞു നിര്‍ത്തി.

തോമസ്‌ സാര്‍ കുറിപ്പടി വാങ്ങി നോക്കി. ഒന്നും പറയാതെ പോയി, അകത്തുനിന്നും മരുന്നുകളുമായി വന്നു അതിന്‍റെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലകള്‍ നോക്കി ബില്‍ എഴുതാന്‍ തുടങ്ങി.

ഞാന്‍ ഈ നേരമത്രയും ആ ബാലനെത്തന്നെ നോക്കുകയായിരുന്നു. മുഷിഞ്ഞു അഴുക്ക് പിടിച്ച വസ്ത്രങ്ങള്‍, ഒറ്റ നോട്ടത്തില്‍ തന്നെ അവന്‍ ഏതോ പാവപ്പെട്ട റിക്ഷാക്കാരന്‍റെയോ,കൂലിപ്പണിക്കാരന്‍റെയോ കുട്ടിയാണെന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എങ്കിലും, അവന്‍റെ മുഖത്തു നിഴലിച്ചിരുന്ന ദയനീയതയാകാം, എന്‍റെ മനസ്സില്‍ അവനോടൊരു അലിവുണര്‍ത്താന്‍ കാരണമായതെന്ന് തോന്നുന്നു.

"എണ്‍പത്തിയെട്ടു രൂപ അറുപതു പൈസാ" തോമസ്‌ സാര്‍ അവനോടായി ബില്ലും മരുന്നുകളുടെ കവറും നീട്ടിക്കൊണ്ടു പറഞ്ഞു.


അവന്‍ മുഷിഞ്ഞ പോക്കറ്റില്‍ കയ്യിട്ട് ഏതാനും പഴകിയ നോട്ടുകളും കുറച്ചു ചില്ലറയും പുറത്തെടുത്തു സാറിന്‍റെ നേര്‍ക്ക്‌ നീട്ടി. അവ വാങ്ങി എണ്ണിത്തിട്ടപ്പെടുത്തി സാര്‍ അവനോടു പറഞ്ഞു,


"എടാ, ഇത് എല്ലാം കൂടി എഴുപത്തിയാറ് രൂപയേ ഉള്ളൂ, ബാക്കി രൂപാ എവിടെ?"


"ബാക്കി...ഇപ്പോള്‍ ഇല്ല സാര്‍, നാളെ കട തുറക്കുമ്പോള്‍ തന്നെ എത്തിക്കാം, ദയവുചെയ്ത് മരുന്ന് തന്നൂടെ സാര്‍ , അമ്മയ്ക്ക് തീരെ വയ്യാത്തതുകൊണ്ട് ചോദിക്കുന്നതാ.." അവന്‍ അയാളോട് കേണു.


തോമസ്‌ സാറിന് കുലുക്കമൊന്നുമില്ല. സാര്‍ എന്നോടായി പറഞ്ഞു.

"ഇവറ്റകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല.പറയുന്നതൊക്കെ  കള്ളമായിരിക്കും! കാശില്ലെന്നൊക്കെ പറയുന്നത് വെറുതെയാ. ഞാനിതൊക്കെ ദിവസവും കാണുന്നതല്ലേ" സാറിന്‍റെ പറച്ചിലില്‍ അവനോടുള്ള വെറുപ്പ്‌ നിറഞ്ഞു നിന്നിരുന്നു!!

"നീ കാശു മുഴുവനും കൊണ്ട് തന്നിട്ട് മരുന്ന് കൊണ്ടുപോ" അവന്‍റെ മുമ്പില്‍ വച്ചിരുന്ന  മരുന്നുകളെടുത്തു അയാള്‍ റാക്കില്‍ തിരികെ വച്ചു,അവന്‍ കൊടുത്ത കാശും തിരികെ കൊടുത്തു.


ബാലന്‍റെ മുഖത്തുണ്ടായ ദുഖവും നിരാശയും ഞാനും കാണുന്നുണ്ടായിരുന്നു. തോമസ്‌ സാര്‍ ഇതിനോടകം മറ്റൊരു കസ്റ്റമറെ അറ്റന്‍ഡ് ചെയ്യാനായി അപ്പുറത്തേക്ക്  പോയിക്കഴിഞ്ഞിരുന്നു!!


