Saturday, July 28, 2012

ഒരു നഷ്ടബാല്യത്തിന്റെ വിലാപങ്ങളിലൂടെ..



ഗള്‍ഫില്‍  ഞാന്‍ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍, ഒന്നോ രണ്ടോ ഇന്ത്യാക്കാരും പാകിസ്ഥാനികളുമൊഴികെ,  ബാക്കി വരുന്ന ഭൂരിഭാഗം തൊഴിലാളികളും, ബംഗ്ലാദേശ് സ്വദേശികളായിരുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് ഇവരില്‍ പലരുമായും, മിക്ക സമയങ്ങളിലും വളരെ അടുത്തു ഇടപഴകേണ്ടിയും വന്നിട്ടുണ്ട്.  അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഒട്ടു മിക്ക ഗള്‍ഫ്‌ജോലിക്കാരേപ്പോലെ , തങ്ങളുടെ വീടിനെപ്പറ്റിയും, വീട്ടിലുള്ളവരെപ്പറ്റിയും ചിന്തിച്ചു, വളരെ ഭാരത്തോടെയാണ് ഓരോ ദിവസവും ഇവരില്‍പലരും തള്ളിനീക്കുന്നത്, എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. പ്രത്യേകിച്ചു അവരുടെയൊക്കെ സ്വകാര്യ ദുഃഖങ്ങള്‍ക്ക്, എപ്പോഴും കാതു കൊടുക്കാനുള്ള ഒരു മനസ്സുള്ളതുകൊണ്ട്,  ഇവരുടെ വീട്ടിലുണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഒഴിവു സമയങ്ങളില്‍  എന്റെ അടുത്തു വന്നു പറഞ്ഞു ആശ്വസിക്കുന്നവരും ഏറെ ഉണ്ടായിരുന്നു.

ഇവരുടെ കൂട്ടത്തിലായിരുന്നു അരുണ്‍ എന്ന പേരുള്ള ആ ചെറുപ്പക്കാരനും.  ജോലിയില്‍ വളരെ സമര്‍ത്ഥനായ ഒരു ബംഗാളിയായിരുന്നു അരുണ്‍.  ഞാന്‍  വരച്ചു,  ഡിസൈന്‍ചെയ്തു കൊടുക്കുന്ന ഏതു പ്രയാസമുള്ള പ്രോജക്റ്റും,  ഞാന്‍  ഉദ്ദേശിച്ചതിലും ഭംഗിയായി നിര്‍മ്മിച്ചെടുക്കുന്നതില്‍  അപാര കഴിവായിരുന്നു,  അരുണിന്.  അതുകൊണ്ടുതന്നെ ഒരു എന്‍ജിനീയര്‍-  ഫാബ്രിക്കേറ്റര്‍  ബന്ധത്തിന്നുപരി ഞങ്ങള്‍ക്കിടയില്‍  ഒരു നല്ല വ്യക്തിഗത ബന്ധം തന്നെ വളര്‍ന്നു വന്നിരുന്നു.  എന്തിനേറെ പറയുന്നു,  അവന്റെ ആദ്യത്തെ കുഞ്ഞിന്റെ നാമകരണം വരെ, അവന്റെ ആവശ്യപ്രകാരം, ഞാന്‍  നിര്‍ദേശിച്ച ഒരു പേരിട്ടുകൊണ്ടായിരുന്നു!!

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ നിലവരെ എത്തിച്ചേരുന്നതിനുള്ളില്‍ അവന്‍അനുഭവിച്ചു തീര്‍ത്ത കഷ്ടതകളും പ്രയാസങ്ങളും, ഒരിക്കലും അവനു മറക്കാന്‍ പറ്റുന്നവയായിരുന്നില്ല. സാമാന്യം സമ്പത്തുള്ള, ഒരു ഇടത്തരം കുടുംബത്തില്‍ജനിച്ചു വളര്‍ന്ന എനിക്ക്, ബാല്യത്തില്‍ എന്റെ പ്രായത്തില്‍ അവന്‍  അനുഭവിച്ച അപമാനങ്ങളും  വിഷമങ്ങളും കേട്ടറിഞ്ഞപ്പോള്‍, എന്റെ  മനസ്സിന് അത് വളരെ പ്രയാസം ഉണ്ടാക്കി..  

അരുണിന്റെ ബാപ്പ അവന്റെ ഉമ്മയെയും കുഞ്ഞനുജനെയും ഉപേക്ഷിച്ചു  മറ്റൊരുത്തിയോടൊപ്പം എന്നേക്കുമായി പടിയിറങ്ങിയപ്പോള്‍,  അവന്‍  രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.  ബാപ്പയുടെ വീടിനു അവകാശം പറഞ്ഞു ബന്ധുക്കള്‍ എത്തിയപ്പോള്‍,  കയ്യില്‍ വച്ചുകൊടുത്ത ഒരു പിടി നോട്ടുകളുമായി,  രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കൈക്ക് പിടിച്ചു ആ ഉമ്മയ്ക് വീടുപേക്ഷിച്ച് തന്റെ സഹോദരങ്ങളുടെ അടുത്തേക്ക്‌ അഭയം തേടി  ചെല്ലേണ്ടിവന്നു.  കല്യാണം കഴിപ്പിച്ചു വിട്ട സഹോദരി പ്രാരാബ്ദങ്ങളുമായി വീണ്ടും വീട്ടില്‍കയറി വന്നത് സഹോദരങ്ങളുടെ ഭാര്യമാര്‍ക്ക് പിടിച്ചില്ല. അവരുടെ ശക്തമായ എതിര്‍പ്പ് കാരണം ഒടുവില്‍ അടുത്തു തന്നെ ഒരു വാടക വീട്ടില്‍ അവര്‍ക്ക് ജീവിതം ആരംഭിക്കേണ്ടി വന്നു.

