Saturday, August 25, 2012

Malaika....na ku pende Malaika.....



ഹോട്ടലിലെ ഹാളിന്‍റെ അരണ്ട വെളിച്ചത്തില്‍, ഞാന്‍ നിയോണ്‍ ലൈറ്റുകളില്‍ കുളിച്ചുകിടക്കുന്ന, സ്റ്റേജിലേക്ക് നോക്കിയിരിക്കയായിരുന്നു. ബാന്‍ഡിലെ നര്‍ത്തകികളും ഗായകരും, അവിടെ ആടിത്തിമിര്‍ക്കുന്നുണ്ടായിരുന്നു. ഡ്രംസിന്‍റെ ബീറ്റുകള്‍ക്കൊപ്പം മനോഹരമായ ചുവടുവ യ്പ്പുകളോടെ സുന്ദരിമാരായ ആ നര്‍ത്തകികള്‍ സ്റ്റേജിലെങ്ങും ഒഴുകിനടന്നു..

ഗായകരുടെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ആ ഗാനവീചികള്‍ക്ക്ഏതോ ഒരു അഭൌമലോകത്തേക്കെന്നെ കൂട്ടിക്കൊണ്ടു പോകുന്നതുപോലൊരു പ്രതീതി ഉളവാക്കാന്‍ കഴിഞ്ഞിരുന്നു!!  സുപരിചിതമായ
ആ വരികള്‍ക്കൊപ്പം,ഞാനും അറിയാതെ പാടുകയായിരുന്നോ? ഗിറ്റാറിന്റെ തന്ത്രികളില്‍, പണ്ടെങ്ങോ അതിദ്രുതം ചലിച്ചിരുന്ന വിരലുകള്‍, മുന്‍പിലുള്ള മേശയുടെ മുകളില്‍, വെറുതേയെങ്കിലും താളമിടുന്നുണ്ടായിരുന്നുവോ?  സിരകളെ ത്രസിപ്പിക്കുന്ന ആഫ്രിക്കന്‍ സംഗീതത്തിന്റെ മന്ത്രധ്വനികള്‍!! അവ കര്‍ണപുടങ്ങളെ തഴുകി ഒഴുകിയിറങ്ങിയപ്പോള്‍, മനസ്സ് മറ്റൊരു മാന്ത്രികക്കുതിരയിലേറി, ബഹുദൂരം പിന്നിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു!!



എത്രയോ തവണ കേട്ടിരിക്കുന്നു ഞാനീ  വരികള്‍!! എങ്കിലും ഓരോ തവണ കേള്‍ക്കുമ്പോഴും,
 മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു  തുളുമ്പുന്നു!! ഇവിടെ, ഇപ്പോള്‍, സംഗീതത്തിന്‍റെ ഈ സുവര്‍ണ നിമിഷങ്ങളില്‍ ജീവിക്കുമ്പോള്‍, ഞാന്‍  ആരോടും, ഒന്നിനോടും പകയോ,വിദ്വേഷമോ, വൈരാഗ്യമോ ഒന്നുമില്ലാത്ത ഒരു വ്യക്തിയായി മാറുന്നു! അപ്പോള്‍ എല്ലാവരോടും എനിക്ക്  തോന്നുന്ന ഒരേ ഒരു വികാരം, സ്നേഹം മാത്രം! ലോകത്തിലുള്ള എന്‍റെ എല്ലാ സഹജീവികളും, എനിക്ക് മുന്‍പില്‍ ആ സ്നേഹധാരയില്‍കുളിച്ചു നില്‍ക്കുന്നത് ഞാന്‍ കാണുന്നു!! ആ സംഗീത ധാരയില്‍, അവരോടോത്തു ചേര്‍ന്നു മനസ്സുകൊണ്ടെങ്കിലും, ഞാനുമല്‍പ്പം ആടി തിമിര്‍ത്തോട്ടെ!!!


ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഇരുന്നു, ആ യുവ കാമുകന്‍, തന്റെ പ്രണയിനിക്കായി, ഹൃദയമുരുകി പാടുകയായിരുന്നു.. 

"Malaika, na ku pende Malaika.. (Angel, I love you Angel..)
Malaika, na ku pende Malaika.....(Angel, I love you Angel...)
Nami nifanyeje (And I, your young lover)
Kijana mwenzio ( What can I do?)
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........

Kidege, hukuwaza kidege..(Little bird, I dream of you little bird,)
Kidege, hukuwaza kidege..(Little bird, I dream of you little bird,)

Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we (Was I not defeated by the lack of fortune..)Ningekuoa Malaika..( I would marry you Angel )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........


Pesa zasumbua roho yangu ( Money is troubling my soul )
Pesa zasumbua roho yangu ( Money is troubling my soul )
Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........."


                                        Video Version (Short)




              Audio Version (Full)                                                





മനുഷ്യമനസ്സുകളുടെ ലോലതന്ത്രികളെ തൊട്ടുണര്‍ത്തി
ഒരു ഇളം കാറ്റ്പോലെ, അതങ്ങനെ ഒഴുകുകയാണ്!!!!!


ഇവിടെ, ഞാന്‍ ഒരല്‍പം ചരിത്രം വിളമ്പുന്നത്, ക്ഷമിക്കണേ...ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, കെനിയായിലെ പ്രസിദ്ധ കമ്പോസറും സംഗീതഞ്നുമായ, Fadhili Williams, swahili ഭാഷയില്‍ രചിച്ച ഈ മനോഹര ഗാനം, പ്രസിദ്ധ ഗായിക, Miriyam Makeba തുടങ്ങി Boney M group വരെയുള്ള പലരും, പാടിയിട്ടുണ്ട്. എങ്കിലും, പില്‍ക്കാലത്ത്‌ ‍ Boney M ഏറ്റെടുത്തതോടെയാണ്, ഈ ടാന്‍സാനിയന്‍ ഗാനത്തിന് ഇത്രയധികം ആസ്വാദകരെ ലഭിച്ചതെന്ന്, നിസ്സംശയം പറയാം! കൂട്ടത്തില്‍ ഒന്നുകൂടെ പറഞ്ഞോട്ടെ, നോര്‍വേയിലുള്ള  ഒരു ആരാധകന്‍ പറഞ്ഞുവത്രേ, ഈ പാട്ടും, ഒരു പുസ്തകവും തരുകയാണെങ്കില്‍, ഞാന്‍ എത്ര കാലം വേണമെങ്കിലും, ജെയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന്!!!! നോക്കണേ, അത്രമേലുണ്ട്,  ഈ  സംഗീതത്തിന്‍റെ  മാസ്മരീക ശക്തി!!!!


കോളേജുപഠനത്തിന്റെ അവസാന വര്‍ഷങ്ങള്‍, പാഠപുസ്തകത്തിലില്ലാത്ത സംഗീതം, ശരിക്കും തലയ്ക്കു പിടിച്ചിരുന്ന കാലമായിരുന്നു! ഗിറ്റാറിന്‍റെയും കീബോര്‍ഡിന്‍റെയും അകമ്പടിയോടെ  'താമസമെന്തെ'യും 'ഈശ്വരചിന്ത'യുമൊക്കെ, തട്ടിക്കൂട്ടുമ്പോഴും, ഇടയ്ക്കെപ്പോഴൊക്കെ ആംഗല സംഗീത ലോകത്തെ 'Malaika..' പോലുള്ള ഒരുപിടിഗാനങ്ങളും, ഒപ്പം  കൂട്ടാന്‍ മറന്നിരുന്നില്ല! സംഗീതത്തിനുണ്ടോ കാലദേശ ഭാഷാന്തരങ്ങള്‍!!! ജീവിതത്തില്‍ ഏററവും അധികം  സന്തോഷമനുഭവിച്ചിരുന്ന ഇത്തിരി  നല്ല നാളുകള്‍!!! 
ഒടുവില്‍ ജോലിയും,  കുടുംബവും, കുട്ടിയുമൊക്കെയായപ്പോള്‍, സംഗീതത്തിന്‍റെ ആ  ലോകം, ഉള്ളിലേക്ക്  മാത്രമായി ഒതുങ്ങിക്കൂടുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു!!പിന്നീട് എപ്പോഴെങ്കിലും, ഇതുപോലെ വീണുകിട്ടുന്ന  ഇടവേളകളിലായിരുന്നു അത് മറ നീക്കി അല്‍പ്പനേരത്തേക്കെങ്കിലും വെളിച്ചം കണ്ടിരുന്നത്!


ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു ഞാന്‍ വീണ്ടും, വര്‍ത്തമാനകാലത്തേക്ക് തിരികെയെത്തുമ്പോഴേക്കും സ്റ്റേജിലെ ഗാനവീചികള്‍, ‍ Malaikaയുടെ അവസാന നിമിഷങ്ങളിലൂടെ ഊളിയിട്ട്, നിശബ്ദതയുടെ തീരങ്ങളണയാന്‍, വെമ്പുകയായിരുന്നു! ഒരു സ്നേഹിതന്റെ മകളുടെ   വിവാഹ റിസപ്ഷന്‍റെ പാര്‍ട്ടിയിലായിരുന്നു, ഞാനും കുടുംബവും. ഭൂതകാലത്തിന്റെ മധുരാനുഭൂതികളില്‍നിന്നും വിട ചൊല്ലി, വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവരാന്‍ മടിക്കുന്ന മനസ്സിന്‍റെ മായാജാലത്തെപ്പറ്റി,  ഞാന്‍ അപ്പോള്‍ ഒരു നിമിഷം ഓര്‍ത്തുപോയി!!!!!

Monday, August 20, 2012

എ ഗ്രേവ് മിസ്സ്റ്റേക്ക്!!!!



കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പ്രസിദ്ധ എഴുത്തുകാരി,  Enid Blyton ന്‍റെ സാഹസീക പരമ്പരകളില്‍ ഒന്നായ,  'The Valley of Adventure'   എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട്‌ അതായിരുന്നു,   'A Grave Mistake'.  ഒരു അവധിക്കാലം ചെലവഴിക്കാന്‍ യാത്ര പോകുന്ന കുട്ടികള്‍, തങ്ങള്‍ കയറേണ്ട വിമാനത്തിനരുകില്‍ തന്നെ, പുറപ്പെടാന്‍ തയ്യാറായി കിടന്നിരുന്ന മറ്റൊരു വിമാനത്തില്‍  അറിയാതെ കയറുന്നതും,  തുടര്‍ന്ന് നടക്കുന്ന സാഹസീക സംഭവങ്ങളുമായിരുന്നു അതിന്റെ കഥക്കൂട്ട്.  അത്രയൊന്നും സാഹസീകവും സംഭവബഹുലവും ഒന്നുമായിരുന്നില്ല എങ്കിലും,  ഒരു വിമാനയാത്രക്കിടയില്‍ തന്നെ ഉണ്ടായ  വലിയ ഒരു പിഴവിന്റെ കഥ,  എന്‍റെ ജീവിതത്തിലും ഉണ്ടായി,  അതെ,  A Grave Mistake!!

ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കാലമായതിനാല്‍,  ആ തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റിനായി,  ഞാന്‍ വീട്ടിലെ കമ്പ്യുട്ടറിനു മുന്‍പില്‍ ഇരുന്നു,  എയര്‍ അറേബിയയുടെ നിരക്കുകള്‍ നോക്കുകയായിരുന്നു. എയര്‍ അറേബിയ കൊച്ചിയിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചതുമുതല്‍,  കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കുള്ള എല്ലാ യാത്രകളും, അതില്‍ത്തന്നെ ആയിരുന്നു. നല്ല കൃത്യനിഷ്ടയും, സേവനമികവും, ഒപ്പം മിതമായ നിരക്കുകളുംകൂടി ചേര്‍ന്നപ്പോള്‍,  ഭക്ഷണം മാത്രം വിലകൊടുത്തു വാങ്ങണം എന്നുള്ള കാര്യം, വലിയ ഒരു കുറവായി ഞങ്ങള്‍ക്കാര്‍ക്കും തന്നെ തോന്നിയിരുന്നില്ല.

ദിവസേന രണ്ടു ഫ്ലൈറ്റ്കള്‍ ഉള്ളതില്‍ രണ്ടാമതായി പുറപ്പെടുന്ന വിമാനത്തിലാണ് ഞങ്ങള്‍ സാധാരണ ബുക്ക്‌ ചെയ്യാറുള്ളത്. അതിനൊരു കാരണം രണ്ടാമത്തെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു, നടപടികളൊക്കെ പൂര്‍ത്തിയാക്കി നമ്മള്‍ വെളിയില്‍ വരുമ്പോഴേക്കും, ഏറെക്കുറെ നേരവും പുലരുന്നുണ്ടാവും, എന്നുള്ളതുതന്നെ!!

ഷാര്‍ജായില്‍നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് ടിക്ക്‌ ചെയ്തുകഴിഞ്ഞു, ഒരു മാസം കഴിഞ്ഞുള്ള തീയതി നോക്കി, മടക്ക യാത്രയും  ടിക്ക്‌ ചെയ്യാന്‍ തുടങ്ങുമ്പോഴാണ്, ഞാന്‍ ആ ദിവസത്തെ നിരക്കുകളിലേക്കൊന്നു കൂടി ശ്രദ്ധിച്ചത്. ആദ്യത്തെ ഫ്ലൈറ്റിനു ബുക്ക് ചെയ്‌താല്‍, നിരക്കില്‍ ഗണ്യമായൊരു കുറവ് കാണുന്നുണ്ട്!  അതിലായാലോ എന്ന് വിചാരിക്കുമ്പോഴാണു, ആരോ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടത്.

ഡോര്‍ തുറന്നപ്പോള്‍ അലക്കിയ തുണികളുമായി ലോണ്‍ഡ്രിയില്‍ നിന്നുള്ള ആളായിരുന്നു. ഭാര്യ അടുക്കളയില്‍ തിരക്കിലായിരുന്നതിനാല്‍, ഞാന്‍ തന്നെ തുണികള്‍ വാങ്ങി വച്ചതിനുശേഷം, അലക്കാനുള്ളതും കൂടി എടുത്തു കൊടുത്തു.

തിരികെ വന്നിരുന്നു  വേഗം തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കി പ്രിന്റ്‌ കീ അമര്‍ത്തി. അടുത്തുണ്ടായിരുന്ന ചെറിയ പ്രിന്‍റര്‍ നീട്ടിത്തന്ന കടലാസു കഷണം വലിച്ചെടുത്തു, ഞാന്‍ അത് പാസ്പോര്‍ട്ടിനൊപ്പം വച്ചു. അങ്ങനെ ആ പണി ഒരുവിധം കഴിഞ്ഞുകിട്ടി.

ഷാര്‍ജായില്‍ നിന്നുള്ള യാത്ര സുഖമുള്ളതായിരുന്നു. നാട്ടില്‍ പല ജോലികളും അത്യാവശ്യമായി ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍, ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല! തിരികെ പോരുന്നതിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോഴാണ് ആ വിചിത്രമായ സ്വപ്നം ഞാന്‍ കാണുന്നത്!