സാര്‍ തിരികെ വരുമ്പോഴും, അവന്‍ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക്തന്നെ നോക്കി കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ, സാര്‍ എന്നോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങിയതും, നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആ ബാലന്‍ മെല്ലെ കടയില്‍നിന്നും ഇറങ്ങി ഇരുട്ടിലേക്ക് നടന്നുപോയി.


എനിക്ക് ശരിക്കും വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അവ! ഇയാള്‍ക്ക് ആ പന്ത്രണ്ടു രൂപ ചില്ലറ പിന്നീട് തന്നാല്‍ മതിയെന്ന് അവനോടു പറഞ്ഞുകൂടെ?? അയാളും കേട്ടതല്ലേ അവന്‍റെ അമ്മയുടെ അവസ്ഥ? ഇത്രയ്ക്കും മനസാക്ഷിയില്ലാത്ത ഇയാളൊക്കെ ഒരു മനുഷ്യനാണോ?? മനസ്സില്‍ തിളച്ചുവന്ന അമര്‍ഷം അടക്കാന്‍, അയാളുടെ മുന്‍പില്‍ എനിക്ക് ശരിക്കും അഭിനയിക്കേണ്ടി വന്നു!!


പോരാതെ വന്ന ആ നിസ്സാര തുക എനിക്ക് വേണമെങ്കില്‍ അവനുവേണ്ടി കൊടുക്കാമായിരുന്നു. എങ്കിലും എന്‍റെ കയ്യില്‍ നിന്നും ആ പൈസാ വാങ്ങുന്നത് സാറിന് കുറച്ചിലാവും എന്ന് എനിക്ക് ഒരു തോന്നല്‍!! സാറിന്‍റെ അത്രയൊന്നും തന്നെ സമ്പന്നനല്ലാത്ത എന്നില്‍നിന്നും അദ്ദേഹം ആ സൌജന്യം സ്വീകരിക്കാനുമിടയില്ല. തന്നെയുമല്ല ഇതുകാരണം അവിടെ ഞങ്ങള്‍ക്കിടയില്‍ 'എനിക്കില്ലാത്ത മഹാമനസ്ക്കത നിനക്കോ' എന്നുള്ള ഒരു ഈഗോ സംഘര്‍ഷത്തിനും സാദ്ധ്യതയുണ്ട്. അങ്ങനെ ചിന്തിച്ചപ്പോഴാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു എളുപ്പമായ കാര്യമുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്!! ഞാന്‍ സാറിനോട് യാത്ര പറഞ്ഞു ആ ബാലന്‍ പോയ വഴിയെ വേഗം നടക്കാന്‍ തുടങ്ങി!!


പല വഴികളിലൂടെയും ഞാന്‍ അവനെ തിരഞ്ഞു നടന്നു എങ്കിലും, നിരാശയായിരുന്നു ഫലം!! എവിടെയും അവനെ കണ്ടെത്താനായില്ല! കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ പോയ ആ കുട്ടിക്ക് ആശ്വാസമായി, ഒരു ചെറിയ നന്മ ചെയ്യാനുള്ള അവസരം നഷ്ടമായല്ലോ എന്നോര്‍ത്ത് എനിക്ക് ദുഃഖം തോന്നി! അപ്പോഴേക്കും നേരം നന്നേ ഇരുട്ടിത്തുടങ്ങിയതിനാല്‍, വീടെത്താനുള്ള ധൃതിയില്‍, മനസ്സോടെയല്ലെങ്കിലും ആ ശ്രമം ഉപേക്ഷിച്ച് ഒടുവില്‍ എനിക്കും വീട്ടിലേക്കു മടങ്ങേണ്ടി വന്നു!!


വീട്ടിലെത്തിയതിനുശേഷവും എന്‍റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. ഞാന്‍ ഭാര്യയോട് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു.


"അയാള്‍ അല്ലെങ്കിലും ഒരു മനുഷ്യപ്പറ്റില്ലാത്തവനാണ്, അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവന്‍, ദുഷ്ടന്‍" അവളുടെ  അമര്‍ഷവും അണപൊട്ടി!!


"പോട്ടെ, വിട്ടുകള, നമുക്ക് എന്ത് ചെയ്യാന്‍ പറ്റും??" ഞാന്‍ അവളെ സാന്ത്വനപ്പെടുത്താനായി പറഞ്ഞതാണെങ്കിലും മനസ്സ് വിങ്ങുന്നുണ്ടായിരുന്നു!