കൈയ്യിലുള്ള കാശൊക്കെ തീര്ന്നുതുടങ്ങിയപ്പോഴാണ്, ജീവിതത്തിന്റെ പരുക്കന്‍ യാധാര്ത്യങ്ങള്‍ ഇത്രമാത്രം രൂക്ഷമാണെന്നവര്‍ക്ക് മനസ്സിലായത്‌. സഹായിക്കാനാരുമില്ലാത്ത ആ അവസ്ഥയില്‍, ആ ഉമ്മ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാതെ പകച്ചു നിന്നു. ഇരന്നു ഭക്ഷിപ്പാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍  ഒരു ജീവിതമാര്‍ഗം തേടി ആ ഉമ്മ ഒരുപാട് അലഞ്ഞു.

ഒടുവിലാണ്, ചാണകവും വൈക്കോലും കൂടി കുഴച്ചു, ഒരു തരം എരിപൊരുള്‍ (ക്ഷമിക്കണം, ഈ വാക്കിന്റെ മലയാള പദം എനിക്ക് അറിഞ്ഞുകൂടാ) ഉണ്ടാക്കി വില്‍ക്കാനുള്ള ശ്രമത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. റാട്ടി എന്ന പേരില്‍അറിയപ്പെടുന്ന ഈ സാധനം ഞാന്‍  തമിഴ്നാട്ടില്‍  താമസിച്ചപ്പോഴെല്ലാം അവിടെയുള്ള പാവങ്ങള്‍  ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്. അതോടുകൂടി പഠനം നിര്‍ത്തിയ ആ ചെറിയ ബാലന്റെ തലയില്‍ ഒരു കൂന ചുമതലകള്‍ കൂടി വന്നു വീണു. അതിരാവിലെ തന്നെ ഒരു കുട്ടയുമെടുത്തു, വീട് വീടായി കയറി ഇറങ്ങി, പശുവുള്ള വീടുകളില്‍നിന്നൊക്കെ, ചാണകം ശേഖരിക്കുക. കുട്ട നിറഞ്ഞു കഴിഞ്ഞാല്‍ അവനു തിരികെ കുടിലിലേക്ക് വരാം. ഉമ്മ അപ്പോള്‍ കൊടുക്കുന്ന കഞ്ഞിവെള്ളത്തില്‍  ഏതാനും വറ്റുകള്‍കൂടിയുണ്ടെങ്കില്‍  അവനു നല്ല സന്തോഷമാവും. അത് കഴിച്ചാലുടനെ, അവനു ഉമ്മയെ സഹായിക്കാന്‍ വീണ്ടും ഇറങ്ങണം.. വൈക്കോല്‍ ചേര്‍ത്തു കുഴച്ച ചാണകം ഉരുളകളാക്കി, ചുവരില്‍ വൃത്താകൃതിയില്‍ പരത്തി ഒട്ടിക്കണം. അത് ഉണങ്ങിയ ശേഷം ഇളക്കി എടുത്താല്‍, ഒന്നാം തരം ഒരു വിറകുപോരുളായി! .

ഉമ്മ, അടുക്കി കുട്ടയിലാക്കി വച്ചു കൊടുക്കുന്ന ഈ വിറകുപോരുള്‍, കടകളില്‍കൊണ്ട് വില്‍ക്കുന്ന ചുമതലയും, ആ ബാലന്‍ തന്നെ ചെയ്യണം. ഇങ്ങനെ ചാണകം ശേഖരിച്ചു കൊണ്ടുവരുന്ന യാത്രകളിലാണ് എന്നെ ഒത്തിരി വേദനിപ്പിച്ച ആ അനുഭവം അവന്‍ ഏന്നോട് പറഞ്ഞത്.

തലയില്‍ ഭാരമുള്ള ചുമടുമായി, ആ എട്ടുവയസ്സുകാരന്‍ നടന്നു പോയിരുന്നത് ഒരു സ്കൂളിന്റെ മൈതാനത്തില്‍ കൂടിയാണ്. അവിടെയെത്തിയാല്‍  അവന്‍  ആ കുട്ട തലയില്‍നിന്നും താഴത്തിറക്കി വെക്കും. അവന്റെ ദൃഷ്ടികള്‍, മൈതാനത്തില്‍ കളിക്കുന്ന അവന്റെ സമപ്രായക്കാരായ കുട്ടികളിലാണ്. എന്ത് ഭാഗ്യം ചെയ്ത കുട്ടികള്‍! നല്ല നല്ല വേഷങ്ങള്‍ധരിച്ചു, ഭംഗിയുള്ള ഷൂസുകളണിഞ്ഞ അവര്‍, പന്തിനു പുറകെ ഓടുന്നത്, അവന്‍ ആര്‍ത്തിയോടെ നോക്കി നില്കും. അവന്റെ അടുത്തുകൂടിയെങ്ങാനും ആ പന്ത് ഉരുണ്ടു വന്നാല്‍പോലും, കീറിയ ഉടുപ്പുമിട്ടു ചാണക കുട്ടയുമേന്തി നില്‍ക്കുന്ന ആ ബാലനെ, അവരൊന്നും കണ്ടില്ലെന്നു നടിക്കും. അഥവാ ശ്രദ്ധിച്ചാല്‍തന്നെ, അറപ്പോടുകൂടി അവന്റെ അടുത്തു നിന്നും ഓടി അകലാന്‍, അവര്‍ തിടുക്കം കാട്ടും. അപ്പോഴോക്കെ  കണ്‍കോണുകളില്‍ ഊറിക്കൂടുന്ന നനവിനെ വകവയ്ക്കാതെ, അവര്‍ അടിക്കുന്ന ഗോളിനോപ്പം, അവനും കൈകൊട്ടി, അവര്‍ക്കൊപ്പം സന്തോഷിക്കും. (നിര്‍വികാരനായി, അവന്‍ എന്നോട് ഇത് പറയുമ്പോള്‍, സത്യത്തില്‍ എന്റെ ഹൃദയം വിങ്ങുകയായിരുന്നു!)