ചെക്ക്‌ ഇന്‍ ചെയ്തു, ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍, ഞാനും കുടുംബവും, മറ്റു യാത്രക്കാരോടൊപ്പം  ഇരിക്കയായിരുന്നു.  പെട്ടെന്നാണ് അത് ഞാന്‍ കാണുന്നത്! ഞങ്ങള്‍ ഇരുന്നിരുന്ന ഭാഗം മാത്രം ഒഴിച്ചു, ബാക്കി ഇരുന്ന ആളുകള്‍ ഉള്‍പ്പെടെ, ഇരിപ്പിടങ്ങളോടൊപ്പം മുകളിലേക്ക് പറന്നു പൊങ്ങുന്നു!!!  അവരൊക്കെ റണ്‍വേയ്ക്ക് മുകളിലൂടെ ഉയരങ്ങളിലേക്ക് പോയി മറയുന്നു!!! ഞാന്‍ സ്തബ്ദനായി തരിച്ചു നിന്നുപോയി!!!

ഞെട്ടി ഉണര്‍ന്ന എനിക്ക്, കണ്ടതൊരു സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ അല്‍പ നിമിഷങ്ങള്‍ വേണ്ടി വന്നു!!! ഭാര്യ അടുത്തു സുഖസുഷുപ്തിലാണെന്ന് ,താളനിബധമായ അവളുടെ ശ്വാസഗതി, വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..അവളെ ഉണര്‍ത്തി, അവളുടെ ഉറക്കം കൂടി കളയേണ്ട എന്ന് കരുതി, ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു...

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും, ഓവറായി പ്രതികരിക്കുന്ന ഭാര്യയോട്, തലേ ദിവസത്തെ സ്വപ്നത്തെപ്പറ്റി, ഒന്നുംതന്നെ പറയേണ്ടാ എന്ന് തീരുമാനിച്ചു. എങ്കിലും യാത്ര പോകേണ്ട തീയതി, ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്, വേണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ തന്നെ, എയര്‍പോര്‍ട്ടില്‍ എത്താനായിട്ടുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും, തീരുമാനിച്ചു. അപ്പോള്‍ പിന്നെ ഫ്ലൈറ്റ് മിസ്സ്‌ ആകുന്ന പ്രശ്നവും ഉദിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.

പുറപ്പെടേണ്ട അന്ന് ഏതായാലും വളരെ നേരത്തെതന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ടിക്കെറ്റുകളുടെ കടലാസുകള്‍ പരിശോധിച്ച് സെക്യൂരിറ്റിക്കാര്‍ ഞങ്ങളെ അകത്തേക്ക് വേഗം തന്നെ കടത്തി വിട്ടു. അവിടെയുള്ള സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു, ചെക്ക്‌ഇന്‍ കൌണ്ടറുകള്‍ തുറക്കാനായി കാത്തിരുന്നു.

ഏകദേശം രണ്ടു  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, എയര്‍ അറേബിയയുടെ കൌണ്ടറുകള്‍ തുറക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അതുവഴി കടന്നുപോയ ഒരു ട്രാഫിക്‌ അസിസ്റ്റന്റിനെ സമീപിച്ചു, ഞാന്‍ അതേപ്പറ്റി തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അവരൊക്കെ വരാന്‍ ഇനിയും കുറച്ചു സമയം കൂടിയാകും അതിനാല്‍ വെയിറ്റ് ചെയ്യൂ എന്ന്.

പിന്നെയും സമയം കടന്നുപോയിക്കൊണ്ടിരുന്നു.  അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ചിന്ത, എന്റെ മനസ്സിലൂടെ പാഞ്ഞത്!!ഞാന്‍ അന്ന് ബുക്ക്‌ ചെയ്തത് ഏതു ഫ്ലൈറ്റിനായിരുന്നു? പെട്ടെന്ന് ടിക്കറ്റിന്റെ കടലാസു വലിച്ചെടുത്തു, ഡിപാര്‍ച്ചര്‍ സമയത്തിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു! ഉച്ചി മുതല്‍ ഒരു മരവിപ്പ് എന്നെ തഴുകി താഴേക്കു പ്രവഹിക്കുന്നത് ഞാന്‍ അറിഞ്ഞു
.
ടിക്കറ്റില്‍ കുറിച്ചിരുന്ന സമയം എപ്പോഴേ കഴിഞ്ഞുപോയിരിക്കുന്നു!!! ഞങ്ങള്‍ ഇല്ലാതെ ആ ഫ്ലൈറ്റ് മൂന്ന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പുറപ്പെട്ടു പോയിരിക്കുന്നു..

അസ്തപ്രജ്ഞനായിരുന്ന എന്റെ അടുത്തേക്ക്‌ ഭാര്യ തിടുക്കത്തില്‍ എത്തി ചോദിച്ചു..

'എന്തെങ്കിലും പ്രശ്നം ഉണ്ടോ?'

'എല്ലാം പ്രശ്നം തന്നെയാണ്, നമ്മുടെ ഫ്ലൈറ്റ് പോയിക്കഴിഞ്ഞിരിക്കുന്നു..'   എന്‍റെ വാക്കുകള്‍ എനിക്ക് തന്നെ കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു!!!

അവളുടെ ഞെട്ടല്‍ ഏതാണ്ട് പൂര്‍ണമായിരുന്നു.  ഇനി നമ്മള്‍ എന്ത് ചെയ്യും എന്നുള്ള ആ ചോദ്യം അവളില്‍നിന്നും പുറപ്പെടുന്നതിനു മുന്‍പുതന്നെ ഞാന്‍ സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

അല്ലെങ്കിലും ഞാന്‍ എപ്പോഴും, അങ്ങനെതന്നെ ആയിരുന്നു. ആംഗലേയ പഴമൊഴി കടമെടുത്തു പറഞ്ഞാല്‍  ‘തൂവിപ്പോയ പാലിനെ ചൊല്ലി കരയാത്തവന്‍!!’  ഞാന്‍ വേഗം ഒരു ട്രാഫിക്‌ അസ്സിസ്ടന്റിനെനെ നോക്കി നടന്നു..

ഞാന്‍ സമീപിച്ച ട്രാഫിക്‌ അസിസ്ടെന്റിനു പറയാനായി, ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ടിക്കറ്റ്‌ എടുത്തു ഏറ്റവും അടുത്തുതന്നെ പുറപ്പെടുന്ന, ഏതെങ്കിലും ഒരു വിമാനത്തില്‍ കയറിപ്പോവുക!! അതനുസരിച്ച് അടുത്തു തന്നെ പുറപ്പെടുന്ന, എയര്‍ ഇന്ത്യ എക്പ്രസ്സിലും, ജെറ്റ്‌ ഐയര്‍വേസിലും ശ്രമിച്ചുനോക്കിയെങ്കിലും, സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍, വീണ്ടും എപ്പോഴും ഞങ്ങള്‍ പോയികൊണ്ടിരുന്ന അടുത്ത എയര്‍ അറേബിയയേ തന്നെ ശരണം പ്രാപിക്കുകയേ, നിവൃത്തിയുണ്ടായിരുന്നുള്ളൂ!!

സീറ്റുകള്‍ തരമായതോടെ, ശ്വാസം ഒന്ന് നേരെ വീണു!! തിരികെ വീട്ടിലെക്കുപോകാതെ കഴിഞ്ഞല്ലോ, എന്നോര്‍ത്തപ്പോള്‍ ആശ്വാസവും! അങ്ങനെ കുറച്ചുനേരത്തെകൂടി കാത്തിരിപ്പിന് ശേഷം, ഷാര്‍ജായിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.

വിമാനത്തിലിരിക്കുമ്പോഴാണു, എന്‍റെ മനസ്സില്‍ (ഒരു പക്ഷെ നിങ്ങളുടേയും!)ആ ‘മില്ലിയന്‍ ഡോളര്‍ ചോദ്യം’ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്..

