Saturday, January 5, 2013

കേഴുക മനസ്സേ......



കുറച്ചു പാരാസിറ്റമോള്‍ ഗുളികകള്‍ വാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ കയറിയതായിരുന്നു ഞാന്‍. മെഡിക്കല്‍ സ്റ്റോറിന്‍റെ ഉടമയായ തോമസ്‌ സാറിനെ എനിക്ക് നേരത്തേതന്നെ പരിചയം ഉണ്ട്. സാര്‍ തിരക്കിലാണെന്ന് കണ്ടതും, ഞാന്‍ അല്‍പ്പം ഒതുങ്ങി മാറി നിന്നു. തിരക്ക് കഴിഞ്ഞോട്ടെ. ഇതിനോടകം എന്നെ കണ്ട സാര്‍ കൈ ഉയര്‍ത്തി ഒരു ആംഗ്യം കാണിച്ചിട്ട് വീണ്ടും തിരക്കിലേക്ക് ഊളിയിട്ടു.

തോമസ്‌ സാറിന്‍റെ ഭാര്യ ഫാര്‍മസിസ്റ്റ് ആണ്. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം, സാറും ഭാര്യക്കൊപ്പം രാവിലെ മുതല്‍ കടയില്‍ ഉണ്ടാകും. സാറിനും കൂടി വരാന്‍ കഴിഞ്ഞതോടെ, നേരത്തെ കടയില്‍ സഹായി ആയി നിന്നിരുന്ന ആളിനെ ഒഴിവാക്കാനും സാധിച്ചു. രണ്ടാളും ചേര്‍ന്ന് സാമാന്യം തെറ്റില്ലാത്ത ഒരു വരുമാനം കടയില്‍ നിന്നും ഉണ്ടാക്കുന്നുമുണ്ട്. റിട്ടയര്‍മെന്‍റ് ബോറടി  ഒഴിവാക്കാനായതിനാല്‍, സാറിനും താത്പര്യമായിരുന്നു ഈ പണി!


ഇഷ്ടം പോലെ സമ്പാദിച്ചിരുന്നെങ്കിലും അറു പിശുക്കനായിരുന്നു സാര്‍, എന്നുള്ള കാര്യം, സാറിനെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാം. സംഭാവനയ്ക്കായോ, ധര്‍മ്മത്തിനായോ ആളുകള്‍ ചെന്നാല്‍ അവരെ ചീത്ത പറഞ്ഞു ഓടിക്കുമായിരുന്നു സാര്‍. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ ഇടയില്‍ സാറിന് അത്രയൊന്നും  മതിപ്പും ബഹുമാനവും ആരും കൊടുത്തിരുന്നുമില്ല!! സാറാകട്ടെ അതൊന്നും ഒട്ട് ആഗ്രഹിച്ചിരുന്നുമില്ല!!


കടയിലെ തിരക്ക് അല്‍പ്പം കുറഞ്ഞു എന്ന് കണ്ടപ്പോള്‍, സാര്‍ എന്‍റെ അടുത്തേക്ക്‌ വന്നു എന്താണ് വേണ്ടത് എന്ന് അന്വേഷിച്ചു. ഗുളികകളുടെ കാര്യം പറഞ്ഞതും സാര്‍ അതെടുത്തിട്ടു വരാനായി അകത്തേക്ക് പോയി. ഒരു ഫുള്‍ ബോക്സ് ഗുളികകളുമായി സാര്‍ വന്നപ്പോള്‍ തന്നെയായിരുന്നു,കൌതുകം തോന്നിപ്പിക്കുന്ന ആ പത്തുവയസ്സുകാരന്‍ കടയിലേക്ക് ഓടിക്കയറി വന്നതും! കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു മരുന്നിന്‍റെ ചീട്ടു സാറിന് കൊടുത്തുകൊണ്ട് അവന്‍ പറഞ്ഞു,


"സാര്‍, ഇതിലെഴുതിയിരിക്കുന്ന മരുന്നുകളൊക്കെ ഇവിടെ കിട്ടുമോ? എന്റെ അമ്മയ്ക്കാണ് സാര്‍. ഭയങ്കര വലിവും ശ്വാസംമുട്ടലും, വെളുപ്പിനേ തുടങ്ങിയതാ സാര്‍, ഞങ്ങള്‍ പലതും ചെയ്തുനോക്കിയിട്ടും  ഒരു കുറവുമില്ല.പിന്നെ നിവൃത്തിയില്ലാതെ ഡോക്ടറെ കണ്ടപ്പോഴാണ്,
ഈ മരുന്നുകളെല്ലാം ഉടനേ കൊടുത്തില്ലെങ്കില്‍ ജീവനു തന്നെ ആപത്താകുമെന്ന് പറഞ്ഞത്! മരുന്ന് ഒന്ന് വേഗം കിട്ടിയിരുന്നെങ്കില്‍...!" അവന്‍ ശ്വാസം വിടാതെ  പറഞ്ഞു നിര്‍ത്തി.

