Monday, September 24, 2012

അമ്മയല്ലാതൊരു ദൈവമുണ്ടോ..........



"അമ്മയല്ലാതൊരു ദൈവമുണ്ടോ,
അതിലും വലിയൊരു കോവിലുണ്ടോ"
പുറത്ത് വെയില്‍ കത്തിക്കാളുകയായിരുന്നു. കാറിനുള്ളിലെ ശിതീകരിച്ച അന്തരീക്ഷത്തില്‍, ഒരു സ്നേഹിതന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു, നേരം കുറേയേറെയായി!! റേഡിയോയില്‍ നിന്നും ഒഴുകിയെത്തിയ ഗാനത്തിന്റെ ഈരടികള്‍ പാതി മയക്കത്തിലായിരുന്ന മനസ്സിന്റെ പൂമുറ്റത്ത്, അമ്മയെക്കുറിച്ചുള്ള ഒരായിരം വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി വച്ചു!!!

അമ്മ ഞങ്ങളെയൊക്കെ വിട്ടു കണ്‍മുമ്പില്‍നിന്നും മറഞ്ഞിട്ട്, ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു! എങ്കിലും തറവാടിന്‍റെ മുമ്പിലെ വരാന്തയുടെ പടികളിലൊന്നില്‍, ഇപ്പോഴും എനിക്കായി കാത്തിരിക്കുന്ന മുഖമാണ് ഓര്‍മ്മകളില്‍ നിറയെ.

അമ്മയെപ്പറ്റി പറയുമ്പോഴല്ലേ എല്ലാവര്‍ക്കും നൂറു നൂറു നാവുകള്‍! വിശന്നു കരയുന്നതിനുമുന്പേ, വയറുനിറയുവോളം പാലൂട്ടുന്ന, പിച്ചവച്ചു നടക്കുമ്പോള്‍, വീഴുന്നതിന് മുന്‍പേതന്നെ, പിന്നില്‍നിന്നും സ്നേഹ കരങ്ങളാല്‍ താങ്ങുന്ന, വികൃതികള്‍ കാട്ടുമ്പോഴും, മറ്റുള്ളവരില്‍നിന്നും ശകാരമോ ശിക്ഷയോ ഏറ്റുവാങ്ങുവാന്‍ സമ്മതിക്കാതെ, പുറകില്‍ ഒളിപ്പിച്ചുപിടിക്കുന്ന, ചെറിയ ക്ലാസ്സുകളിലെ പാഠങ്ങളൊക്കെ എനിക്ക് മുന്‍പേതന്നെ പഠിച്ചു, എന്നെ എപ്പോഴും തയ്യാറാക്കി സ്കൂളിലേക്ക് അയച്ചിരുന്ന, എന്തിനേറെ, കോളേജ് പഠനത്തിനായി ദൂരെയുള്ള അമ്മയുടെ വീട്ടിലേക്കു പോകുന്നതിനു തലേ രാത്രിയില്‍, ആരും കാണാതെ, കുഞ്ഞു കുഞ്ഞു നാണയങ്ങളും നോട്ടുകളും ചേര്‍ത്തു വച്ച സമ്പാദ്യം മുഴുവനും, നിറഞ്ഞ മനസ്സോടെ എന്നെ ഏല്പ്പിക്കുന്ന ആ സ്നേഹനിധിയെ, ഞാന്‍ എങ്ങനെ ഓര്‍ക്കാതിരിക്കും!!! ഇത്രമാത്രം എന്നെ സ്നേഹിച്ചിരുന്ന വേറെയാരും തന്നെ, ഈ ലോകത്തില്‍ ഉണ്ടായിരുന്നില്ല എന്നുള്ള സത്യം മനസ്സിലാക്കാന്‍, ഞാനെന്തേ ഇത്ര വൈകിപ്പോയി???????

അമ്മയുടെ ബാല്യം സന്തോഷഭരിതമായിരുന്നു എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്.തലസ്ഥാന നഗരിയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന അമ്മ പഠിചിരുന്നതും അക്കാലത്തെ നല്ലൊരു  സ്കൂള്‍ ആയ മോഡല്‍ സ്കൂളില്‍ തന്നെയായിരുന്നു. കൂട്ടുകാരികളുമോത്തു, മ്യുസിയത്തിനകത്തുകൂടിയുള്ള എളുപ്പവഴിയേ നടന്നാണ് അമ്മ സ്കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ഥയായിരുന്ന അമ്മയെ, അദ്ധ്യാപികമാര്‍ക്കും ഇഷ്ടമായിരുന്നു! നര്‍മ്മബോധം വേണ്ടുവോളം ഉണ്ടായിരുന്ന അമ്മയുടെ ചെറിയ ചെറിയ വികൃതികളൊക്കെ, അതുകൊണ്ടുതന്നെ അവരൊക്കെ കണ്ടില്ലെന്നു നടിച്ചിരുന്നു. എങ്കിലും ഒരിക്കല്‍ മാത്രം അവര്‍ അമ്മയെ കൈയ്യോടെ പിടികൂടി!