നാലഞ്ചു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു, ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയില്‍ വച്ച്, വീണ്ടുമവനെ ഞാന്‍ കണ്ടുമുട്ടിയത്. അവന്‍റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ടു കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവന്‍റെ കുഞ്ഞനുജത്തിയാവണം!! എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്!! ഞാന്‍ ആ കാഴ്ചയില്‍ ലയിച്ച് ഒരു നിമിഷം അവിടെത്തന്നെ നിന്ന് പോയി!!പിന്നെ നടപ്പിന് വേഗം കൂട്ടി അവന്‍റെ അടുത്തെത്തി.


"ഒന്ന് നില്‍ക്കൂ കുട്ടീ, ചോദിക്കട്ടെ.." ഞാന്‍ അടുത്തു ചെന്നു മെല്ലെ അവന്‍റെ കരം കവര്‍ന്നു.

അവന് എന്നെ അറിയാമായിരുന്നില്ല, എങ്കിലും എന്‍റെ കയ്യ് വിടുവിക്കാന്‍ ശ്രമിച്ചില്ല.

"നിന്‍റെ അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെ ഉണ്ട് കുട്ടീ?" ഞാന്‍ മെല്ലെ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.


ആ മുഖത്ത് ദുഃഖം ഉരുണ്ടു കൂടുന്നതും, കണ്ണുകള്‍ നിറഞ്ഞു കവിയുന്നതും ഒരു ആന്തലോടെ ഞാന്‍ നോക്കിനിന്നു.


"അമ്മ ഞങ്ങളെയെല്ലാം വിട്ടു പോയി സാര്‍, വേണ്ട മരുന്നുകളൊന്നും സമയത്ത് വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി.അച്ഛനും സുഖമില്ലാതെ കുറച്ചുനാളായി കിടപ്പിലായിരുന്നു. ഇന്നേയ്ക്ക് നാല് ദിവസ്സമായി സാര്‍ അമ്മ പോയിട്ട്....." അവന്‍റെ ശബ്ദം നേര്‍ത്തുവന്നു ഒരു തേങ്ങലോളം എത്തിയിരുന്നു! അവന്‍റെ കുഞ്ഞു പെങ്ങളാകട്ടെ, മുഖം പുറകിലൊളിപ്പിച്ചു, ആശ്രയത്തിനെന്നോണം അവനെ ഇറുകെ പിടിക്കുന്നത്‌ എനിക്ക് കാണാമായിരുന്നു.


കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായി നിന്നുപോയി!! ഇതാ, എന്നെക്കൊണ്ട് അന്നു വളരെ എളുപ്പത്തില്‍ ചെയ്യാമായിരുന്ന ഒരു ചെറിയ സഹായം, വെറും ദുരഭിമാനത്തിന്‍റെ പേരില്‍ ഒഴിവാക്കിയതിന്‍റെ ഫലം! വിലപ്പെട്ട ഒരു ജീവന്‍ അന്യായമായി, അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അന്നു തികയാതെവന്ന പൈസ കൊടുത്ത് ആ മരുന്ന് വാങ്ങാന്‍ ഞാന്‍ അവനെ സഹായിച്ചിരുന്നെങ്കില്‍, ഈ കുഞ്ഞുങ്ങളുടെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു!!അങ്ങനെ ചിന്തിച്ചപ്പോള്‍

സാധുക്കളായ ഈ  കുഞ്ഞുങ്ങളുടെ ദുരവസ്ഥയില്‍ പരോക്ഷമായെങ്കിലും എനിക്കും ഒരു പങ്കുണ്ടായിരുന്നു എന്ന സത്യം,എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്!!

എനിക്ക്  ആരോടൊക്കെയോ അമര്‍ഷം തോന്നി.അത് ഒരുപക്ഷെ കഠിനഹൃദയനായ തോമസ്‌ സാറിനോടാവാം,അല്ലെങ്കില്‍ അയാളെപ്പോലെ മനസാക്ഷിയില്ലാതെ പാവങ്ങളോട് പെരുമാറുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയോടാകാം, അതോന്നുമല്ലെങ്കില്‍ സമയത്ത് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന എന്റെ നിസ്സഹായതയോടുമാകാം!!