തോമസ്‌ സാര്‍ കുറിപ്പടി വാങ്ങി നോക്കി. ഒന്നും പറയാതെ പോയി, അകത്തുനിന്നും മരുന്നുകളുമായി വന്നു അതിന്‍റെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലകള്‍ നോക്കി ബില്‍ എഴുതാന്‍ തുടങ്ങി.

ഞാന്‍ ഈ നേരമത്രയും ആ ബാലനെത്തന്നെ നോക്കുകയായിരുന്നു. മുഷിഞ്ഞു അഴുക്ക് പിടിച്ച വസ്ത്രങ്ങള്‍, ഒറ്റ നോട്ടത്തില്‍ തന്നെ അവന്‍ ഏതോ പാവപ്പെട്ട റിക്ഷാക്കാരന്‍റെയോ,കൂലിപ്പണിക്കാരന്‍റെയോ കുട്ടിയാണെന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എങ്കിലും, അവന്‍റെ മുഖത്തു നിഴലിച്ചിരുന്ന ദയനീയതയാകാം, എന്‍റെ മനസ്സില്‍ അവനോടൊരു അലിവുണര്‍ത്താന്‍ കാരണമായതെന്ന് തോന്നുന്നു.

"എണ്‍പത്തിയെട്ടു രൂപ അറുപതു പൈസാ" തോമസ്‌ സാര്‍ അവനോടായി ബില്ലും മരുന്നുകളുടെ കവറും നീട്ടിക്കൊണ്ടു പറഞ്ഞു.


അവന്‍ മുഷിഞ്ഞ പോക്കറ്റില്‍ കയ്യിട്ട് ഏതാനും പഴകിയ നോട്ടുകളും കുറച്ചു ചില്ലറയും പുറത്തെടുത്തു സാറിന്‍റെ നേര്‍ക്ക്‌ നീട്ടി. അവ വാങ്ങി എണ്ണിത്തിട്ടപ്പെടുത്തി സാര്‍ അവനോടു പറഞ്ഞു,


"എടാ, ഇത് എല്ലാം കൂടി എഴുപത്തിയാറ് രൂപയേ ഉള്ളൂ, ബാക്കി രൂപാ എവിടെ?"


"ബാക്കി...ഇപ്പോള്‍ ഇല്ല സാര്‍, നാളെ കട തുറക്കുമ്പോള്‍ തന്നെ എത്തിക്കാം, ദയവുചെയ്ത് മരുന്ന് തന്നൂടെ സാര്‍ , അമ്മയ്ക്ക് തീരെ വയ്യാത്തതുകൊണ്ട് ചോദിക്കുന്നതാ.." അവന്‍ അയാളോട് കേണു.


തോമസ്‌ സാറിന് കുലുക്കമൊന്നുമില്ല. സാര്‍ എന്നോടായി പറഞ്ഞു.

"ഇവറ്റകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല.പറയുന്നതൊക്കെ  കള്ളമായിരിക്കും! കാശില്ലെന്നൊക്കെ പറയുന്നത് വെറുതെയാ. ഞാനിതൊക്കെ ദിവസവും കാണുന്നതല്ലേ" സാറിന്‍റെ പറച്ചിലില്‍ അവനോടുള്ള വെറുപ്പ്‌ നിറഞ്ഞു നിന്നിരുന്നു!!

"നീ കാശു മുഴുവനും കൊണ്ട് തന്നിട്ട് മരുന്ന് കൊണ്ടുപോ" അവന്‍റെ മുമ്പില്‍ വച്ചിരുന്ന  മരുന്നുകളെടുത്തു അയാള്‍ റാക്കില്‍ തിരികെ വച്ചു,അവന്‍ കൊടുത്ത കാശും തിരികെ കൊടുത്തു.