അമ്മയ്ക്ക് ആള്‍ജിബ്ര വളരെ പ്രയാസമുള്ള ഒരു വിഷയമായിരുന്നു. ഒരു ദിവസം ആള്‍ജിബ്ര മിസ്സ്‌ വരുന്നതിനുമുമ്പ് അമ്മ ഒരു ചോക്ക് പീസെടുത്തു ബോര്‍ഡില്‍ ഇങ്ങനെ എഴുതി വച്ചു! "ALGEBRA IS A ZEBRA, WHICH IS LIKE A COBRA" ഒറ്റനോട്ടത്തില്‍ അര്‍ഥമില്ലാത്ത കുറെ വാക്കുകള്‍!എങ്കിലും അതിലെ പ്രാസം ഉള്ള പ്രയോഗം വായിച്ചു കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! ഈ സമയത്തായിരുന്നു ആള്‍ജിബ്ര മിസ്സിന്റെ വരവ്! പോരേ പൂരം! എന്നാല്‍ അവിടെയും അമ്മ കഠിനശിക്ഷകളൊന്നുമില്ലാതെ രക്ഷപെട്ടു! നൂറു തവണ ബോര്‍ഡില്‍ എഴുതിവച്ചിരുന്ന വാക്യം തന്നെ അടുത്ത ദിവസം വരുമ്പോള്‍ എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു!! അത്ര തന്നെ!! പിന്നീട് തരം കിട്ടുമ്പോഴൊക്കെ അമ്മാവന്‍മാരോട് ചേര്‍ന്ന് ഞങ്ങളും ഈ വാചകം പറഞ്ഞു അമ്മയെ കളിയാക്കുമായിരുന്നു!!!!

വിവാഹം ഒക്കെ കഴിഞ്ഞു ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവുമൊത്ത്, പല സ്ഥലങ്ങളിലും അമ്മ താമസിച്ചിരുന്നു. തമിഴ്‌ സംസാരിക്കുന്ന കന്യാകുമാരി ജില്ലയില്‍ താമസിച്ചിരുന്ന കാലത്ത്, തമിഴ്‌ ഭാഷയും അമ്മ, സ്വായത്തമാക്കിയിരുന്നു! പില്‍ക്കാലത്തില്‍, തമിഴിലെ പ്രസിദ്ധമായ 'ആനന്ദവികടന്‍' മാസികയിലെ കുട്ടിക്കഥകളൊക്കെ ഞങ്ങള്‍ കുട്ടികളെ ചുറ്റുമിരുത്തി വായിച്ചു, മലയാളത്തിലാക്കി കേള്‍പ്പിക്കുമായിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു!!!

ആ നല്ല ദിനങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ഒടുവില്‍ അമ്മ കിടപ്പിലായി. പിന്നീട് അവധിക്കു പോകുമ്പോഴൊക്കെ അടുത്തിരുന്നു ഇഷ്ടമുളള പാട്ടുകള്‍ കേള്‍പ്പിച്ചുമൊക്കെ അമ്മയ്ക്ക് പരമാവധി സന്തോഷം കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു! എങ്കിലും അവസാനമായി ആ മിഴികളടയുന്ന സമയത്ത് എനിക്ക് ആ അരികിലുണ്ടാവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് ഇന്നും ഒരു തീരാ ദുഃഖമായി അവശേഷിക്കുന്നു!! അബോധാവസ്ഥയില്‍ ആയിരുന്നിട്ടുകൂടി ഇടയ്ക്കെപ്പോഴോ ബോധം തെളിയുമ്പോഴൊക്കെ അമ്മയുടെ ചുണ്ടുകള്‍ "എന്റെ മോന്‍ വന്നോ?" എന്ന വാക്കുകള്‍ അസ്പഷ്ടമായി ഉരുവിടുന്നുണ്ടായിരുന്നത്രെ!!

ഗാനം എപ്പോഴേ നിലച്ചിരുന്നു! നിരനിരയായുള്ള പരസ്യങ്ങളുടെ വരവ് തുടങ്ങിക്കഴിഞ്ഞിരുന്നു! കണ്ണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികള്‍ ഒരുനിമിഷം കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് കവിളുകളെ ഈറനാക്കാന്‍ തുടങ്ങിയിരുന്നു!! ! തപ്പിത്തടയുന്ന വിരലുകള്‍ യാന്ത്രീകമായി റേഡിയോയുടെ ഓഫ്‌ ബട്ടണിലേക്ക് നീങ്ങുമ്പോഴും, മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒരു വിങ്ങലുണര്‍ത്തി  ആ നേര്‍ത്ത ശബ്ദം അലയടിച്ചുകൊണ്ടിരുന്നു..... "എന്റെ മോന്‍ വന്നോ???"