ആരായിരിക്കും, അല്ലെങ്കില്‍ ഏതു ശക്തിയുടെ അദൃശ്യകരങ്ങളാവും, ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ, എന്റെ മനസിന്റെ തിരശീലയില്‍, ആ മിസ്സിങ്ങിന്‍റെ ചിത്രം പ്രദര്‍ശിപ്പിക്കാനായി, വിരലുകള്‍ ചലിപ്പിച്ചത്? ആവോ, ഇന്നും അറിയില്ല, എനിക്കതിന്‍റെ ഉത്തരം!!!!! 








Saturday, August 11, 2012

ഇറ്റ്സ് ആള്‍ ഇന്‍ യുവര്‍ മൈന്‍ഡ്…..



AL Koran ന്‍റെ Bring Out The Magic In Your Mind  എന്ന ലോകപ്രസിദ്ധ കൃതി,  നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകും. മനുഷ്യ മനസ്സുകളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന , അതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ശക്തികളെ,  വെളിച്ചത്തിലേക്ക് കൊണ്ടുവരാനുതകുന്ന നിര്‍ദ്ദേശങ്ങള്‍  അടങ്ങുന്ന,  ഒരു പുസ്തകമാണത്. മനുഷ്യ മനസ്സിനുള്ളിലെ,  സമാനമായ  ശക്തിവിശേഷത്തെക്കുറിച്ചുള്ള ഒരു അനുഭവം,  എന്‍റെ ജീവിതത്തിലും   ഉണ്ടായത്,  ഞാന്‍  ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

ദുബൈയില്‍ ഞാന്‍ ആദ്യമായി ജോലിക്ക് ചേര്‍ന്ന സ്ഥാപനത്തില്‍  വന്നു ചേരുന്ന ജോലികളുടെ വൈവിധ്യം,  എന്നെ പലപ്പോഴും അമ്പരപ്പിക്കുകയും,  അതിലുപരി സമ്മര്‍ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്.   ഇക്കൂട്ടത്തില്‍,  ചെറിയ ചെറിയ  ഏസി യൂണിറ്റുകള്‍ക്ക് ആവശ്യമായ ബ്രാക്കെറ്റുകള്‍  മുതല്‍,  വലിയ വലിയ ഷെഡ്കള്‍വരെ,  ഡിസൈന്‍  ചെയ്തു നിര്‍മ്മിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്.

തലേ ദിവസം തുടങ്ങിവച്ച ഒരു വരയുടെ പണിയിലായിരുന്നു അന്ന്  ഞാന്‍.  അപ്പോഴാണ്‌ ഫോണ്‍ബെല്ല് തുടര്‍ച്ചയായി മുഴങ്ങാന്‍ തുടങ്ങിയത്.  മറു തലക്കല്‍,  ഒരു കൂറ്റന്‍  ബോട്ടിന്റെ ഉടമസ്ഥനായ ഒരു അറബി ആയിരുന്നു.  അദ്ദേഹത്തിനു അത്യാവശ്യമായി ബോട്ടിനുള്ളിലുള്ള ചില അറ്റകുറ്റപ്പണികള്‍  എത്രയും വേഗത്തില്‍  ചെയ്തുകൊടുക്കണം.  ആദ്യമായി അതെല്ലാം കൂടി ഒന്ന് പരിശോധിച്ചു ഒരു എസ്റിമേറ്റ് തയ്യാറാക്കി കൊടുത്ത്, അദ്ദേഹത്തിന്റെ അപ്രൂവല്‍  വാങ്ങണം.. ഉല്ലാസ യാത്രക്കായി,  എല്ലാവിധ  സൌകര്യങ്ങളോടുംകൂടി ഉണ്ടാക്കിയ,  ഒരു ആഡംബര നൌക ആയിരുന്നു അത്.

ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനും കൂടി അല്‍പ സമയത്തിനുള്ളില്‍,  ഷാര്‍ജയില്‍  ബോട്ട് കിടന്നിരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.  പൊതുവേ ഷാര്‍ജയിലെ റോഡുകള്‍  എനിക്ക് അത്ര പരിചിതമല്ലായിരുന്നതിനാല്‍,  കുറെ ചുറ്റിത്തിരിഞ്ഞാണ് അവിടെ എത്തിച്ചേര്‍ന്നത്.  വലിയ ബോട്ടായിരുന്നതിനാല്‍,  കടല്‍വെള്ളത്തിന്റെ ഇളക്കത്തിനനുസരിച്ചു മെല്ലെ മെല്ലെ  ചാഞ്ചാടിക്കൊണ്ടിരുന്ന അത്,  ദൂരെവച്ചുതന്നെ ഞങ്ങളുടെ  ദൃഷ്ടിയില്‍  പെടുകയുണ്ടായി.  കരയില്‍  ഇറങ്ങി നിന്നിരുന്ന ബോട്ടിന്‍റെ വിദേശിയായ  ക്യാപ്റ്റന്‍,  ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തുവന്നു,  ചെയ്തു തീര്‍ക്കേണ്ടതായ പണികളെപ്പറ്റിയുള്ള  ഒരു ഏകദേശരൂപം തന്നു.  ഇനി ബോട്ടിനുള്ളില്‍കടന്നു നോക്കേണ്ട ജോലിയാണ് ബാക്കി  ചെയ്യാനുള്ളത്.

സാധാരണയായി കരയോടു ചേര്‍ത്താണ് ഈ ബോട്ടുകള്‍ നങ്കൂരമിട്ടു കിടക്കുന്നതെങ്കിലും പലപ്പോഴും കരയും ബോട്ടുമായി ഒരു രണ്ടു മൂന്ന് അടി ഗ്യാപ്പ് എങ്കിലും ഉണ്ടാകും.  സഞ്ചാരികള്‍ക്ക്  സുഗമമായി ബോട്ടിനുള്ളിലേക്ക് കയറുന്നതിനായി,  ഒരു മരപ്പാലം ഇട്ടു കൊടുക്കാറുണ്ട്.  ഞങ്ങള്‍ ചെല്ലുന്ന സമയം ബോട്ട് സഞ്ചാരയോഗ്യമല്ലായിരുന്നതിനാല്‍,  ഈ പാലമൊന്നും ഇല്ലായിരുന്നു. ബോട്ടിനുള്ളില്‍ കടക്കണമെങ്കില്‍, ഈ ഗ്യാപ്പ് നാം ചാടിക്കടന്നേ മതിയാവൂ. എന്റെ സഹപ്രവര്‍ത്തകന്‍,  ഒന്ന് മടിച്ചു നിന്നതിനുശേഷം,  ഒറ്റ ചാട്ടത്തിനു ബോട്ടിന്‍റെ സൈഡ്ബാറില്‍  കൈകള്‍നീട്ടി പിടിച്ചു സുരക്ഷിതനായി,  ഉള്ളില്‍കടന്നു.

അടുത്തതായി എന്‍റെ ഊഴമാണ്. എന്തോ,  അങ്ങനെ ഒരു സാഹസത്തിനു എന്‍റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല.   സാധാരണനിലയില്‍,  വെറും നിലത്തില്‍,  ഒരു മൂന്ന് നാലടി ചാടി കടക്കുന്നത്,   അത്ര വലിയ ഒരു കാര്യമല്ലെങ്കില്‍കൂടി,  ആഴമുള്ള ആ വെള്ളത്തിന്റെ സാന്നിധ്യത്തില്‍,  മെല്ലെ ഇളകിക്കൊണ്ടിരിക്കുന്ന ബാറിലേക്ക് ചാടിപിടിച്ചു കയറുക എന്നുള്ളത്,  സര്‍ക്കസിലെ വിഷമംപിടിച്ച ഒരു അഭ്യാസം പോലെ, കഠിനമായിഎനിക്ക് അപ്പോള്‍ തോന്നി.