പെട്ടെന്ന് ഓര്‍മ്മ വന്നിട്ടെന്നവണ്ണം, അവന്‍ ആ കുട്ട വീണ്ടും തലയില്‍ തന്നെ വച്ചു കര്മനിരതനാകുന്നു. കുട്ടയും തലയിലേന്തി, അടുത്ത വീട്ടിലേക്ക്, അവന്‍  ആ കുട്ടികളെ,
തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി നടക്കുമ്പോള്‍, തനിക്ക് നഷ്ടപ്പെട്ടു പോകുന്ന തന്റെ ബാല്യത്തെപ്പറ്റി ചിന്തിക്കാന്‍, അവന്റെ കുഞ്ഞു മനസ്സിന് കഴിഞ്ഞിട്ടുണ്ടാവുമോ?.....     


                                                                                                                                                          




Monday, July 23, 2012

ഓര്‍മയില്‍ നിന്നും ഒരു പെണ്‍കുട്ടി




വര്‍ഷങ്ങള്‍ക്കു  മുന്‍പാണ്,  അധികം തിരക്കില്ലാത്ത  ഒരു  ദിവസം. ഓഫീസിലിരുന്നു  തലേ ദിവസം  വന്ന സാധനങ്ങളുടെ  ബില്ലുകള്‍, ഒന്നുകൂടി ചെക്ക് ചെയ്തു നോക്കുകയായിരുന്നു. അപ്പോഴാണ്‌ വാച്ച്മാന്‍ വന്നു പറഞ്ഞത്


'സാര്‍,  ഒരു  അമ്മയും  മകളും  സാറിനെ കാണാന്‍ കാത്തു നില്‍ക്കുന്നു..'


'വരാന്‍ പറയൂ'   ഞാന്‍ പറഞ്ഞു.


വാതില്‍ തുറന്നു  അവര്‍ അകത്തേക്ക്  കടന്നു വന്നു. ഒരു  നാല്‍പ്പതു വയസ്സ് തോന്നിക്കുന്ന ഒരു  അമ്മയും,  കൌമാരം  വിട  പറയാന്‍ വെമ്പുന്ന കണ്ണുകളോടുകൂടിയ,  ഒരു ഹാഫ്സാരിക്കാരി  പെണ്‍കുട്ടിയും...


'ഇരിക്കൂ'  ഞാന്‍  അവരോടു പറഞ്ഞു.


ആ അമ്മ മടിച്ചു മടിച്ചു, കസേരയുടെ വക്കില്‍  ഇരുപ്പുറപ്പിച്ച്കൊണ്ട് എന്നെ ഉറ്റുനോക്കി . പെണ്‍കുട്ടി ഇരിക്കാതെ അമ്മയുടെ പുറകില്‍  കസേരയില്‍  പിടിച്ചു നിന്നതേ ഉള്ളു.


'സാറേ ഞങ്ങള്‍  സാ റിനെ കാണാന്‍  വന്നത് ഇവള്‍ക്ക് ഒരു ജോലിക്ക് വേണ്ടിയാണ്.  മല്ലിക്കട നടത്തുന്ന ചെട്ടിയാര്‍  പറഞ്ഞിട്ട് വന്നതാണ് സാര്‍.' അവര്‍  പതിഞ്ഞ ശബ്ദത്തില്‍ പറയാന്‍ തുടങ്ങി..


ചെട്ടിയാരെ എനിക്ക് നേരത്തെതന്നെ അറിയാം. ചെട്ടിയാരുടെ അനുജന്റെ മകന്‍  എന്റെ സ്ഥാപനത്തില്‍ കുറേ നാള്‍ മുന്‍പ് ജോലി ചെയ്തിരുന്നു.


'അതിനു ഇവള്‍ക്ക് എന്ത് ജോലി അറിയാം?'  ഞാന്‍  ചോദിച്ചു.


'ഒന്നും അറിഞ്ഞുകൂടാ സാര്‍,  ചോല്ലിക്കൊടുത്താല്‍  എല്ലാം നന്നായി തന്നെ ചെയ്യും സാര്‍.'


അമ്മ പറഞ്ഞത് സമ്മതിക്കുന്ന ഭാവത്തില്‍  അവളും മെല്ലെ  തല കുലുക്കി.


പക്ഷെ അവരുടെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കാന്‍ എനിക്ക് അപ്പോള്‍  സാധിക്കുമായിരുന്നില്ല. കാരണം ആ സ്ഥാപനത്തില്‍  അതുവരെ ഒരു പെണ്‍കുട്ടി പോലും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല.