Tuesday, September 18, 2012

അദ്ധ്യയനാനുഭവങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ...



എഞ്ചിനീയറിംഗിന്റെ ആദ്യവര്‍ഷ പഠന വിഷയങ്ങളില്‍, ഇഗ്ലീഷ് ഭാഷയും ഉള്‍പ്പെടുത്തിയിരുന്നത് എനിക്ക് ഒട്ടേറെ സന്തോഷം തന്നിരുന്ന ഒരു കാര്യമായിരുന്നു! ചെറുപ്പം മുതല്‍ക്കുതന്നെ ഭാഷാപഠനത്തെ, അത് ഏതു ഭാഷയായാല്‍പ്പോലും, ഞാന്‍ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ഇതുകൂടാതെ ഇതുവരെ പഠിച്ചതിന്‍റെ തുടര്‍ച്ചയായ കണക്കും മറ്റൊരു വിഷയമായിരുന്നു. പിന്നെ ഉണ്ടായിരുന്നത് സാങ്കേതികത്വത്തിന്‍റെതായ കൂറ്റന്‍ അറിവുകള്‍ പകര്‍ന്നു നല്‍കാനായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന നിരവധി വാതായനങ്ങളായിരുന്നു! അവകളിലൂടെ കടന്നുപോകുമ്പോഴൊക്കെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബൃഹത്തായ പഠനത്തിനുള്ള അടിസ്ഥാനതത്വങ്ങള്‍ കുഞ്ഞു കുഞ്ഞു അറിവുകളായി ഞങ്ങളുടെയൊക്കെ ബുദ്ധിയുടെ ഉള്ളറകളെ മെല്ലെ മെല്ലെ  നിറച്ചുകൊണ്ടിരുന്നു!!!!

ഇതില്‍ ആദ്യം പറഞ്ഞ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്നത്, മറ്റു സാധാരണ arts/science കോളേജുകളില്‍ നിന്നും വന്നിരുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരായിരുന്നു. അതിലൊരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ ക്ലാസ്സുകള്‍ അതീവ ഹൃദ്യങ്ങളായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു!!!

കണക്ക് പഠിപ്പിക്കാനായി വന്നിരുന്നത് മദ്ധ്യവയസ്കനായ ഒരു മാന്യ ദേഹമായിരുന്നു. ജോമെട്രിയും അതിന്റെ പിന്‍ഗാമിയുമായ ട്രിഗോണോമെട്രിയും പഠിപ്പിക്കാന്‍ ഇത്രയും സമര്‍ഥനായ ഒരു അദ്ധ്യാപകന്‍ അന്ന് വേറെ ഉണ്ടായിരുന്നില്ല എന്ന് നിസ്സംശയം പറയാം!!

ഈ അദ്ധ്യാപകന്റെ പഠിപ്പിക്കലിന്റെ രീതി തന്നെ ഒന്ന് വേറെയായിരുന്നു. ഒരു കൈയ്യില്‍ നിറയെ ചോക്കുകഷണങ്ങളുമായി അതിവേഗം ക്ലാസിലേക്ക് കടന്നുവരുന്ന ഇദ്ദേഹം, ആരെയും ഗൌനിക്കാതെ നേരെ ബോര്‍ഡിന്റെ അടുത്തു ചെന്ന് ഒരു പ്രോബ്ലം മുഴുവനായും അതില്‍ എഴുതി വയ്ക്കുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തനതായ അദ്ധ്യാപനശൈലി പുറത്തു വരുന്നത്!

ക്ലാസ്സ് ആകമാനം ഒന്ന് വീക്ഷിച്ചതിനുശേഷം അദ്ദേഹം ഏതെങ്കിലും ഒരു കുട്ടിയുടെ നേര്‍ക്ക്‌ കൈ ചൂണ്ടുന്നു!

'യൂ സ്റ്റാന്റ്അപ്പ്‌ ആന്‍ഡ്‌ റീഡ്‌ ദി ക്യൊസ്ററൃന്‍'

ആ ഹതഭാഗ്യന്‍ വേഗം എഴുന്നേറ്റുനിന്നു. തപ്പിയും തടഞ്ഞും ബോര്‍ഡിലുള്ള പ്രോബ്ലം വായിക്കുന്ന അവന്റെ മനസ്സിലുള്ളത് ഞങ്ങളും വായിക്കുന്നുണ്ടായിരുന്നു പത്തുമുപ്പതുപേര്‍ നിരന്നു ഇരിക്കുന്ന ഈ ക്ലാസില്‍ ഈ കുന്തമോക്കെ വായിച്ചുകേള്‍പ്പിക്കാന്‍ ഈയുള്ളവനെ മാത്രമേ കിട്ടിയുള്ളോ എന്നതാണ് അവന്‍റെ സംശയം! കാലത്തെ കണി കണ്ടവനെ ശപിച്ചുംകൊണ്ട് അവന്‍ വായന പൂര്‍ത്തിയാക്കുമ്പോഴേക്കും, അടുത്ത ഇരയ്ക്കുള്ള ചോദ്യവുമായി അദ്ദേഹം റെഡിയായിക്കഴിഞ്ഞിരിക്കും! വേറെ ഒരുവന് നേര്‍ക്ക്‌ വിരല്‍ ചൂണ്ടി അടുത്ത ചോദ്യം ഇതാ..