ബാലന്‍റെ മുഖത്തുണ്ടായ ദുഖവും നിരാശയും ഞാനും കാണുന്നുണ്ടായിരുന്നു. തോമസ്‌ സാര്‍ ഇതിനോടകം മറ്റൊരു കസ്റ്റമറെ അറ്റന്‍ഡ് ചെയ്യാനായി അപ്പുറത്തേക്ക്  പോയിക്കഴിഞ്ഞിരുന്നു!!


സാര്‍ തിരികെ വരുമ്പോഴും, അവന്‍ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക്തന്നെ നോക്കി കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ, സാര്‍ എന്നോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങിയതും, നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആ ബാലന്‍ മെല്ലെ കടയില്‍നിന്നും ഇറങ്ങി ഇരുട്ടിലേക്ക് നടന്നുപോയി.


എനിക്ക് ശരിക്കും വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അവ! ഇയാള്‍ക്ക് ആ പന്ത്രണ്ടു രൂപ ചില്ലറ പിന്നീട് തന്നാല്‍ മതിയെന്ന് അവനോടു പറഞ്ഞുകൂടെ?? അയാളും കേട്ടതല്ലേ അവന്‍റെ അമ്മയുടെ അവസ്ഥ? ഇത്രയ്ക്കും മനസാക്ഷിയില്ലാത്ത ഇയാളൊക്കെ ഒരു മനുഷ്യനാണോ?? മനസ്സില്‍ തിളച്ചുവന്ന അമര്‍ഷം അടക്കാന്‍, അയാളുടെ മുന്‍പില്‍ എനിക്ക് ശരിക്കും അഭിനയിക്കേണ്ടി വന്നു!!


പോരാതെ വന്ന ആ നിസ്സാര തുക എനിക്ക് വേണമെങ്കില്‍ അവനുവേണ്ടി കൊടുക്കാമായിരുന്നു. എങ്കിലും എന്‍റെ കയ്യില്‍ നിന്നും ആ പൈസാ വാങ്ങുന്നത് സാറിന് കുറച്ചിലാവും എന്ന് എനിക്ക് ഒരു തോന്നല്‍!! സാറിന്‍റെ അത്രയൊന്നും തന്നെ സമ്പന്നനല്ലാത്ത എന്നില്‍നിന്നും അദ്ദേഹം ആ സൌജന്യം സ്വീകരിക്കാനുമിടയില്ല. തന്നെയുമല്ല ഇതുകാരണം അവിടെ ഞങ്ങള്‍ക്കിടയില്‍ 'എനിക്കില്ലാത്ത മഹാമനസ്ക്കത നിനക്കോ' എന്നുള്ള ഒരു ഈഗോ സംഘര്‍ഷത്തിനും സാദ്ധ്യതയുണ്ട്. അങ്ങനെ ചിന്തിച്ചപ്പോഴാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു എളുപ്പമായ കാര്യമുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്!! ഞാന്‍ സാറിനോട് യാത്ര പറഞ്ഞു ആ ബാലന്‍ പോയ വഴിയെ വേഗം നടക്കാന്‍ തുടങ്ങി!!


പല വഴികളിലൂടെയും ഞാന്‍ അവനെ തിരഞ്ഞു നടന്നു എങ്കിലും, നിരാശയായിരുന്നു ഫലം!! എവിടെയും അവനെ കണ്ടെത്താനായില്ല! കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ പോയ ആ കുട്ടിക്ക് ആശ്വാസമായി, ഒരു ചെറിയ നന്മ ചെയ്യാനുള്ള അവസരം നഷ്ടമായല്ലോ എന്നോര്‍ത്ത് എനിക്ക് ദുഃഖം തോന്നി! അപ്പോഴേക്കും നേരം നന്നേ ഇരുട്ടിത്തുടങ്ങിയതിനാല്‍, വീടെത്താനുള്ള ധൃതിയില്‍, മനസ്സോടെയല്ലെങ്കിലും ആ ശ്രമം ഉപേക്ഷിച്ച് ഒടുവില്‍ എനിക്കും വീട്ടിലേക്കു മടങ്ങേണ്ടി വന്നു!!


വീട്ടിലെത്തിയതിനുശേഷവും എന്‍റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. ഞാന്‍ ഭാര്യയോട് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു.


"അയാള്‍ അല്ലെങ്കിലും ഒരു മനുഷ്യപ്പറ്റില്ലാത്തവനാണ്, അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവന്‍, ദുഷ്ടന്‍" അവളുടെ  അമര്‍ഷവും അണപൊട്ടി!!