അപ്പോഴാണ്‌ ഒരു അശരീരി പോലെ എന്‍റെ പിന്നില്‍നിന്നും ആ ശബ്ദം മുഴങ്ങിയത്!!

"It’s all in your mind, Sir!!"

ഞാന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.  അതാ എന്‍റെ തൊട്ടു പിറകില്‍ പുഞ്ചിരി തൂകികൊണ്ട് ആ ക്യാപ്ടന്‍  നില്‍ക്കുന്നു.  അദ്ദേഹം സ്വന്തം തലയിലേക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു..

"നോക്കൂ,  നിങ്ങളുടെ മനസ്സിനുള്ളിലെ ഒരു മാജിക്‌ ആണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്.  നിങ്ങള്‍  മനസ്സുകൊണ്ട് ഈ ദൂരംചാടി കടക്കാം എന്ന്ഉറപ്പിക്കുകയാണെങ്കില്‍പ്പിന്നെ നിങ്ങളുടെ ശരീരത്തിന് അതുപോലെതന്നെ പ്രവര്‍ത്തിക്കാതെ തരമില്ല!! അത് നിങ്ങളുടെ മനസ്സിനൊപ്പം കൂടെത്തന്നെ വരും,  സംശയിക്കുകയേ വേണ്ടാ.."

അദ്ദേഹം ഈ വാക്കുകള്‍പറഞ്ഞു നിര്‍ത്തിയതും, മടിച്ചുനില്‍ക്കാതെ  മനസ്സിനെ ദൃഢമാക്കിക്കൊണ്ട്, ഞാന്‍  ഒന്ന് മുമ്പോട്ടാഞ്ഞു.  ഹാവൂ!   ഒരു കുതിപ്പിന് ബാറില്‍പിടിച്ചു ഞാനും ഉള്ളിലേക്ക് കടന്നു!!!!

മനുഷ്യ മനസ്സുകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ തത്വമാണ് അദ്ദേഹം ആ ചെറിയ വാക്കുകളിലൂടെ എനിക്ക് ഉപദേശിച്ചു തന്നത് എന്ന്, പിന്നീട് ചിന്തിച്ചപ്പോള്‍  എനിക്ക് മനസ്സിലായി.   Android  ഫോണുകളില്‍  ലഭ്യമായ Talking Tom  എന്ന ഒരു applicationനിലെ പൂച്ച,  നമ്മള്‍  ഒരു ബട്ടന്‍  അമര്‍ത്തുമ്പോള്‍,  അതിന്റെ കൈയ്യിലെ നഖങ്ങള്‍കൊണ്ട്,  ഫോണിന്റെ ഹാര്‍ഡ്‌സ്ക്രീനില്‍  വരഞ്ഞിടുന്നതുപോലെ,   ഈ വാക്കുകള്‍,  എന്‍റെയും മനസ്സിന്റെ സ്ക്രീനില്‍,  രജതരേഖകള്‍പോലെ ഇപ്പോഴും,  മായാതെ കോറിക്കിടക്കുന്നു,    എന്‍റെ ചാഞ്ചാടുന്ന  മനസ്സിന് പലപ്പോഴും ഞാനറിയാതെ,  ധൈര്യം പകര്‍ന്നുകൊണ്ട്.....



Tuesday, August 7, 2012

എന്‍റെ ഇന്നലെകളിലെ കൌതുകങ്ങളിലൂടെ...



വര്‍ഷങ്ങള്‍ക്കു മുന്‍പ്,  ഞാന്‍ ദുബായ് നഗരത്തില്‍ ആദ്യമായി ജോലിക്ക് എത്തിയപ്പോള്‍,  എനിക്ക് വളരെ കൌതുകകരമായി തോന്നിയ രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു.  അതില്‍ ആദ്യത്തേതിനെപ്പറ്റി പറയുമ്പോള്‍,  ഒരു പക്ഷെ നിങ്ങള്‍ക്ക് തികച്ചും ബാലിശമല്ലേയെന്നു തോന്നുമായിരിക്കും, എങ്കിലും സാരമില്ല,  ഞാന്‍ പറയാം.

നഗരത്തില്‍ കാലുകുത്തിയ അന്നുമുതല്‍ തന്നെ,  സുഹൃത്തുക്കളൊക്കെ എന്നെ നഗരക്കാഴ്ചകള്‍  കാണിക്കുവാനായി,  അവിടെയും ഇവിടെയുമൊക്കെ കൊണ്ടുപോകുമായിരുന്നു.  ഈ യാത്രകളിലാണ് ആ ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍,  ഞാന്‍ ശ്രദ്ധിക്കാന്‍ ഇടയായത്!  'REDUCE SPEED NOW'  എന്നെഴുതിയ ബോര്‍ഡുകളായിരുന്നു അവ! ഇതില്‍ ഇത്രമാത്രം അതിശയിക്കാന്‍ എന്താണുള്ളത്,  എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.  ചെന്നൈയിലും നാട്ടിലുമൊക്കെ ആയിരിക്കുമ്പോഴും,  ഇതേ സൈന്‍ ബോര്‍ഡുകള്‍ ഞാനും നിങ്ങളും,  പലപ്പോഴും കണ്ടിട്ടുണ്ടാവും! എന്നാല്‍ അവയില്‍ നിന്നൊക്കെ ഈ ബോര്‍ഡുകള്‍ക്ക് ഉണ്ടായിരുന്ന വ്യത്യാസം,  ഇതില്‍ കാണുന്ന അവസാനത്തെ ‘NOW എന്ന ആ വാക്കിലാണ്.  ഇതിന്റെ അര്‍ത്ഥം ശരിക്കും എന്തായിരിക്കും എന്ന് ചിന്തിച്ചപ്പോള്‍,  എനിക്ക് തോന്നിയത്,  നമ്മള്‍ ഒരു വാഹനം ഓടിച്ചുകൊണ്ട് വരുകയാണെങ്കില്‍, ഈ സൈന്‍ കണ്ട ഉടനേ തന്നെ, അതിന്റെ വേഗത അവര്‍ പറയുന്ന അളവിലേക്ക് കുറച്ചിരിക്കണം എന്നുള്ളതാണ്.  അല്ലാതെ നാട്ടിലെപ്പോലെ സൈന്‍ കണ്ടാല്‍തന്നെ ആവശ്യം വന്നാല്‍ വേഗത പതിയെ കുറയ്ക്കാം എന്ന മനോഭാവത്തോടെ ഓടിച്ചു പോവുകയല്ല വേണ്ടത്! എന്തിനേറെ, ഒടുവില്‍ ഇവിടത്തെ ലൈസെന്‍സ് ലഭിച്ചതിനുശേഷവും, ആ NOW പ്രയോഗം ഞാന്‍ അറിയാതെ തന്നെ എന്‍റെ ദിവസങ്ങളെ സ്വാധീനിച്ചു കൊണ്ടിരുന്നു!!!. 

ആവശ്യമുള്ള ഒരു കാര്യം ഉടനേ ചെയ്യേണ്ടതായുണ്ടെങ്കില്‍,  പിന്നെ ഒട്ടും അമാന്തിക്കാതെ,  അത് അപ്പോള്‍ തന്നെ ചെയ്തു തീര്‍ക്കുക എന്നുള്ള വലിയ ഒരു സന്ദേശം,  ആ സൈന്‍ ബോര്‍ഡുകള്‍ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു!   ദുബായില്‍ അന്ന് അടിക്കടി കാണാന്‍ സാധിക്കുമായിരുന്ന ഈ ബോര്‍ഡുകള്‍,  നഗരം,  വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറാന്‍ തുടങ്ങിയതോടെ,  ഇന്ന് വിരളമായേ കാണാന്‍ കഴിയൂ എന്നിരുന്നാലും,  അവ മനസ്സില്‍ ഊട്ടി ഉറപ്പിച്ചു കൊണ്ടിരുന്ന സന്ദേശം,  എന്റെ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തില്‍, എനിക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നായി മാറി..