'ഹിയര്‍, വാട്ട്‌ ആര്‍ ഗിവണ്‍?'

രണ്ടാമത്തെ ഈ ഹതഭാഗ്യന്റെ വിധി കുറച്ചുകൂടി കഠിനമാണ്. 'ഇവിടെ എന്ത് തന്നിരുന്നാലും എനിക്കൊന്നുമില്ല, എന്നെ വെറുതേ വിട്ടുകൂടേ' എന്നമട്ടിലുള്ള അവന്റെ നില്പ് കാണുമ്പോള്‍തന്നെ ഞങ്ങള്‍ ചിരിയമര്‍ത്താന്‍ പാടുപെടുകയായിരിക്കും!! ഇത് അവനു കുരിശായെന്നു കണ്ടതും, സാറ് തന്നെ ഒടുവില്‍ അവന്‍റെ രക്ഷക്കെത്തുകയായി! ഈ ചോദ്യത്തില്‍ ഇവിടെ എന്തെല്ലാം തന്നിരിക്കുന്നു എന്ന് കണ്ടുപിടിച്ചു, ക്ലാസ്സിനെ അറിയിക്കാന്‍ സാറും അവനെ ഹെല്‍പ്‌ ചെയ്യുന്നു. അങ്ങനെ ആ കുരുക്കും അഴിച്ചെടുത്തു എന്ന് ഞങ്ങളൊക്കെ ആശ്വസിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെയുള്ള അടുത്ത ചോദ്യത്തിന്റെ വരവ്.

'ഹിയര്‍, വാട്ട്‌ ഈസ്‌ ടു ബി ഫൌണ്ട് ഔട്ട്‌?'

വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ ഒന്നു പാളി നോക്കി . എലിക്കുഞ്ഞു പോലെയുള്ള ഒരു അപ്പാവിയാണ് അവിടെ ഇത്തവണ എഴുന്നേല്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്നത്!!!

'ഇത് ഇന്ന് എന്നെയും കൊണ്ടേ പോവുകയുള്ളൂ എന്ന് തോന്നുന്നു, വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങുകയില്ലല്ലോ ദൈവമേ..!'

അവന്റെ ആത്മഗതം പിറുപിറുപ്പായി പുറത്തുവന്നത്, അല്പം അകലെ ഇരുന്നിരുന്ന ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു!!!

ബുദ്ധിമാനായ സാറിന് മനസ്സിലായി, ഈ ജന്മം മുഴുവനും തീരുന്ന സമയം വരെ കാത്തിരുന്നാലും ഇതിന്റെ ഉത്തരം ഇവന്‍റെ വായില്‍ നിന്നും കിട്ടുകയില്ല എന്ന്! വീണ്ടും ഹെല്‍പ്‌ ചെയ്യാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം തയ്യാറാകുന്നു. പാവം ഞങ്ങളുടെ സാറിന്‍റെ ഒരു വിധി നോക്കണേ...

അങ്ങനെ ആ കടമ്പയും കടന്നു കിട്ടി! ഇനി ഞങ്ങള്‍ക്ക് എല്ലാവര്ക്കുംതന്നെ ഒന്ന് വിശ്രമിക്കാം. കാരണം, ഇനിയത്തെ അഭ്യാസം സാറിനുമാത്രമുള്ള ഒരു കിടിലന്‍, സോളോ പെര്‍ഫോര്‍മെന്‍സാണ്. അതില്‍ മാത്രം ഞങ്ങള്‍ക്കാര്‍ക്കും യാതൊരു പങ്കുമില്ല!!!

ധൃതിയില്‍ വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങുന്ന അദ്ദേഹം, ഇത്തവണ യുദ്ധം വിജയിച്ചതിനുശേഷമേ തിരിഞ്ഞുനോക്കൂ എന്ന വാശിയിലാണെന്നു ഞങ്ങള്‍ക്ക് അനുഭവത്തില്‍ നിന്നും അറിയാം. മുഴുവന്‍ ഉത്തരവും ബോര്‍ഡില്‍ എഴുതിയിട്ടതിനുശേഷം, വിജയശ്രീലാളിതനായി അദ്ദേഹം ഞങ്ങളെ എല്ലാം ഒന്ന് ഇരുത്തി നോക്കും. 'കണ്ടോടെ, നീയൊക്കെ, എങ്ങനുണ്ട് എന്‍റെ ബുത്തി' എന്ന് പറയുന്നത് പോലെ...