അതെന്തായാലും,കുറ്റബോധം നിറഞ്ഞു വിങ്ങുന്ന ഹൃദയവുമായി, ആ കുട്ടികളെ വിട്ടു വീട്ടിലേക്കു മടങ്ങുമ്പോഴും,‍മനസാക്ഷിയോടുള്ള ഒരു ചോദ്യച്ചിഹ്നമായി ആ പത്തു വയസ്സുകാരന്റെ വിതുമ്പുന്ന മുഖം എന്‍റെ കണ്‍മുമ്പില്‍ തന്നെയുണ്ടായിരുന്നു!!മനസ്സില്‍ ഉരുണ്ടുകൂടിയ ദുഃഖം,കണ്ണുകളില്‍ നനവ്‌ പടര്‍ത്തുന്നതും,ഒഴുകിയിറങ്ങാനുള്ള വെമ്പലില്‍, അവ കാഴ്ചയ്ക്കു് മങ്ങലേല്‍പ്പിക്കുന്നതും, ഞാന്‍ അറിയുന്നുണ്ടായിരുന്നു...


അതെ, മനസ്സ് കേഴുകയായിരുന്നു, മൂകമായി!!!

Saturday, December 29, 2012

പുഴയോരത്തില്‍ ഇനി തോണി എത്തില്ല.........


പരമുനായരുടെ ചായക്കടയില്‍ പതിവുപോലെ ചായ
കുടിച്ചും നാട്ടുകാര്യം പറഞ്ഞും  രിക്കുകയായിരുന്നു അവരൊക്കെ. അപ്പോഴാണ്‌ പോക്കരുടെ മകന്‍ മണ്ടന്‍ സലിം ഓടി വന്നു ആ
വാര്‍ത്ത അവിടെ വിളമ്പിയത്.


"നിങ്ങള്‍  അറിഞ്ഞോ,  നമ്മുടെ  കടവില്‍ ദേ പാലം പണി
തുടങ്ങാന്‍  പോണു!!"


ചായ കുടിച്ചുകൊണ്ടിരുന്നവരുടെയൊക്കെ ശ്രദ്ധ അവനിലേക്കായി.


"എന്താ,  എന്താ നീ പറഞ്ഞത്??"


അനേകം കണ്ഠങ്ങളില്‍നിന്നും ആ ചോദ്യം ഉയര്‍ന്നു വന്നതോടെ മണ്ടന്‍  ലിം ഒന്ന് പരുങ്ങി,  എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവന്‍ തുടര്‍ന്നു....


"ദേ വിശ്വാസമില്ലെങ്കില്‍ല്ലാവരും പുറത്തോട്ടു ഒന്നിറങ്ങി നോക്കിക്കേ.മൂന്നു ലോറികള്‍  വിടെ സാധനം ഇറക്കുന്നത് കണ്ടോ?"


പറഞ്ഞു തീരും മുന്‍പേ എല്ലാവരും പുറത്തിറങ്ങി അവന്‍
റഞ്ഞ ഇടത്തേക്ക് നോക്കി. ശരിയാണല്ലോ! അല്‍പ്പം അകലെയായിരുന്നെങ്കിലും ലോറികളില്‍നിന്നും
ഇറക്കിക്കൊണ്ടിരുന്ന കമ്പിയും കോണ്‍ക്രീറ്റ് ജെല്ലിയുമൊക്കെ
അവരും കാണുന്നുണ്ടായിരുന്നു!!


"അപ്പോള്‍ പാലം പണി ഇനി ഉടനെ തന്നെ ആരംഭിക്കുമല്ലോ!!"


ആള്‍ക്കൂട്ടത്തില്‍നിന്നും ആരോ പറഞ്ഞു.


"ആരംഭിക്കട്ടെ പിള്ളേച്ചാ, എത്ര നാളുകൊണ്ട്   നമ്മളൊക്കെ 
കാത്തിരിക്കുകയാ, ഇനിയെങ്കിലും ഇത് ഒന്ന് തുടങ്ങി പൂര്‍ത്തിയാക്കിയാല്‍,ആ ഒടിഞ്ഞു പറിഞ്ഞ വള്ളത്തിലെ   പ്പാടോടെയുള്ള യാത്ര ഒഴിവാക്കാമല്ലോ!!" പരമുനായര്‍  റഞ്ഞു നിര്‍ത്തി.