എന്റെ മുഖഭാവത്തില്‍നിന്നും, അവരും അതുതന്നെ ഊഹിച്ചെടുത്തു എന്ന് എനിക്ക് തോന്നി.


ആ അമ്മ അതോടെ കൂടുതല്‍  വാചാലയായി.  വിധവയായ അവര്‍  പല വീടുകളില്‍ പാത്രം കഴുകിയും, തുണികള്‍ നനച്ച്ചുകൊടുത്തും, അടിച്ചുതളിച്ചും ഒക്കെയാണ് കുടുംബം പോററുന്നത്. ഈ പെണ്‍കുട്ടിക്കെന്തെന്കിലും ഒരു ജോലിയായാല്‍  ആ കുടുംബം രക്ഷപെടുമെന്നും, കിട്ടുന്ന കാശ് ചേര്‍ത്ത് വച്ചു അവളെ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ അയക്കാമായിരുന്നെന്നും, അവര്‍ സങ്കടത്തോടെ എന്നോടു പറഞ്ഞു.


അവരുടെ സങ്കടം കണ്ടപ്പോള്‍  എനിക്കും വിഷമമായി .ഞാന്‍  ഒന്ന് ആലോചിച്ചു .പെണ്‍കുട്ടികള്‍  വര്‍ക്ക്‌ചെയ്യുന്ന സ്ഥാപനങ്ങള്‍  നടത്തുന്ന ഒന്നുരണ്ടു സുഹൃത്തുക്കളെ എനിക്ക് അറിയാം. അവരോടൊക്കെ ഒന്ന് ചോദിച്ചു നോക്കാം , ഞാന്‍  മനസ്സില്‍  ഉറപ്പിച്ചു കൊണ്ട് അവരോടു പറഞ്ഞു..


‘നിങ്ങള്‍  വിഷമിക്കാതെ, എനിക്ക് ഒരു  രണ്ടു ദിവസം സമയം  തരൂ, ഞാന്‍  വിവരം ചെട്ടിയാരെ വിളിച്ചു  അറിയിക്കാം. എല്ലാം ശരിയാകും. ഇപ്പോള്‍  പൊക്കോളൂ’ ഞാന്‍  പറഞ്ഞു നിര്‍ത്തി.


പ്രതീക്ഷ നിറഞ്ഞ മനസ്സുകളോടെ, ആ അമ്മയും മകളും പോകുന്നത്, ഞാന്‍  നോക്കി നിന്നു. തീര്‍ച്ചയായും, ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. ഞാന്  മനസ്സിലുറപ്പിച്ചു. അന്ന്
വൈകുന്നേരം തന്നെ ഞാന്‍  സ്നേഹിതരെ വിളിച്ചു കാര്യം അവതരിപ്പിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍,അവരുടെ കമ്പനികളിലും തല്‍ക്കാലം ഒഴിവൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍  എനിക്ക് നിരാശയായി. അപ്പോഴാണ്‌, മറ്റൊരു സുഹൃത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന, ഒരു ചേച്ചിയെപ്പറ്റി ഓര്‍ത്തത്. ഒരു പക്ഷെ അവരോടു പറഞ്ഞാല്‍,  വേറെ എവിടെയെങ്കിലും, ഒന്ന്
തരപ്പെടുത്തിയാലോ?  എന്റെ ആലോചന, ആ വഴിക്കായി..


പിറ്റേ ദിവസം രാവിലെ തന്നെ, ഞാന്‍  അവരെ കണ്ടു വിഷയം സൂചിപ്പിച്ചു. ഭാഗ്യം തുണച്ചെന്നു  പറഞ്ഞാല്‍  മതിയല്ലോ, അവരുടെ അടുത്തു തന്നെയുള്ള ഒരു കമ്പനിയില്‍, ഒരു ജോലി ശരിയാക്കി കിട്ടി. മല്‍സ്യ ബന്ധനത്തിനുള്ള നൈലോണ്‍  വലകള്‍  ഉണ്ടാക്കുന്ന, ഒരു സ്ഥാപനമാണ് അത്. വലകള്‍  മെഷീനുകളിലാണു നെയ്തെടുക്കുന്നതെന്കിലും, നെയ്ത്തിനിടയില്‍,  ഇഴകള്‍  പൊട്ടിപ്പോകുമ്പോള്‍,  അവ കൂട്ടി യോജിപ്പിക്കുന്ന ജോലി ചെയ്യുന്നത്, കുറച്ചു പെണ്‍കുട്ടികളാണ്. അവരുടെ കൂട്ടത്തില്‍, ഇവള്ക്കും ജോലി ചെയ്യാം.

ഞാന്‍  അവര്‍ക്ക് നന്ദി പറഞ്ഞു,
ഉടന്‍തന്നെ ചെട്ടിയാരെ വിളിച്ചു വിവരം പറഞ്ഞു. നാളെത്തന്നെ ആ പെണ്‍കുട്ടിയോട്,  ജോലിയില്‍  പ്രവേശിക്കാനും പറഞ്ഞു. എന്റെ മനസ്സും ശാന്തമായി. പാവങ്ങള്‍! എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ!  അങ്ങനെയെങ്കിലും, എന്നെ തേടി വന്ന അവരെ സഹായിക്കാന്‍  കഴിഞ്ഞതില്‍, സന്തോഷവും തോന്നി..


ദിവസങ്ങള്‍  കഴിഞ്ഞതോടെ ആ സംഭവും, വിസ്മൃതിയിലാണ്ടു. ഞാന്‍  പിന്നെ അവരെപ്പറ്റി, ഓര്‍ത്തതേ ഇല്ല.