ഇപ്പോള്‍ വീണ്ടും ബോള്‍ ഞങ്ങളുടെ കോര്‍ട്ടിലാണ്. വേണ്ടിയവനൊക്കെ ബോര്‍ഡിലുള്ള ഉത്തരം നോക്കി മായിക്കുന്നതിനുമുമ്പ് വേഗം പകര്‍ത്തിക്കോണം. പിന്നെ വിലപിച്ചിട്ട് കാര്യമില്ല ഇവിടെ ഞങ്ങള്‍ വേഗം കര്‍മനിരതരാവുന്നു!!

എന്തൊക്കെപ്പറഞ്ഞാലും ഈ ഒരു രീതിയില്‍, ഒട്ടുവളരെ പ്രോബ്ലംസ് സ്വയം ചോദിക്കുന്ന ലളിതമായ ചോദ്യങ്ങളിലൂടെ, ഞങ്ങള്‍ക്കെല്ലാം സോള്‍വ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുളളതാണ് സാറിന്‍റെ പഠിപ്പിക്കലിന്‍റെ വിജയ രഹസ്യം!!!!

വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മനസ്സ് നിറയുന്നതു ഞാന്‍ അറിയുന്നു. തീര്‍ന്നിട്ടില്ല, ഇനിയും പറയാനുണ്ട് ഇതുപോലെ നല്ലവരായ ചില ഗുരുക്കന്മാരെപ്പറ്റിയും അവരുടെ തനതു അദ്ധ്യയന ശൈലികളെപ്പറ്റിയും. അതൊക്കെ പിന്നൊരിക്കലാവാം എന്ന് വിചാരിക്കുന്നു!!!!

ഇനി പറയൂ, ഇത്രയും നല്ല ഗുരുക്കന്മാരെ ലഭിച്ച ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?????

Thursday, September 6, 2012

ആതിരപ്പള്ളിയിലെ വേറിട്ട കാഴ്ച്ചകള്‍!!!



യാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു.  ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും, ഓര്‍മയില്‍ സൂക്ഷിക്കാനും പങ്കിടുവാനും, ഒരു പിടി വര്‍ണ്ണാഭമാര്‍ന്ന അനുഭവങ്ങള്‍ കൂടെയുണ്ടാവും.

ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു ഞാനും കുടുംബവും.  കുറച്ചേറെ അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാന്‍ ഉണ്ടായിരുന്നതുകൊണ്ട്,  മൂന്നാഴ്ചകള്‍ കടന്നു പോയത് അറിഞ്ഞില്ല! അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും എവിടെയെങ്കിലും ഒരു ഔട്ടിംഗിന് പോകണമെന്ന് ഭാര്യയും വാശി പിടിക്കാന്‍ തുടങ്ങിയതോടെ,  ഞാനും മനസ്സുകൊണ്ട് ഒരു യാത്രയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.  അടുത്തു തന്നെ താമസിക്കുന്ന ഒന്ന് രണ്ടു ഫാമിലികള്‍ ഉറ്റ സുഹൃത്തുക്കളായി ഉണ്ടായിരുന്നതിനാല്‍, അവരോടു സംസാരിച്ചപ്പോള്‍ അവര്‍ക്കും താത്പര്യമാണെന്നു അറിയാന്‍ സാധിച്ചു.  ഇനിയുള്ള പ്രശ്നം എങ്ങോട്ട് പോകണം എന്നുള്ളതായിരുന്നു.  അതിനും പെട്ടെന്ന് തന്നെ തീരുമാനമായി.  പല തവണ പോയിട്ടുള്ള സ്ഥലമാണെങ്കില്‍ കൂടി, ആതിരപ്പള്ളിയിലേക്കുതന്നെ ഒരിക്കല്‍ കൂടി പോകാം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞതിനാല്‍,  അതും തീരുമാനമായി.  ഇനി എല്ലാവര്ക്കും കൂടി ഒരേ വണ്ടിയില്‍ തന്നെ പോകാന്‍ സാധിച്ചാല്‍ വളരെ നന്നായിരിക്കും എന്നുള്ള അഭിപ്രായം കൂടി കണക്കിലെടുത്ത്,  ഒരു വലിയ വണ്ടി തന്നെ ട്രാവല്‍സില്‍ വിളിച്ചു ഏര്‍പ്പാടുമാക്കി.  അങ്ങനെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി  ഞങ്ങള്‍ മൂന്നു കുടുംബങ്ങളും കൂടി ഒരു പ്രഭാതത്തില്‍, ആ യാത്ര ആരംഭിച്ചു...

ആതിരപ്പള്ളി വരെയുള്ള യാത്ര ആടിയും പാടിയും തമാശകള്‍ പൊട്ടിച്ചും
ലൈവ് ആക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ആതിരപ്പള്ളി എത്തിയപ്പോള്‍,  ഏകദേശം പതിനൊന്നു മണിയായിരുന്നു.  ഒരു ചെറിയ തീറ്റിയും കുടിയും കൂടി  കഴിഞ്ഞപ്പോള്‍,  യാത്രാക്ഷീണത്തിനു വിട പറഞ്ഞു വനഭംഗിയുടെ നിബിഡതകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ എല്ലാവരും റെഡിയായി.