ആ പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു,  ഒരാളൊഴിച്ച്,  രാമന്‍കുട്ടി!!! കാരണവും ചെറുതൊന്നുമല്ലായിരുന്നു!! രാമന്‍കുട്ടിയായിരുന്നു ആ കടവിലെ കടത്തുകാരന്‍!! തലമുറകളായി ആ കടവിലെ വള്ളക്കടത്തിന്‍റെ ചുമതല ഒരു അവകാശമായി ലഭിച്ചതായിരുന്നു രാമന്‍കുട്ടിക്ക്. അച്ഛന്‍റെ മരണശേഷം കടത്തുകാരന്‍റെ ജോലി സ്വാഭാവീകമായി മകനില്‍ തന്നെ  ന്നുചേര്‍ന്നു..മകനാകട്ടെ,
താന്‍  റ്റെടുത്ത ചുമതല  മഴയെന്നോ, വെയിലെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലാതെ, വളരെ സന്തോഷത്തോടെയും
കൃത്യനിഷ്ട്ടയോടെയും ചെയ്തും വന്നിരുന്നു.


വള്ളത്തിന്‍റെ അമരപ്പടിയിലിരുന്നു നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നത്, രാമന്‍കുട്ടിയും കാണുന്നുണ്ടായിരുന്നു! വേനല്‍  കടുത്തിരുന്നതിനാല്‍ പുഴ തീരെ വറ്റിയിരുന്ന സമയമായിരുന്നു. ഈ സമയം കടവ് കടക്കുന്നതിനു വള്ളത്തിന്‍റെ ആവശ്യം ഇല്ലാതിരുന്നതിനാല്‍, വര്‍ഷം തോറും വള്ളത്തിന്‍റെ അറ്റകുറ്റപ്പണികളൊക്കെ ചെയ്തിരുന്നത് ഈ സമയത്തായിരുന്നു. പാലം പണി ഏതാണ്ട് ഉറപ്പായതോടെ ഇനിയിപ്പോള്‍ ഇതൊന്നും ചെയ്തിട്ടും  ‍ കാര്യമില്ല എന്ന് രാമന്‍കുട്ടിയും തീരുമാനിച്ചു..ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാലം പണി പൂര്‍ത്തിയാകുന്നതോടെ ഈ വള്ളക്കാരനേയും അയാളുടെ വള്ളത്തിനേയും ആര്‍ക്കും ആവശ്യം ഉണ്ടാവുകയില്ല എന്ന് അയാള്‍ സങ്കടത്തോടെ ഓര്‍ത്തു.അതുകൊണ്ടുതന്നെ ആ നിര്‍മാണസാമഗ്രികളൊക്കെ
ന്‍റെ നെഞ്ചത്തേക്ക് തന്നെയാണ് ഇറക്കുന്നത് എന്ന് അയാള്‍ക്ക്‌ അപ്പോള്‍
തോന്നിപ്പോയി!!


കഴിഞ്ഞുപോയ ആ നല്ല നാളുകളെയോര്‍ത്തപ്പോള്‍ രാമന്‍കുട്ടിയുടെ കണ്ണുകള്‍  റിയാതെ നിറഞ്ഞുവന്നു!! മഴക്കാലമാകുമ്പോള്‍  നിറഞ്ഞു ഇരു കരകളിലേക്കും കവിഞ്ഞൊഴുകുന്നപുഴ!! അക്കരെ ഭാഗത്തുള്ള സ്കൂളിലേക്കും ചന്തയിലേക്കും പോകാനായി രാവിലെ ഏഴു മണിയോടെ തന്നെ കടവില്‍ എത്തുന്ന  കുട്ടികളുടേയും മുതിര്‍ന്നവരുടേയും തിരക്ക്! പിന്നീടങ്ങോട്ടുള്ള വിശ്രമമില്ലാത്ത മണിക്കൂറുകള്‍!! എല്ലാവരേയും കുഴപ്പമൊന്നുമില്ലാതെ  അക്കരെ എത്തിച്ചുകഴിയുമ്പോഴേക്കും തളര്‍ന്നു അവശനായിട്ടുണ്ടാവും! എങ്കിലും ആ സമയത്തൊക്കെ എല്ലാവരില്‍നിന്നും ലഭിച്ചിരുന്ന ബഹുമാനവും സ്നേഹവുമൊക്കെ എന്തോരു ഹരമായിരുന്നു തനിക്ക്!! ആ കുട്ടികളുടെ മുമ്പിലൊക്കെ തനിക്കൊരു ഹീറോയുടെ പരിവേഷമാണുണ്ടായിരുന്നത്!