ആഴ്ച്ച്ചകള്‍ക്കു ശേഷം,നന്നേ തിരക്കുണ്ടായിരുന്ന ഒരു ദിനാന്ത്യത്തില്‍, തികച്ചും ക്ഷീണിതനായി, ഒടുവില്‍,  ‘കോള്‍  ഇറ്റ്‌ എ ഡേ’ എന്ന് പിറുപിറുത്തുകൊണ്ട്,  ഞാന്‍ ഓഫീസില്‍നിന്നും, വെളിയിലേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴാണ്‌ ഗേറ്റിനു വെളിയിലായി കാത്തു നിന്നിരുന്ന അവളെ, ഞാന്‍ കണ്ടത്. . അന്ന് ഞാന്‍  ജോലി വാങ്ങി കൊടുത്ത, ആ പെണ്‍കുട്ടി! അന്ന് കണ്ടതിലും, ഭംഗിയും തിളക്കവും ആ മുഖത്തിനുള്ളതായി, എനിക്ക് തോന്നി. അവള്‍  എന്നെ കാണാന്‍വേണ്ടി, കാത്തു നില്‍ക്കുകയായിരുന്നെന്നു എനിക്ക് മനസ്സിലായി.


‘എന്താ ഇവിടെ?’ ഞാന്‍  ചോദിച്ചു.


‘ഒന്നുമേ ഇല്ല സാര്‍, സാറേ കൊഞ്ചം പാര്‍ത്തിട്ടു പോകലാം എന്റു നിനൈത്തു    വന്തേന്‍ ’ അത് പറഞ്ഞുകൊണ്ട്, ഒരു കവര്‍  അവള്‍  എന്റെ നേര്‍ക്ക്  നീട്ടി.


‘എന്താ ഇത്?’ കവര്‍ കയ്യില്‍ വാങ്ങിക്കൊണ്ടു ഞാന്‍  ചോദിച്ചു.


‘നീങ്കളേ തിറന്തു പാരുങ്കോ സാര്‍’ അവള്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.


ഞാന്‍  ആ കവര്‍  സൂക്ഷിച്ചു നോക്കി. അവള്‍  ജോലി ചെയ്യുന്ന വല കമ്പനിയുടെ പേര് പ്രിന്റ് ചെയ്ത കവര്‍  ആയിരുന്നു അത്. കവര്‍  ഒട്ടിച്ചിരുന്നു. ഞാന്‍  അത് തുറന്നു നോക്കി. ഒരുപിടി നോട്ടുകള്‍! അധികം തുക
ഒന്നും ഇല്ലായിരുന്നു അത്. ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു..


‘എന്തിനാ ഇത് എന്റെ കയ്യില്‍ തന്നത്?’


മറുപടി പറയുമ്പോള്‍, അവളുടെ തിളക്കമാര്‍ന്ന  കണ്ണുകളില്‍  എന്നോടുള്ള സ്നേഹമോ, നന്ദിയോ, ബഹുമാനമോ ഒക്കെ എനിക്ക് വായിച്ചെടുക്കാമായിരുന്നു!!


‘എന്നുടൈയ മുതലാവത് ശമ്പളം താന്‍ സാര്‍ ഇതുക്കുള്ളൈ. ഇന്നൈക്ക് താന്‍ കിടൈച്ചത്. ഇത് സാറോടു  കയ്യിലെ താന്‍ കൊടുക്കണം എന്റ് എനക്ക് റൊമ്പ ആശൈയായിരുന്തേന്‍. ഇതുക്കുള്ളെ,  എവ്വളവ് പൈസ ഇരുക്കിറത് എന്റ് കൂടെ, എനക്ക് തെരിയലൈ, സാര്‍. ഇത് എപ്പടിയാവത്, സാറുക്കിട്ടെ കൊണ്ട് വന്ത് തരവേണ്ടും എന്റ്, എന്നുടൈയ ചിന്ന മനസ്സ് ചൊന്നതു. അതുക്ക് താന്‍ ഓടി വന്തേന്‍ ...’  അവള്‍  ഒറ്റ ശ്വാസത്തില്‍  പറഞ്ഞു നിര്‍ത്തി.


എനിക്ക് ആ പഠിപ്പും പത്രാസും ഒന്നുമില്ലാത്ത, നിഷ്കളങ്കയായ,  ആ സാധു തമിഴ്കുട്ടിയോട് ഒരുപാട്  ബഹുമാനം തോന്നി.
അവളുടെ ആത്മാര്‍ഥത നിറഞ്ഞ  ആ പ്രവര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വളരെ അപൂര്‍വമായി മാത്രം കാണുന്ന നന്മയുടെ മറ്റൊരു മുഖം!  ഞാന്‍വേഗം തന്നെ എന്റെ പെഴ്സ് തുറന്നു കുറച്ചു നോട്ടുകള്‍  വലിച്ചെടുത്തു ആ കവറിലുള്ള നോട്ടുകള്‍ക്കൊപ്പം വച്ചിട്ട് അവളോട്‌ പറഞ്ഞു.


‘നോക്കൂ, ഈ കിട്ടിയ തുക, നിന്റെ അമ്മയുടെ കയ്യില്‍  കൊണ്ടുപോയി കൊടുത്ത്, അവരുടെ ആശീര്‍വാദം വാങ്ങണം. പിന്നെ, ഞാന്‍  തന്ന രൂപ കൊണ്ട്,  നിനക്കു കുറച്ചു നല്ല വസ്ത്രങ്ങള്‍ വാങ്ങണം .നിനക്ക് ദിവസവും ജോലിക്ക്  പോകുന്നതിനും ഒക്കെ കുറച്ചു നല്ല വേഷങ്ങളൊക്കെ വേണ്ടേ?’