ചുറ്റുമുള്ള പച്ചപ്പിന്റെ കുളുര്‍മ്മ ആവോളം ആസ്വദിച്ചുകൊണ്ട്
ഒടുവില്‍  ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരുകിലെത്തി. ആ സമയത്ത് വെള്ളം വളരെ കുറവായിരുന്നതിനാല്‍ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ജലപ്പരപ്പിനു മുകളിലായി തലയുയര്‍ത്തി നില്ക്കുന്നത് കാണാമായിരുന്നു. പാറകളില്‍ നിന്നും പാറകളിലേക്ക് ചാടി കയറി ഞങ്ങള്‍ ഒടുവില്‍ മുകളിലെത്തി.

അപ്പോഴാണ്‌ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്‌!  അവിടെ ഒരു സിനിമയുടെ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍, ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഒരു ഉത്സവത്തിനുള്ള ആളുകള്‍ ഇപ്പോഴേ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.  ഏല്ലാവര്‍ക്കും വെള്ളച്ചാട്ടം കാണുന്നതിലും കൌതുകം, നടീനടന്മാരെയൊക്കെ ഒന്ന് അടുത്ത് കാണുന്നതിനാണ്. അടുത്തു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചതില്‍ അത് ഒരു  തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണമാണെന്നും,  ഹീറോയിന് പകരം വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന രംഗം ചിത്രീകരിക്കാന്‍,  ഒരു ഡ്യുപ്പിനെയാണ് ഒരുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.

ഞങ്ങളുടെയും കൌതുകം കൂടികൂടി വന്നു.  എന്നിലെ ടെക്നിക്കല്‍ മൈന്‍ഡ്‌ മറ നീക്കി പുറത്തു വന്നതും അപ്പോള്‍ തന്നെയായിരുന്നു!! ഇത്രയും താഴ്ചയിലേക്ക് ഒരുമനുഷ്യജീവിയെ ഷൂട്ടിങ്ങിനാണെങ്കില്‍കൂടി
തള്ളിയിടുന്നതെങ്ങിനെയാണെന്നു ഒന്ന് കാണുക തന്നെ. ഇതൊന്നും കാണാന്‍ താത്പര്യം കാണിക്കാതിരുന്ന ഞങ്ങളുടെ സ്ത്രീജനങ്ങള്‍ അപ്പോഴേക്കും,  ചെറിയ പാറകള്‍ക്ക് മുകളിലായി ഇരുപ്പുറപ്പിച്ചു  കാലുകള്‍ വെള്ളത്തിലേക്ക് ഇറക്കിവച്ചുകൊണ്ടു പരദൂഷണത്തിന്‍റെ കെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു!!!!!

ഒരു നാല്‍പ്പത്തിഅഞ്ചു ഡിഗ്രിയില്‍,  ചുവട്ടില്‍  ബലമായി ഉറപ്പിച്ചിരിക്കുന്ന ഒരു സ്റ്റീല്‍പൈപ്പ്!  അതിന്റെ മുകളറ്റത്ത് ഒരു കപ്പി ഘടിപ്പിച്ചിരിക്കുന്നു.  കപ്പിയിലൂടെ ഒരു സ്റ്റീല്‍ വടം കോര്‍ത്തിട്ടിരിക്കുന്നു. നമ്മള്‍ പണ്ടൊക്കെ നമ്മുടെ വീട്ടിലെ കിണറുകളില്‍നിന്നും വെള്ളം കോരിയെടുക്കാനായി ഉപയോഗിച്ചിരുന്ന, അതേ സെറ്റപ്പ് തന്നെ!!!

എന്റെ ദൃഷ്ടികള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തിനു നടുക്കുകൂടി, പൈപ്പിന്റെ ചുവട്ടിലേക്ക് നടന്നടുക്കുന്ന, ഒരു പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞു.   ഇരുനിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയോടുകൂടിയ, അത്രയൊന്നും സൌന്ദര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടി!!! ഏറിയാല്‍ ഒരു പതിനാറോ പതിനേഴോ വയസ്സ് പ്രായം വരും. കൂടിനില്‍ക്കുന്ന എല്ലാവരുടെയും ദൃഷ്ടികള്‍, അവളുടെ മുഖത്താണ്. ആ മുഖത്താവട്ടെ
ഒരു ചിരിയോ, സന്തോഷമോ, അല്ലെങ്കില്‍ ഒരു ഉദ്വേഗമോ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി!!! അവള്‍ ഒരു ഹാഫ്‌സാരിയും അതിനു മാച്ചു ചെയ്യുന്ന ബ്ലൌസും പാവാടയും അണിഞ്ഞിരിക്കുന്നു.