ഓരോ വള്ളവും  ഒന്നിടവിട്ടു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും
കൊണ്ടാണ്  അക്കരയ്ക്കു പോയിരുന്നത്.
കിഴക്കന്മലകളില്‍നിന്നും ഉരുള്‍പൊട്ടല്‍  മൂലമോ മറ്റോ ആറ്റിലൂടെ മലവെള്ളം വന്നു കരകവിഞ്ഞു ഒഴുകുമ്പോള്‍, അക്കരയ്ക്ക് വള്ളം വയ്ക്കാനായി കൂട്ടത്തിലുള്ള ബലവാന്മാരായ ആണ്‍കുട്ടികളുടെ കയ്യിലും ഓരോ തുഴയും കൊടുത്തു ഒരു സഹായത്തിനായി തലപ്പത്ത് ഇരുത്തുമായിരുന്നു! അന്നൊക്കെ തനിക്കും എന്തൊരു ഉശിരായിരുന്നു!! ഒരു വള്ളം അക്കരെ പോയിവരുന്നതിനു അപ്പോഴൊക്കെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമാകും. വള്ളത്തില്‍   യറിക്കഴിഞ്ഞാലോ, ല്ലാവരും താഴെ കുത്തിയിരിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമാണ്. ഇല്ലെങ്കില്‍  ബാലന്‍സ് കിട്ടാതെ വള്ളം വല്ലാതെ കിടന്നു ഉരുളാനും ഉലയാനും തുടങ്ങും! മഴ പെയ്തുകൊണ്ടിരുന്നാല്‍പോലും കുട തുറന്നു വള്ളത്തില്‍  രിക്കാന്‍ ആരെയും താന്‍  നുവദിക്കാറില്ല. അതുകൊണ്ടൊക്കെ തന്നെ  തന്‍റെ  ജീവിതകാലത്ത് ഒരു ചെറിയ അപകടം പോലും ഉണ്ടായിട്ടില്ലെന്ന് അയാള്‍ അഭിമാനത്തോടെ ഓര്‍ത്തു!! ഒടുവിലിതാ ഈ ജോലിയുടെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു!! അക്കരെ ആളുകള്‍ കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു നെടുവീര്‍പ്പോടെ ചിന്തകളില്‍നിന്നുണര്‍ന്നു അയാള്‍ തുഴ കയ്യിലെടുത്തു..


പാലം പണി പറഞ്ഞതുപോലെ ദ്രുത ഗതിയില്‍തന്നെ നടക്കുന്നുണ്ടായിരുന്നു


ഒടുവില്‍ സകല പണികളും പൂര്‍ത്തിയാക്കിയ പാലം ല്‍ഘാടനത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി. അപ്പോഴും രാമന്‍കുട്ടിയുടെ വള്ളത്തില്‍ നല്ല തിരക്കായിരുന്നു. കാരണം ഉല്‍ഘാടനത്തിനു മുന്‍പുള്ള ഉപയോഗം തടയാനായി, പാലത്തിലേക്കുള്ള രണ്ടു പ്രവേശനമാര്‍ഗവും താത്കാലികമായി അടച്ചുവച്ചിരിക്കയായിരുന്നു.


അതിനിടെ മഴക്കാലം ശക്തിയോടെ തിരിച്ചെത്തിയിരുന്നു. പുഴയിലെ ജലനിരപ്പ്‌ അനുദിനം ഉയരുന്നത് അയാളും 
കാണുന്നുണ്ടായിരുന്നു. ഉല്‍ഘാടനത്തിനു തലേദിവസം 
രാമന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം പിടിച്ച ഒന്നായിരുന്നു. കടവില്‍ കാത്തുനിന്ന അവസാനത്തെ ആളിനെയും കരയില്‍ എത്തിച്ചപ്പോഴേക്കും, നേരം നന്നേ ഇരുട്ടിയിരുന്നു.അതിനോടൊപ്പം  ആളുകളെ അക്കരെയിക്കരെ എത്തിക്കുമ്പോഴൊക്കെ ഓരോരുത്തരില്‍നിന്നും
"നാളെ മുതല്‍ എന്താ പണി?" എന്നുള്ള ചോദ്യങ്ങളും അയാളെ കുഴക്കിയിരുന്നു!! താന്‍ തന്നെ ഈ ചോദ്യം എത്രയോ തവണ തന്‍റെ
മനസ്സിന്‍റെ കണക്കുപുസ്തകത്തില്‍ ഒരു ഉത്തരത്തിനായി കൂട്ടിയും കിഴിച്ചും നോക്കിയിരിക്കുന്നു!! ഒരിക്കല്‍ തന്‍റെ സാമ്രാജ്യമായിരുന്ന ഈ കടവിലെ രാജ്യമില്ലാ രാജാവായി നാളെ മുതല്‍ മറ്റുള്ളവരുടെ നിന്ദയും പരിഹാസവും സഹിച്ചു ജീവിക്കുന്നതില്‍ ഭേദം, ഇവിടം വിട്ടു വേറെ എങ്ങോട്ടെങ്കിലും പോകുന്നതാണ് നല്ലതെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയത് അങ്ങനെയായിരുന്നു! രാവിലേ മുതല്‍ തന്നെ ഈ ചിന്ത തെളിഞ്ഞും മറഞ്ഞും തന്‍റെ മനസ്സില്‍ ഊളിയിട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ അത് കുറെക്കൂടെ ശക്തമായിരിക്കുന്നു. അതെ, അത് 
തന്നെയാണ് തനിക്കുള്ള ശരിയായ വഴി! എത്രയും വേഗം, 
കഴിയുന്നതും നാളെ തന്നെ, നേരം വെളുക്കുന്നതിനു മുന്‍പ് ഇവിടം
വിട്ട് പോകണം. തീരുമാനം ഉറപ്പിച്ചതോടെ മനസ്സ് ഒരു നിമിഷം  ശാന്തമാകുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. 