അവള്‍ ലജ്ജ കലര്‍ന്ന ചിരിയോടെ  തല കുലുക്കുമ്പോള്‍,രണ്ടായി പിന്നി മുന്പിലേക്കായി ഇട്ടിരുന്ന അവളുടെ മുടിപ്പിന്നലുകളും , ഒപ്പം ഇളകുന്നത് കൌതുകത്തോടെ ഞാന്‍  നോക്കി നിന്നു !!


അവളെ യാത്രയാക്കി, വീട്ടിലേക്കു പോകുന്ന വഴിയിലുടനീളം, എന്റെ മനസ്സില്‍, ആ സാധു പെണ്‍കുട്ടിയുടെ സന്തോഷം തുളുമ്പുന്ന മുഖമായിരുന്നു. ഒപ്പം ഇതുപോലെ ദിവസവും, ആര്‍ക്കെങ്കിലുമൊക്കെ കൊച്ചു കൊച്ചു  സന്തോഷങ്ങള്‍, പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, നമ്മുടെയൊക്കെ ജീവിതങ്ങള്‍ എത്ര മനോഹരവും സുന്ദരവുമാകുമായിരുന്നു എന്ന്, വെറുതെ എങ്കിലും ഞാന്‍  ഓര്‍ത്തുപോയി!!!       

Thursday, July 19, 2012

ഭക്ഷൃവിഷബാധയുടെ പിന്‍വാതിലിലൂടെ



കേരളത്തിലെവിടെയും ഇപ്പോള്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരും ഹെല്‍ത്ത്‌ ഓഫീസര്‍മാരും നെട്ടോട്ടമോടി ഹോട്ടലുകളും മറ്റു ഭക്ഷൃവിതരണ സ്ഥാപനങ്ങളും റേയ്ഡ് ചെയ്യുന്ന തിരക്കിലാണ്. ഈ ചുമതലപ്പെട്ട ഉദ്യോഗസ്ഥരൊക്കെ ഇത്രമാത്രം കൃത്യതയോടെ ഇപ്പോള്‍ ഈ കര്‍മം നിര്‍വഹിക്കാനുള്ള കാരണം എന്താണ്? ഇതൊക്കെത്തന്നെ ആരുടേയും പ്രേരണയില്ലാതെതന്നെ ഇവര്‍ക്ക് ഇതിനുമുന്പും സ്വയമേ ചെയ്യാമായിരുന്നതല്ലേ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ഇതിനൊക്കെത്തന്നെയായിട്ടല്ലേ ഇവര്‍ക്കൊക്കെ ഇത്രയും വലിയ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്ത് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്?
സാധാരണക്കാരന് പോലും ചിന്തിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം അപ്പോള്‍ പകല്‍ പോലെ തെളിഞ്ഞു വരുന്നു. ഈ ഉദ്യോഗസ്ഥരൊക്കെ ഈ ഹോട്ടലുകാരുടെ ശമ്പളവും കൂടി പറ്റുന്നവരാകണം. സാധാരണഗതിയില്‍ ക്രമമായി നടത്തേണ്ടിയിരുന്ന ഒരു
പരിശോധനയും നടത്താതെ ഹോട്ടലുകളിലെ ശുചിത്വവും വൃത്തിയുമൊക്കെ കിറുകൃത്യം എന്നു പരിശോധനാബുക്കുകളിലോക്കെ ഈ വിരുതന്മാര്‍ എഴുതിവച്ചു നമ്മളെയൊക്കെ വിഡ്ഢികളാക്കുന്നു!

ഇങ്ങനെ ചിന്തിച്ചു നോക്കുമ്പോള്‍ കുറ്റക്കാരായ ഹോട്ടലുകാര്‍ക്കൊപ്പം ഇവരെക്കൂടി ശിക്ഷിക്കേണ്ടതല്ലേ? അതോ എല്ലാത്തിനും മുകളിലുള്ള സര്‍ക്കാരാണോ ഇതിന്റെ ഒക്കെ ഉത്തരവാദികള്‍? പതിവുപോലെ ഉത്തരങ്ങള്‍ ഇല്ലാത്ത കുറച്ചു ചോദ്യങ്ങള്‍ കൂടി ഇവിടെ ബാക്കിയാകുന്നു...

Thursday, July 5, 2012

ഈ കുളിര്‍മയില്‍ ഇത്തിരി നേരം...



വര്‍ഷങ്ങള്‍ക്കുമുന്‍പ്,ചെന്നൈ നഗരത്തിലെ ഒരു നിവാസിയായിരുന്ന കാലം. ഒരു ചെറിയ തൊഴില്‍ സ്ഥാപനം നടത്തിക്കൊണ്ടിരുന്ന എന്നെ , ബിസിനസ്സിന്റെ നൂലാമാലകളും പിരിമുറുക്കങ്ങളും  നിത്യേനെ എന്നോണം അലട്ടിക്കൊണ്ടിരുന്ന സമയം. എന്നാല്‍ ഇതിനിടയിലൂടെ, എപ്പോഴോ  ഒക്കെ വീണുകിട്ടുന്ന ചില ധന്യ മുഹൂര്‍ത്തങ്ങള്‍!! അവയാണ് അന്നൊക്കെ, എല്ലാം മറന്നു,  ജീവിതം സുഗമമായി മുന്പോട്ടേക്ക് നയിക്കാന്‍, എനിക്ക് പ്രേരണ തന്നു കൊണ്ടിരുന്നത്.