രണ്ടു സഹായികള്‍ അപ്പോഴേക്കും അവളെ പൈപ്പിന്റെ ചുവട്ടിലേക്ക് കുറച്ചുകൂടി നീക്കി നിര്‍ത്തി,  കപ്പിയില്‍നിന്നും തൂങ്ങിക്കിടന്നിരുന്ന റോപ്പിന്റെ അറ്റം അവളുടെ അരക്കെട്ടില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

അപ്പോഴും ഞാന്‍ അവളുടെ മുഖം ഒന്നുകൂടി ശ്രദ്ധയോടെ ഉറ്റു നോക്കുകയായിരുന്നു. ആ മേക്കപ്പ് ചെയ്ത മുഖത്തില്‍,  താന്‍ ഇത്രയും സാഹസീകമായ ഒരു കര്‍മമാണ് ചെയ്യാന്‍ പോകുന്നത് എന്നുള്ളതിന്റെ, യാതൊരു ഭാവവും കാണുന്നുണ്ടായിരുന്നില്ല.  ആകെ കാണുന്നത് ഒരുതരം നിര്‍വികാരത മാത്രം!!

അനേകമടിതാഴ്ചയിലേക്ക്,  മുകളില്‍നിന്നും കുതിച്ചുചാടി പതഞ്ഞുപൊങ്ങുന്ന  വെള്ളത്തിന്റെ ഹൂംകാരശബ്ദം, ഞങ്ങളുടെയൊക്കെ കാതുകളില്‍ അലയടിച്ചെത്തുന്നുണ്ടായിരുന്നു. ദൈവമേ, ഈ ഭയാനകതയിലെക്കാണല്ലോ, ഈ നരുന്തു പെണ്‍കുട്ടിക്ക് വെറുമൊരു റോപ്പിന്റെ ബലത്തില്‍ ചാടേണ്ടത് എന്നോര്‍ത്തുനോക്കിയപ്പോള്‍, എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് എനിക്കറിയാമായിരുന്നു. സാധാരണയായി ഉയരങ്ങള്‍ ഒരു പരിധിക്കപ്പുറം കൂടിക്കഴിഞ്ഞാല്‍, എനിക്ക് താഴോട്ടു നോക്കുമ്പോള്‍ തല ചുറ്റും!  പലപ്പോഴും ഉയരമുള്ള കെട്ടിടങ്ങളുടെ റൂഫിലുള്ള ചില വര്‍ക്കുകള്‍ നോക്കാന്‍ പോകുമ്പോള്‍, ഈ പ്രയാസം ഞാന്‍ ഒരുപാട് തവണ അനുഭവിചിട്ടുള്ളയാളാണ്! അതുകൊണ്ടുതന്നെ ആ മാതിരി ജോലികളുടെ ചുമതലകളൊക്കെ ഞാന്‍ കഴിയുന്നതും, വേറെ ആരെയെങ്കിലും ഏല്പ്പിക്കുകയാണ് പതിവ്!!!

ഞാന്‍ വീണ്ടും രംഗം വീക്ഷിച്ചു.  ഇപ്പോള്‍ റോപ്പ് കെട്ടുന്ന ജോലി ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു..  കഴുത്തിനു പുറകിലൂടെ  മുകളിലേക്ക് പോകുന്ന വിധത്തില്‍, ശരീരത്തില്‍  ഉറപ്പിച്ചിരിക്കുന്ന  റോപ്പില്‍  വലിച്ച്  ഉയര്‍ത്തിയാല്‍, ഒരു  പാവക്കുട്ടിയെപ്പോലെ  അവള്‍ നെടുനീളത്തില്‍ വായുവില്‍ കുത്തനെ ഉയരും. ഇപ്പോഴും  അവളുടെ  മുഖം വളരെ ശാന്തമാണെന്നു ഞാന്‍ കണ്ടു. അതേ നിസ്സംഗതയോടെ, മരവിച്ചമുഖഭാവത്തോടെ ,ആരെയും
ശ്രദ്ധിക്കാതെ അവളവിടെ നില്‍ക്കുന്നു. ആ  നിസ്സംഗതക്കുള്ളിലെ  ദയനീയത, പലരിലും അവളോട്‌  ഒരു  അനുകമ്പ ഉണര്‍ത്തുന്നത്  ഞങ്ങള്‍ക്ക്  
കാണാമായിരുന്നു!!!