ഇനി വല്ലതും കഴിച്ചു ഒന്ന് വിശ്രമിക്കണം. വെളുപ്പിനെ പോകാനുള്ളതല്ലേ. പതിവുപോലെ രാമന്‍കുട്ടി വള്ളവുമായി മുകളിലേക്ക് ധൃതിയില്‍ തുഴഞ്ഞു. ജലനിരപ്പ്‌ ഉയരുന്നതിനോടൊപ്പം, കാറ്റും മഴയും ശക്തമാകുന്നുമുണ്ട്. മുകളിലേക്കുള്ള പോക്ക് ദുഷ്ക്കരമാകുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും അല്‍പ്പം മുകളിലുള്ള കടവില്‍ എത്തി, വള്ളം കെട്ടിയിട്ട ശേഷം, അയാള്‍ കേളുണ്ണിയുടെ ഷാപ്പിലേക്ക് കയറിച്ചെന്നു.


ഇന്ന് ഒത്തിരി വൈകിപ്പോയല്ലോ രാമന്‍കുട്ടി! ഈ കാറ്റിലും മഴയിലും നീ ഇന്ന് വരുമെന്ന് ഞാനും ഓര്‍ത്തില്ല."  കേളുണ്ണി കുശലം പറഞ്ഞു..


"ഇന്ന് വരാതിരിക്കാന്‍ പറ്റുമായിരുന്നില്ല മുതലാളീ"  അയാള്‍ പിറുപിറുത്തു..


, ഇന്ന് നിന്‍റെ അവസാനത്തെ ദിവസമായിരുന്നല്ലോ, ഞാന്‍ അത് ഓര്‍ത്തില്ല. നാളെ മുതല്‍ ഇനി നിന്‍റെ വള്ളം ആര്‍ക്കും വേണ്ടാതാവുകയല്ലേ?”


രാമന്‍കുട്ടിയുടെ കനത്ത  മുഖഭാവം കേളുണ്ണിയെയും നിശബ്ധനാക്കി.
അയാള്‍ പിന്നീട് ഒന്നും ചോദിച്ചില്ല.


പതിവിനു വിരുദ്ധമായി രാമന്‍കുട്ടി അന്ന് ഇരട്ടിയിലധികം കുപ്പികള്‍ കാലിയാക്കി. ദുഖങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് തനിക്കിന്ന് സുഖമായിട്ടു ഒന്ന് ഉറങ്ങണം, നാളെ താന്‍ എവിടെയായിരിക്കും എന്ന് തനിക്ക് പോലും ഉറപ്പില്ലല്ലോ!! ഉറയ്ക്കാത്ത കാലുകളില്‍ ആടിയാടി അയാള്‍ പുറത്തേക്ക് പോകുന്നത്  കേളുണ്ണി സഹതാപത്തോടെ  നോക്കിനിന്നു.