നഗരത്തില്‍ നിന്നും അല്‍പ്പം ദൂരത്തുള്ള ഒരു കമ്പനിയില്‍ നിന്നും, വളരെ കൃത്യമായി, മാസത്തിലൊരിക്കല്‍ ഒരു പെയ്മെന്‍റ് കിട്ടുമായിരുന്നു. ഇത് വാങ്ങാന്‍, ഞാന്‍ തന്നെ പോകേണ്ട ആവശ്യം ഇല്ലായിരുന്നെങ്കില്‍കൂടി , കഴിയുന്നതും ഞാന്‍ തന്നെ അവിടെ പോയി, ചെക്ക് വാങ്ങി വരുമായിരുന്നു. ഇതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു!

നഗരവഴികളിലൂടെതന്നെ, കമ്പനിയില്‍ എത്തിച്ചേരാമായിരുന്നെന്കിലും, ഞാന്‍ പോയിരുന്നത് ഒരു തനി തമിഴ് ഗ്രാമത്തിന്റെ നടുവിലൂടെയായിരുന്നു.. ചെറിയ ചെറിയ കൃഷി സ്ഥലങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്ണ് പാതയിലൂടെ, യാത്ര ചെയ്യുന്നതിന്റെ  സുഖം അനുഭവിച്ചുതന്നെ അറിയണം.   ഇരു വശങ്ങളിലും തഴച്ചു, വളര്‍ന്നു, പടര്‍ന്നു നില്‍ക്കുന്ന വിധയിനം പച്ചക്കറികളുടെ തോട്ടങ്ങള്‍!  പാവലും പടവലവും വെണ്ടയും ചീരയും എല്ലാം, അവിടെ സമൃദ്ധിയായി വളരുന്നു. മോട്ടോര്‍ പമ്പില്‍  നിന്നും കുതിച്ചൊഴുകുന്ന വെള്ളം ചെടികളെയൊക്കെ നനച്ചുകൊണ്ട്, ചെറിയ ചാലുകളിലൂടെ,  സ്വച്ഛന്ദമൊഴുകുന്നു! എന്തൊരു ശാന്തത! എന്തൊരു കുളിര്‍മ!  കാര്‍ പാതയോരത്ത് ഒതുക്കി നിറുത്തി, കുറെയേറെ നേരം ഞാന്‍ അത് നോക്കി ആസ്വദിച്ങ്ങനെ ഇരിക്കും. പിന്നെ എപ്പോഴോ യാത്ര തുടരുമ്പോഴേക്കും, എന്റെ  മനസ്സും ശരീരവും ആകെ ഒരു പുത്തനു ണര്‍വില്‍ തുടി കൊട്ടുന്നുണ്ടായിരിക്കും!!    

തിരിക വരുന്ന സമയത്ത്, കൃഷിസ്ഥലം കഴിഞ്ഞാലുടനെ കാണുന്ന ഒരു ആല്‍ത്തറയും, അവിടെ വിശ്രമിക്കുന്ന ചില ഗ്രാമീണരെയും, കാണാന്‍ കഴിയും.  അടുത്തു തന്നെയുള്ള ഒരു ചെറിയ ചായപ്പീടികയുടെ ഓരം ചേര്‍ത്ത്, ഞാന്‍ വീണ്ടും വണ്ടി ഒതുക്കി നിറുത്തും. പീടികയുടെ മുന്‍പില്‍ തന്നെയുള്ള ഏതെങ്കിലുമൊരു ബെഞ്ചില്‍ ഞാന്‍ ഇരിക്കാന്‍ തുടങ്ങുമ്പോഴേക്കും, ഓടി വന്നു ഭവ്യതയോടെ തോര്തുമുണ്ടുകൊണ്ട് ബെഞ്ച് തുടച്ചു വൃത്തിയാകിത്തരുന്ന കുപ്പുസ്വാമി എന്ന തമിഴന്‍ കടക്കാരന്‍. കൂടെയുള്ള, കറുത്തതെന്കിലും, വൃത്തിയുള്ള ചേലയും, തിളങ്ങുന്ന മൂക്കുത്തിയും  ധരിച്ചു, നിറചിരിയോടെ "വാങ്കോ വാങ്കോ" എന്ന്   വരവേല്‍ക്കുന്ന ലച്ച്മി എന്ന അവന്റെ ഭാര്യ! പിന്നെ അവളുടെ ചേലത്തുമ്പില്‍പിടിച്ചു, മറഞ്ഞു നിന്നുകൊണ്ട്, വിടര്‍ന്ന കുഞ്ഞിക്കണ്ണുകളോടെ എന്നെ എത്തി നോക്കുന്ന,കൌതുകം തോന്നിപ്പിക്കുന്ന, ഒരു മൂന്നു വയസ്സുകാരനും! അവര്‍ക്കറിയാം എനിക്ക് എന്താണ് വേണ്ടതെന്ന്. ശുദ്ധമായ പാല് ചേര്‍ത്ത്, വേണ്ടത്ര കടുപ്പത്തില്‍ അവര്‍ തരുന്ന ഒരു ചായ!. അതിനു വേണ്ടി മാത്രമാണ് ഞാന്‍ അവിടെ വന്നു ഇരിക്കുന്നതെന്ന് അവര്‍ക്കെല്ലാവര്‍ക്കും  അറിയാം.