ഇനി രണ്ടാമത്തെ കാഴ്ച്ചയിലേക്ക് വരാം.  ദുബായ് നഗരത്തിലെ,  സബാ പാര്‍ക്കിലുള്ള കുറച്ചു വിളക്ക്കാലുകളുടെ അറ്റകുറ്റ പണികള്‍ക്കായി,  ഞങ്ങള്‍ പാര്‍ക്കില്‍ എത്തിയതായിരുന്നു.  ഒപ്പം പുതിയ ലൈറ്റുകള്‍ പോസ്റ്റുകളില്‍ ഉറപ്പിക്കുകയും വേണമായിരുന്നു. ഈ കൂറ്റന്‍ ലൈറ്റുകള്‍ കൊണ്ടുവന്നിരുന്ന കാര്‍ട്ടണുകള്‍,  ലൈറ്റുകള്‍ പുറത്തു എടുത്തതിനുശേഷം കളയാനായി,  ഒരു സ്ഥലത്തു ഞങ്ങള്‍ കൂട്ടി വച്ചിരുന്നു.

വൈകുന്നേരം ഒരു നാല് മണിയായിക്കാണും,  അല്പം അകലെയായി  ജോലി ചെയ്തിരുന്ന മറ്റൊരു സ്ഥാപനത്തിലെ മൂന്നു പാകിസ്ഥാനി തൊഴിലാളികള്‍ എന്റെ അടുത്തു വന്നു ഒരു ആവശ്യം ഉന്നയിച്ചു. അവര്‍ക്ക് ആ കാര്‍ട്ടണുകളില്‍ മൂന്നെണ്ണം വേണം.  ഞങ്ങള്‍ക്ക്  ഇനി അതുകൊണ്ട് മറ്റു ഉപയോഗം ഒന്നുമില്ലാത്തതിനാല്‍,  എത്ര വേണമെങ്കിലും എടുത്തോളൂ എന്ന് ഞാനും പറഞ്ഞു.   അവര്‍ ഓരോരുത്തരും സന്തോഷത്തോടെ,  നന്ദി പറഞ്ഞുകൊണ്ട്,  ഓരോ കാര്‍ട്ടണുകള്‍ വീതം എടുത്തു കൊണ്ട് പോയി..

അടുത്ത അരമണിനേരത്തിനുള്ളില്‍ ഞങ്ങളുടെ വര്‍ക്ക് തീര്‍ന്നുകഴിഞ്ഞു എന്ന് കണ്ടപ്പോള്‍,  ആദ്യം ചെയ്തുതീര്‍ത്തതൊക്കെ  ഒന്നുകൂടി ചെക്ക് ചെയ്തേക്കാം എന്ന് കരുതി,  ഞാന്‍ തനിയെ ആ ഭാഗത്തേക്ക് നടന്നു.  അപ്പോഴാണ്‌ കുറച്ചു ദൂരത്തായി ഞാന്‍ ആ കാഴ്ച്ച കാണുന്നത്!

ഞാന്‍ കൊടുത്ത ആ മൂന്നു കാര്‍ട്ടണുകളും,  ഒരു പായ പോലെ വെറും മണ്ണില്‍ നിവര്‍ത്തിവച്ച്,  ആ മൂന്നു പാകിസ്ഥാനി തൊഴിലാളികളും,  ഒരു പ്രത്യേക ദിശയില്‍ മുട്ടുകുത്തി നിന്നുകൊണ്ട്, പ്രാര്‍ത്ഥിക്കയായിരുന്നു!!   അതിനും അല്‍പ്പം മുന്‍പ്,  ബാങ്കുവിളിയുടെ ഹൃദ്യമായ നേര്‍ത്ത ഈണങ്ങള്‍,  എന്റെ കാതുകളിലും പ്രതിധ്വനിയുളവാക്കി കടന്നു പോയത് എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നു!!

അവരെ ശല്യപ്പെടുത്താതെ,  അവരുടെ കാഴ്ച്ചയില്‍ പെടാതെ,  ഞാന്‍ മറഞ്ഞു നിന്ന്,  അല്‍പനേരം അവരെത്തന്നെ നോക്കിക്കൊണ്ട് നിന്നു..

ഇതാ എന്റെ മുന്‍പില്‍,  എഴുത്തും വായനയും ഒന്നുമറിയാത്ത,  നമ്മള്‍ പലപ്പോഴും അത്രയൊന്നും ബഹുമാനം കൊടുക്കാന്‍ മടിക്കുന്ന, കുറച്ചു സാധു തൊഴിലാളികള്‍!  ഏതു സാഹചര്യത്തിലായാലും,  ലഭിക്കുന്ന അല്‍പ സൌകര്യങ്ങള്‍ മാത്രം ഉപയോഗിച്ചാണെങ്കിലുംഅവരുടെ ദൈവത്തെ അന്വേഷിക്കാന്‍  സമയം കണ്ടെത്തുന്ന കുറച്ചു സാധാരണക്കാര്‍! അവരുടെ ഉള്ളിലെ ഉറച്ച ഭക്തിയും ദൈവവിശ്വാസവും കാണുമ്പോള്‍,  എനിക്കുള്ളതായി കരുതി ഞാന്‍ അഹങ്കരിച്ചിരുന്ന ദൈവഭക്തിയുടെ പ്രമാണങ്ങളെ,  തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു,  എന്ന് എനിക്ക് ശരിക്കും ബോധ്യമായി...

മറ്റൊരവസരത്തിലും,  പാകിസ്ഥാനി സഹോദരങ്ങളുടെ  ഈ ഭക്തിയും വിശ്വാസവും,  എന്റെ കണ്ണുകളില്‍ പെടുകയുണ്ടായി.  വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ഒരു പതിവ് കാഴ്ച്ചയായിരുന്നു,  പള്ളികളിലേക്ക് ധൃതിയില്‍ ഓടിപ്പോകുന്ന,  പാകിസ്ഥാനി യുവാക്കളുടെ കൂട്ടങ്ങള്‍! . മറ്റൊരു രാജ്യക്കാരിലും കാണാത്ത,  ദൈവത്തെ ആരാധിക്കുന്നതിലുള്ള,  അവരുടെ ഈ അഭിനിവേശവും ആവേശവും, അവരെയൊക്കെ സ്നേഹത്തോടെയും അതിലുമുപരി ബഹുമാനത്തോടെയും, കാണാന്‍,  പില്‍ക്കാലത്ത് എനിക്കും പ്രചോദനമായി...




Wednesday, August 1, 2012

ഒരു തിരിച്ചു വരവിന്റെ കഥ



വളരെ ചെറുപ്പം മുതലേ വളര്‍ത്തു മൃഗങ്ങളോടും പക്ഷികളോടും, എനിക്ക് പ്രത്യേകമായ ഒരു ഇഷ്ടം തോന്നിയിരുന്നു.  ഓര്‍മ്മ വച്ച നാള്‍മുതല്‍, വീട്ടില്‍ ഇവയൊക്കെ എപ്പോഴും ഉണ്ടായിരുന്നു എന്നുള്ളതും, ഇതിനൊരു കാരണം ആകാം. എന്നിരുന്നാലുംഇവറ്റകളെ അകാരണമായി ഉപദ്രവിക്കുന്നവരോടും, കൊല്ലുന്നവരോടുമൊക്കെ, എനിക്ക് അന്നൊക്കെ തീര്‍ത്താല്‍തീരാത്ത ദേഷ്യം തോന്നുമായിരുന്നു.  ഭക്ഷണാവശ്യത്തിനുള്ള ഇറച്ചിക്ക് വേണ്ടി, വളര്‍ത്തുന്ന ഒരു കോഴിയെ കൊല്ലുന്നിടത്തു പോലും, സമപ്രായക്കാരായ കുട്ടികളോടൊപ്പം, അതു കണ്ടു നില്‍ക്കുവാന് ‍ഞാന് ‍ഉണ്ടാവില്ല എന്നുള്ളതായിരുന്നു സത്യം! 

വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായി,  സ്കൂളില്‍പോയി തുടങ്ങിയ ഒരു മകനുമായപ്പോഴാണു,  വീണ്ടും, ഒരു പട്ടിയെയോ പൂച്ചയെയോ വളര്‍ത്തിയാല്‍കൊള്ളാം എന്നുള്ള ആഗ്രഹം, കലശലായി എനിക്ക്  തോന്നിത്തുടങ്ങിയത്.  അതുവരെ ഇതൊന്നും നടക്കാതിരുന്നത്, ഭാര്യയ്ക്ക് ഇതിനോടൊന്നും ഒട്ടും താത്പര്യം ഇല്ലായിരുന്നു, എന്നുള്ള ഒരു കാരണം കൊണ്ടു കൂടിയായിരുന്നു.  'നിങ്ങള്‍  ഇവിടെ ഉള്ളപ്പോള്‍  ഒരു പട്ടിയുടെ ആവശ്യം നമുക്കുണ്ടോ?'   എന്നുള്ള അവളുടെ ആ ചോദ്യം, എന്നെ ഒന്ന് ആക്കിയതാണെന്നു മനസ്സിലാക്കികൊണ്ട് തന്നെ ഒട്ടും വിട്ടുകൊടുക്കാതെ ഞാനും പറയുമായിരുന്നു, 'നിന്‍റെ സ്വന്തം ആള്‍ക്കാരുടെ കൂടെ താമസിക്കുന്നതു, നിനക്കും വളരെ സന്തോഷമാണെന്ന്, നീ തന്നെയല്ലേ എപ്പോഴും എന്നോട് പറഞ്ഞുകൊണ്ടിരുന്നത്'  എന്ന്. മുഖം കൊണ്ട് എന്നെ ഒരു ഗോഷ്ടി കാണിച്ചിട്ട്, ചെറു ചിരിയോടെ അടുക്കളയിലേക്കു വലിയുന്ന അവളുടെ സമ്മതം ഏതാണ്ട് ഉറപ്പായി എന്ന് എനിക്കും അപ്പോള് ‍മനസ്സിലായിക്കഴിഞ്ഞിരുന്നു!!!. 

അങ്ങനെ, ഒരു പട്ടിക്കുഞ്ഞിനെ വിലകൊടുത്തു വാങ്ങാം എന്നുള്ള തീരുമാനം എടുത്ത അന്ന് സന്ധ്യക്ക്തന്നെ മറ്റൊരു അത്ഭുതം സംഭവിച്ചു! ഞാന് ‍രാത്രി ഗെയ്റ്റ് പൂട്ടാനായി വെളിയിലേക്കിറങ്ങിയതായിരുന്നു. അപ്പോഴാണ്‌ ഗെയ്റ്റിനു വെളിയിലായി ഒരു നേര്‍ത്ത കരച്ചില്‍ശബ്ദം കേട്ടത്. ഞാന്‍  ഗേയ്റ്റ് മെല്ലെ തുറന്നു നോക്കുമ്പോള്‍, ഒരു കുഞ്ഞു പൂച്ചക്കുഞ്ഞ്, വളരെ നേര്‍ത്ത ശബ്ദത്തില്‍, എന്റെ മുഖത്തേക്ക് നോക്കി കരയുന്നതാണ് കണ്ടത്. . പ്രസവിച്ചു അഞ്ചോ ആറോ ദിവസമായി കാണും എന്ന് എനിക്ക് തോന്നി. വെളുപ്പും കറുപ്പും കലര്‍ന്ന നിറമുള്ള അതിന്റെ കരച്ചിലിനു കാരണം വിശപ്പാണെന്നും, ആരോ രാത്രിയുടെ മറവില്‍  അതിനെ അവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്നും, എനിക്ക് മനസ്സിലായി. അതിന്റെ അപ്പോഴത്തെ നിസ്സഹായവസ്ഥ, എന്നില്‍  വളരെ സങ്കടം ഉണ്ടാക്കി. ആ തണുപ്പിലും ഇരുട്ടിലും, അതിനെ അങ്ങനെ ഉപേക്ഷിച്ചു പോരാന്‍, എന്നിലെ മൃഗസ്നേഹി കൂട്ടാക്കാഞ്ഞതിനാല്‍, എന്തും വരട്ടെ എന്ന് കരുതി, ഞാന്‍ അതിനെ രണ്ടു കൈകളാലും വാരിയെടുത്തു, വീട്ടിനകത്തേക്ക് കൊണ്ടുവന്നു. 

പൂച്ചക്കുഞ്ഞിനെ കണ്ടപ്പോള്‍  മകന്‍റെ മുഖത്തുണ്ടായ സന്തോഷം, ഭാര്യയുടെ മുഖത്തില്‍  കാണാനുണ്ടായിരുന്നില്ല എന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു!!

'എടീ സന്ധ്യക്ക് പൂച്ച വീട്ടില്‍ കയറി വരുന്നത് ഐശ്വര്യത്തിന്‍റെ ലക്ഷണമാണെന്ന്, പണ്ടുള്ളവര്‍  പറയുന്നത്, നീ കേട്ടിട്ടില്ലേ?
'
ഞാന്‍ മുഖത്ത്  ഒരു വലിയ ചിരി വരുത്തിക്കൊണ്ട്, വെറുതെ ഒരു തട്ട് തട്ടിവിട്ടു!. ഒത്താല്‍  ഒക്കട്ടെ! പണ്ട് ആരാ എന്താ, പറഞ്ഞതെന്നൊക്കെ ആര്‍ക്കറിയാം!

അവളുടെ മുഖഭാവത്തില്‍നിന്നും ആ തട്ട് ഏറ്റിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. പണ്ട് ആര് എന്ത് പറഞ്ഞിരുന്നാലും, ആ പറഞ്ഞവനെ ഞാന്‍  മനസ്സാ നമിച്ചു!

പിന്നെ എല്ലാം എളുപ്പമായിരുന്നു. ദിവസങ്ങള്‍ക്കകം മകന്‍ ‍റ്റോമി  എന്ന് പേരിട്ട ആ പൂച്ചക്കുഞ്ഞ്, എല്ലാവരുടെയും ഓമനയായി.  ഞാന്‍ ‍ഓഫീസില്‍നിന്നും വരുമ്പോള്‍, എന്നെ സ്വീകരിക്കാനുള്ളവരുടെ കൂട്ടത്തില്‍, റ്റോമിയും  മുന്‍പന്തിയില്‍തന്നെ ഉണ്ടാവും! 

മാസങ്ങള്‍  കടന്നുപോയിക്കൊണ്ടിരുന്നു.  ആദ്യമൊക്കെ ശാന്തനായിരുന്ന റ്റോമി, പിന്നെ  പിന്നെ  വെളിയിലോക്കെ  പോയി, വേലിയില്‍ ഇരിക്കുന്ന ഓന്തിനേയും  കിളികളേയുമൊക്കെ, പകുതി ചത്ത  നിലയില്‍, വീട്ടിനുള്ളിലെ കട്ടിലിന്റെ ചുവട്ടിലുമൊക്കെ, കൊണ്ടുവന്നിടാന്‍  തുടങ്ങി. ഇത് ഒരു ശല്യമായി  കരുതിയ  ഭാര്യ, ഇതിനെ  എവിടെയെങ്കിലും കൊണ്ടുപോയി കളയണം  എന്നുള്ള പല്ലവി  ആവര്‍ത്തിക്കാന്‍തുടങ്ങിയതോടെ, ഞാനും വിഷമവൃത്തത്തിലായി. തള്ളാനും കൊള്ളാനും വയ്യാത്ത ഒരു അവസ്ഥ! 