തോരാത്ത മഴയെ വകവയ്ക്കാതെ വള്ളത്തില്‍ കയറിയിരുന്നു തുഴ കയ്യിലെടുത്തു രാമന്‍കുട്ടി താഴേക്കു തുഴയാനാരംഭിച്ചു. എത്രതന്നെ തുഴഞ്ഞിട്ടും വള്ളം നിന്നിടത്തുനിന്നും അനങ്ങുന്നില്ലെന്ന് അയാള്‍ കണ്ടു. , വള്ളത്തിന്‍റെ കെട്ട് അഴിച്ചുവിടാന്‍ കൂടി താന്‍  റന്നിരിക്കുന്നു! ഇത്രയും മറവി മുന്‍പൊരിക്കല്‍പോലും തനിക്ക് ഉണ്ടായിട്ടില്ലല്ലോ എന്ന് അയാള്‍ അപ്പോള്‍ ഓര്‍ത്തു!!


ശക്തമായ മഴയും കാറ്റും കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു. കിഴക്കന്‍  ലകളിലെവിടെയോ ഉരുള്‍പൊട്ടിയ കാര്യം ആരോ നേരത്തെ പറഞ്ഞിരുന്നത്, അയാളുടെ ഓര്‍മയില്‍ ഓടിയെത്തി. വള്ളത്തില്‍ മഴവെള്ളം കുറച്ചേറെ കയറിയിരിക്കുന്നു. കാറ്റിന്‍റെയും വെള്ളത്തിന്‍റെയും വേഗത കാരണം, വള്ളം ആടിയുലയുന്നത് നിയന്ത്രിക്കാന്‍  യാള്‍ക്ക്  നന്നേ പാടുപെടേണ്ടി വന്നു. ഇരുട്ടില്‍ വ്യക്തമായി  ഒന്നും തന്നെ  കാണുന്നുണ്ടായിരുന്നില്ല. കുടിച്ചത് കുറെയധികമായിപ്പോയിരിക്കുന്നു! തന്‍റെ തുഴച്ചിലിന് ഇപ്പോള്‍ പഴയ ശക്തിയില്ലെന്ന് അയാള്‍ ഒരു  നടുക്കത്തോടെ തിരിച്ചറിഞ്ഞു!!


ശക്തമായ ഒരു മിന്നലും കാതടപ്പിക്കുന്ന ഒരു ഇടിയും!! ഒപ്പം വലിയ ശക്തിയോടെ വള്ളത്തില്‍ ഭാരമേറിയ ന്തോ വന്നിടിച്ചെന്ന് അയാള്‍  റിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിന്‍റെ ഒരു വശം പൊളിഞ്ഞിളകുന്നതും, അതിലൂടെ മലവെള്ളം ഇരച്ചു കയറുന്നതും താന്‍ ആ വെള്ളത്തിലേക്ക് ചുഴറ്റി എറിയപ്പെടുന്നതും, അടുത്ത മിന്നല്‍ വെളിച്ചത്തില്‍ അയാള്‍ കണ്ടു! നിലയില്ലാ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുമ്പോഴും, ഒരു പിടിവള്ളിക്കായി അയാളുടെ ദുര്‍ബലമായ കൈകള്‍ വെള്ളത്തിനു മുകളില്‍ പരതിക്കൊണ്ടിരുന്നു. കടപുഴകി,പുഴയിലൂടെ ഒഴുകിവന്നു, ശക്തിയില്‍ വള്ളത്തിലിടിച്ച മരത്തടിക്കൊപ്പം ഒഴുകിക്കൊണ്ടിരുന്ന ശരീരം, പുതിയ പാലത്തിന്‍റെ കോണ്‍ക്രീറ്റ്‌ തൂണുകളില്‍ തടിയോടുചേര്‍ന്ന് ഇടിച്ചു നിന്നപ്പോഴേക്കും പ്രജ്ഞയറ്റിരുന്നു.


നേരം പരപരാ വെളുക്കും മുന്‍പേ മലവെള്ളപ്പാച്ചില്‍
കാണാനോടിയെത്തിയ നാട്ടുകാര്‍ക്ക്  കണിയായത്, പാലത്തിന്‍റെ തൂണുകള്‍ക്കിടയിലായി ജലപ്പരപ്പില്‍  പൊന്തി നിന്നിരുന്ന ഒരു കൂറ്റന്‍ വൃക്ഷക്കൊമ്പും, അതിന്‍റെ ചില്ലകളിലൊന്നില്‍  മുറുകെ പിടിച്ചിരുന്ന തണുത്തു മരവിച്ച ഒരു കൈപ്പത്തിയുമായിരുന്നു!!!