കുപ്പുസ്വാമിക്കും ലച്ച്മിക്കും രണ്ടു മക്കളാണ്. മകനൊരുത്തന്‍ഉള്ളത്, പ്രായ പൂര്തിയായപ്പോഴേ, അവരെ വിട്ടുപോയതാണ്. അവന്‍ ഇപ്പോള്‍എവിടെയാണ് ഉള്ളതെന്ന്, ആര്‍ക്കും അറിഞ്ഞുകൂടാ. മകളെ, വളരെ ചെറിയ പ്രായത്തില്‍തന്നെ കെട്ടിച്ചു വിട്ടിരിക്കുന്നത്, അടുത്തുതന്നെയാണെന്കിലും, മരുമകന്റെ അമിത മദ്യപാനം മൂലം, രണ്ടു കുട്ടികള്‍ഉള്ളതില്‍  മൂത്തതിനെ ലച്ച്മി വിളിച്ചുകൊണ്ടുവന്നു കൂടെ നിറുത്തിയിരിക്കുന്നു. ഞാനവിടെ ചെല്ലുംപോഴെല്ലാം, ആ മൂന്നു വയസ്സുകാരന് വേണ്ടി എന്തെങ്കിലും ഒരു കളിപ്പാട്ടം കയ്യില്‍ കരുതുമായിരുന്നു. ഇത്തവണയും ഞാനത് മറന്നിരുന്നില്ല.  അത് വാങ്ങി, ആ കുഞ്ഞു വിരലുകളാല്‍ അതിനെ മുറുകെ പിടിച്ചുകൊണ്ട്’ എന്നെ ഉറ്റു നോക്കുന്ന ആ കുഞ്ഞു കണ്ണുകളില്‍ നിഴലിക്കുന്ന സന്തോഷം, എന്റെയും മനസ്സ് നിറയ്ക്കും.ആ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക്‌, ഇവയൊക്കെ എപ്പോഴും, അപ്രാപ്യമായ വിശിഷ്ട വസ്തുക്കള്‍തന്നെയായിരുന്നല്ലോ...        

ചായ തരുന്ന സമയത്ത്, എന്റെ കുടുംബ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട്, അവര്‍ രണ്ടാളും  ആ തറയില്‍ എന്റെ അടുത്തു തന്നെ ഇരിക്കുന്നുണ്ടാവും. അപ്പോഴാണ്‌ അവര്‍ എന്നോട് അവരുടെ മനസ്സ് തുറക്കുന്നത്. എന്നിലെ നിശബ്ദ കേള്‍വിക്കാരനില്‍, അവര്‍ക്ക്  അത്രമാത്രം വിശ്വാസമുണ്ടായിരുന്നിരിക്കണം! ആ കൊച്ചു കുടുംബത്തിന്റെ സുഖ ദുഃ  ഖങ്ങളില്‍ എന്നെയും പങ്കാളിയാക്കുന്നതില്‍  എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു. ഒടുവില്‍, ആത്മാര്‍ഥത നിറഞ്ഞു നില്‍ക്കുന്ന സ്വരത്തിലുള്ള അവരുടെ പതിവ് ചോദ്യം " വേറെ എന്ന സാര്‍, ശാപ്പിടിറീന്ക? "

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ റെസ്റ്റോറന്റിന്റെ, മങ്ങിയ വെളിച്ചത്തില്‍ തരുന്ന ചായയേക്കാള്‍ എത്രയോ സ്വാദിഷ്ടമായ ആ ചായ നുകര്‍ന്നുകൊണ്ട്,  നിഷ്കളങ്കരുടെ മുഖത്തു നോക്കി “വേറെ ഒന്നുമേ ഇപ്പൊ വേണ്ടാം” എന്ന് പറയാനുള്ള മനസ്സ് എനിക്കില്ലാത്തതിനാല്‍, അവിടെ വച്ചിരിക്കുന്ന എത്തപ്പഴമോ മാങ്ങാപ്പഴമോ ഒക്കെ, വേണ്ടിയിരുന്നില്ലെങ്കില്‍ കൂടി,  ഞാന്‍ വാങ്ങിക്കൊണ്ട് പോരുമായിരുന്നു!!

പാതയോരത്ത്, നോക്കെത്താ ദൂരത്തു കാണുന്ന പച്ചപ്പിന്റെ പരവതാനിയില്‍,  കണ്ണുകളെ മേയാന്‍ വിട്ടു , അവയെ തഴുകി വരുന്ന ഇളം കാറ്റിന്റെ കുളുര്മയില്‍  ലയിച്ചു, ഞാനാ ചായയുടെ സ്വാദില്‍ അലിഞ്ഞില്ലാതാകുമ്പോള്‍ , അവിടെ,  എന്റെ മനസ്സിന്റെ,  എല്ലാ പ്രയാസങ്ങളും പിരിമുറുക്കങ്ങളും,  ആ ചായയോടൊപ്പം അലിഞ്ഞു ഇല്ലാതായിരിക്കുന്നു  എന്നുള്ള സത്യം  ഞാന്‍ മനസ്സിലാക്കുന്നു!!!
  
ഒപ്പം ഞാന്‍  അറിയുന്നു, എന്റെ ഒരു ദിവസം കൂടി, സാധു   ദമ്പതികള്‍, ധന്യമാക്കിത്തീര്‍ത്തിരിക്കുന്നു!!!!