ഒടുവില്‍ഒരു ദിവസം കാര്‍സ്റ്റാര്‍ട്ട്‌ചെയ്തു നീങ്ങാന്‍തുടങ്ങുമ്പോള്‍  ആണ് ഭാര്യ പറയുന്നത്..

'ദേ ഞാനാ പൂച്ചയെ ഒരു ചാക്കിലാക്കി  ഡിക്കിയില്‍  വച്ചിട്ടുണ്ട്. ഓഫീസില്‍പോകുന്ന പോക്കില്‍  അതിനെ  ആ റെയില്‍വേ ലൈനിന്റെ  അപ്പുറത്തെ മൈതാനത്ത് എങ്ങാനും ഇറക്കി വിട്ടേര്'

ഭാര്യയുടെ കര്‍ശന ഉത്തരവ് കേട്ടതും ഞാനൊന്ന് ഞെട്ടി. ഒപ്പം, ഞാനറിയാതെ, അതിനെ നേരത്തെതന്നെ ഡിക്കിക്കുള്ളിലാക്കിയ അവളുടെ ബുദ്ധിയെപ്പറ്റി, മതിപ്പും തോന്നി.  ആ സാധു ജീവിയെ, ഇത്ര വേഗം ഉപേക്ഷിക്കേണ്ടിവരുമെന്നു ഞാനും പ്രതീക്ഷിച്ചില്ല . ഉപേക്ഷിക്കാതെ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍, അറിയാതെ കാല്‍  ആക്സലറേറ്ററില്‍  വേഗത്തില്‍  അമര്‍ന്നു!

ഈ പറഞ്ഞ റെയില്‍വേ ഗേറ്റിലേക്ക്, ദൂരം കുറേ ഉണ്ട്. അത് കടന്നുള്ള മൈതാനമെത്തിയപ്പോള്‍ ഞാന് ‍വണ്ടി നിര്‍ത്തി, ഇറങ്ങി ഡിക്കി തുറന്നു ചാക്ക്  വെളിയില്‍  എടുത്തു.  അങ്ങും ഇങ്ങും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി, മനസ്സില്ലാമനസ്സോടെ, ആ പൂച്ചയെ തുറന്നു വിട്ടു.  തുറന്നു വിട്ടതും, പൂച്ച ഒറ്റ കുതിപ്പിന് അടുത്തു കണ്ട ഒരു കുറ്റിക്കാട്ടിനുള്ളില്‍കയറിപ്പറ്റി.  അവിടെ ഇരുന്നു അത് എന്നെ നോക്കിയ നോട്ടം, ഇന്നും ഞാന്‍  മറന്നിട്ടില്ല! 

'അധികം സെന്റിമെന്റ്സ് ഒന്നും പാടില്ല',  ഞാന്‍എന്നോടുതന്നെ പറഞ്ഞുകൊണ്ട് വേഗം കാറില്‍കയറി, അവിടെ നിന്നും നീങ്ങി. അപ്പോഴും റ്റോമിയുടെ കണ്ണുകള്‍, രണ്ടു  വജ്രസൂചികള്‍പോലെ എന്നെ പിന്തുടരുന്നത്, എനിക്ക് സൈഡ്മിററില്‍കൂടി കാണാമായിരുന്നു!

രണ്ടാഴ്ച്ചകള്‍കടന്നുപോയത് എത്ര വേഗത്തിലായിരുന്നു!!  എങ്കിലും റ്റോമിയെപ്പറ്റിയുള്ള നല്ല ഓര്‍മ്മകള്‍,  എന്റെയും മകന്റെയും മനസ്സുകളില്‍നിന്നും, അത്ര എളുപ്പത്തിലൊന്നും  മാഞ്ഞുപോകുന്നതായിരുന്നില്ല..

പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നതിനാല്‍, നന്നേ താമസിച്ചാണ് ഞാന്‍ ‍എഴുന്നേറ്റത്. പത്രവുമെടുത്തു,  ഭാര്യ തന്ന കാപ്പിയുമായി,  ഞാന്‍ വരാന്തയിലുള്ള പതിവ് ഇരിപ്പിടത്തില്‍   ‍ഇരുന്നതേയുള്ളൂ,  ഒരു പരിചയമുള്ള കരച്ചില്‍   ഗേറ്റിനപ്പുറത്തായി  കേള്‍ക്കുന്നതായി എനിക്ക്  തോന്നി! ഞാന്‍  ചാടിയെഴുന്നേറ്റു ഗേറ്റ് തുറന്നു നോക്കി.  അതാ അവിടെ,  മെലിഞ്ഞുണങ്ങിയ കോലത്തില്‍,  ഒരിക്കല്‍ഞങ്ങളുടെയൊക്കെ അരുമയായിരുന്ന,  ഞാന്‍എന്നെന്നേക്കുമായി ഉപേക്ഷിച്ചു കളഞ്ഞ, ഞങ്ങളുടെ റ്റോമി!  അതിന്റെ പുറത്തൊക്കെ ആരോ ഉപദ്രവിച്ചതിന്റെ കുറെയേറെ പാടുകള്‍!  പാവം!  കഴിഞ്ഞ രണ്ടാഴ്ചകള്‍കൊണ്ട് അത് എന്തുമാത്രം കഷ്ടതകള്‍    അനുഭവിച്ചു കാണും!   ഒടുവില്‍റെയിവേലൈനുകളും  റോഡുകളുമൊക്കെ,  സുരക്ഷിതമായി തന്നെ ക്രോസ്സ് ചെയ്തു,  ഇത്രയും ദൂരം താണ്ടി, അതിനെ ഒരിക്കല്‍  സ്നേഹിച്ചിരുന്ന ആളുകള്‍   ‍താമസിച്ചിരുന്ന വീട് തേടി,  അത് കണ്ടുപിടിച്ചിരിക്കുന്നു!  അതിന്റെ ബുദ്ധിയും മനസ്സിനുള്ളിലെ  തളരാത്ത നിശ്ചയദാര്‍ടൃവും  എന്നിലെ മനുഷ്യമനസ്സിന്റെ ശക്തി കേന്ദ്രങ്ങളെപ്പോലും   ചെറുതാക്കിക്കളഞ്ഞതുപോലെ, എനിക്ക് അപ്പോള്‍   ‍തോന്നി.

ഇരുകൈകളാലും, വീണ്ടും ഒരിക്കല്‍ക്കൂടി അതിനെ വാരിയെടുത്തു വീട്ടിലേക്കു നടക്കുമ്പോള്‍,  എല്ലാ പകയും വിദ്വേഷവും മറന്നു,  പര്‍ര്‍ര്‍.. എന്നുള്ള അതിന്റെ കുറുകുറു ശബ്ദത്തോടൊപ്പം, തല കൊണ്ട് അത് എന്റെ മുഖം മുഴുവനും ഉരുമ്മാനും തുടങ്ങിയിരുന്നു!! ഒപ്പം ഇനിയൊരിക്കലും എന്നെ ഉപേക്ഷിക്കരുതേ, എന്നുള്ള അപേക്ഷകൂടി, ആ സാധുജീവി മൂകമായി ,എന്റെ ചെവികളില്‍  മന്ത്രിക്കുന്നുണ്ടായിരുന്നോ????