പെട്ടെന്നാണ് വെള്ളച്ചാട്ടത്തിന്റെ  ആരവങ്ങള്‍ക്കിടയിലൂടെയാണെങ്കിലും, ഞങ്ങള്‍, സംവിധായകന്‍റെ ആ ആഞ്ജാശബ്ദം, കേട്ടത്..റെഡി, സ്റ്റാര്‍ട്ട്‌ ക്യാമറ, ആക്ഷന്‍, ജംപ്.....ഒരു നിമിഷം!!!. ഞങ്ങളുടെ കണ്‍മുന്‍പിലൂടെ അവള്‍ ഒറ്റ കുതിപ്പിന് താഴോട്ടു ചാടുന്നത്, കൂടിനിന്നവരുടെ സീല്‍ക്കാരങ്ങള്‍ക്കിടയിലൂടെ, ഞങ്ങള്‍ ഉള്‍ക്കിടിലത്തോടെ നോക്കിക്കൊണ്ടു നിന്നു!!! വേഗം തന്നെ കൈവരികള്‍ ഉറപ്പിച്ചിരുന്ന  ഭാഗത്തേക്ക്  ഞങ്ങള്‍  നീങ്ങി. എങ്കില്‍  മാത്രമേ  താഴെ  ആ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, അറിയാന്‍ പറ്റുമായിരുന്നുളളു.  റോപ്പിന്റെ മറ്റേയറ്റം  അയച്ചുവിട്ടുകൊണ്ടിരുന്ന  സഹായികളുടെ  കൈകള്‍ നിശ്ചലമായപ്പോഴും,  മറ്റെയററത്തു  ആ പെണ്‍കുട്ടി  റോപ്പില്‍  തൂങ്ങിയാടുന്ന ഭയാനകകാഴ്ച,  കൂടിനിന്നിരുന്ന  കുറച്ചെങ്കിലും ദുര്‍ബലമനസ്സുകള്‍ക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു!!!  ഇതേസമയം 
ഏറ്റവും താഴെനിന്നും, ഒരു  സംഘം  ആളുകള്‍  മറ്റൊരു  ക്യാമറയില്‍, ഈദൃശ്യങ്ങളും  പകര്‍ത്തുന്നുണ്ടായിരുന്നു!

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.  സഹായികള്‍, അവളെ കപ്പിയിലൂടെ തന്നെ വശങ്ങളിലെവിടെയും തട്ടാതെ, ശ്രദ്ധയോടെ സാവധാനം മുകളിലേക്ക്, നമ്മള്‍ കിണറ്റില്‍നിന്നും തൊട്ടിയില്‍ വെള്ളം വലിച്ചെടുക്കുന്നതുപോലെ, വലിച്ചെടുത്തു കരയ്ക്ക് നിര്‍ത്തി. ശരീരം ആസകലം വെള്ളത്തില്‍ നനഞ്ഞു നില്‍ക്കുന്ന അവളുടെ മുഖത്തിന്റെ ഭാവം അപ്പോഴും ആ ശൂന്യതയില്‍ ഒളിപ്പിച്ചതു തന്നെയായിരുന്നു!! ആ പടം ഷൂട്ടിംഗ് തീര്‍ത്ത്‌ തീയേറ്ററുകളില് എത്തുമ്പോഴും, പ്രശസ്തിയും പണവും, ഹീറോയിന് മാത്രം സ്വന്തം! ഇത്രയും സാഹസീകമായി ഈ രംഗം അഭിനയിച്ച
പാവം പെണ്‍കുട്ടിയേ ആരോര്‍ക്കാന്‍?  വയറ്പിഴപ്പിനു വേണ്ടി, കിട്ടുന്ന നിസ്സാര പ്രതിഫലം വാങ്ങി, ജീവിതം ഹോമം ചെയ്യാന്‍ വിധിക്കപ്പെടുന്ന കുറച്ചു ജന്മ്മങ്ങള്‍! അവരുടെ സങ്കടങ്ങള്‍,  ബുദ്ധിമുട്ടുകള്‍, ഭയാശങ്കകള്‍, ഇവയൊക്കെ ആര് ശ്രദ്ധിക്കുന്നു??? വേണമെങ്കില്‍ ആ സംവിധായകന്, ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത്, ഒരു ഡമ്മിയെ വച്ചിട്ടായാലും, ഈ രംഗം ഷൂട്ട്‌ ചെയ്യാമായിരുന്നു, എന്ന് ഞങ്ങളോടോപ്പമുണ്ടായിരുന്നവരില്‍ പലരും  അപ്പോള്‍ അമര്‍ഷത്തോടെ  പിറുപിറുക്കുന്നതു  കേള്‍ക്കാമായിരുന്നു!!!

യാത്ര പൂര്‍ത്തിയാക്കി വീടുകളിലേക്കു മടങ്ങുമ്പോള്‍, ഞങ്ങള്‍
സുഹൃത്തുക്കള്‍ മൂന്നുപേരും, നിശബ്ദരായിരുന്നു! സമാന സ്വഭാവമുള്ളവരായിരുന്നതിനാല്,എന്നെപ്പോലെതന്നെ അവരുടെയും
മനസ്സുകളില്‍  ആ  പെണ്‍കുട്ടിയുടെ  ദയനീയ  മുഖം  തന്നെ  ആയിരുന്നിരിക്കും, എന്നുള്ള കാര്യത്തില്‍  എനിക്ക് യാതൊരു  സംശയവും  ഇല്ലായിരുന്നു!!!!!!!