"പോട്ടെ, വിട്ടുകള, നമുക്ക് എന്ത് ചെയ്യാന്‍ പറ്റും??" ഞാന്‍ അവളെ സാന്ത്വനപ്പെടുത്താനായി പറഞ്ഞതാണെങ്കിലും മനസ്സ് വിങ്ങുന്നുണ്ടായിരുന്നു!


നാലഞ്ചു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു, ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയില്‍ വച്ച്, വീണ്ടുമവനെ ഞാന്‍ കണ്ടുമുട്ടിയത്. അവന്‍റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ടു കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവന്‍റെ കുഞ്ഞനുജത്തിയാവണം!! എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്!! ഞാന്‍ ആ കാഴ്ചയില്‍ ലയിച്ച് ഒരു നിമിഷം അവിടെത്തന്നെ നിന്ന് പോയി!!പിന്നെ നടപ്പിന് വേഗം കൂട്ടി അവന്‍റെ അടുത്തെത്തി.


"ഒന്ന് നില്‍ക്കൂ കുട്ടീ, ചോദിക്കട്ടെ.." ഞാന്‍ അടുത്തു ചെന്നു മെല്ലെ അവന്‍റെ കരം കവര്‍ന്നു.

അവന് എന്നെ അറിയാമായിരുന്നില്ല, എങ്കിലും എന്‍റെ കയ്യ് വിടുവിക്കാന്‍ ശ്രമിച്ചില്ല.

"നിന്‍റെ അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെ ഉണ്ട് കുട്ടീ?" ഞാന്‍ മെല്ലെ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.


ആ മുഖത്ത് ദുഃഖം ഉരുണ്ടു കൂടുന്നതും, കണ്ണുകള്‍ നിറഞ്ഞു കവിയുന്നതും ഒരു ആന്തലോടെ ഞാന്‍ നോക്കിനിന്നു.


"അമ്മ ഞങ്ങളെയെല്ലാം വിട്ടു പോയി സാര്‍, വേണ്ട മരുന്നുകളൊന്നും സമയത്ത് വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി.അച്ഛനും സുഖമില്ലാതെ കുറച്ചുനാളായി കിടപ്പിലായിരുന്നു. ഇന്നേയ്ക്ക് നാല് ദിവസ്സമായി സാര്‍ അമ്മ പോയിട്ട്....." അവന്‍റെ ശബ്ദം നേര്‍ത്തുവന്നു ഒരു തേങ്ങലോളം എത്തിയിരുന്നു! അവന്‍റെ കുഞ്ഞു പെങ്ങളാകട്ടെ, മുഖം പുറകിലൊളിപ്പിച്ചു, ആശ്രയത്തിനെന്നോണം അവനെ ഇറുകെ പിടിക്കുന്നത്‌ എനിക്ക് കാണാമായിരുന്നു.


കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായി നിന്നുപോയി!! ഇതാ, എന്നെക്കൊണ്ട് അന്നു വളരെ എളുപ്പത്തില്‍ ചെയ്യാമായിരുന്ന ഒരു ചെറിയ സഹായം, വെറും ദുരഭിമാനത്തിന്‍റെ പേരില്‍ ഒഴിവാക്കിയതിന്‍റെ ഫലം! വിലപ്പെട്ട ഒരു ജീവന്‍ അന്യായമായി, അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അന്നു തികയാതെവന്ന പൈസ കൊടുത്ത് ആ മരുന്ന് വാങ്ങാന്‍ ഞാന്‍ അവനെ സഹായിച്ചിരുന്നെങ്കില്‍, ഈ കുഞ്ഞുങ്ങളുടെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു!!അങ്ങനെ ചിന്തിച്ചപ്പോള്‍

സാധുക്കളായ ഈ  കുഞ്ഞുങ്ങളുടെ ദുരവസ്ഥയില്‍ പരോക്ഷമായെങ്കിലും എനിക്കും ഒരു പങ്കുണ്ടായിരുന്നു എന്ന സത്യം,എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്!!

എനിക്ക്  ആരോടൊക്കെയോ അമര്‍ഷം തോന്നി.അത് ഒരുപക്ഷെ കഠിനഹൃദയനായ തോമസ്‌ സാറിനോടാവാം,അല്ലെങ്കില്‍ അയാളെപ്പോലെ മനസാക്ഷിയില്ലാതെ പാവങ്ങളോട് പെരുമാറുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയോടാകാം, അതോന്നുമല്ലെങ്കില്‍ സമയത്ത് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന എന്റെ നിസ്സഹായതയോടുമാകാം!!

അതെന്തായാലും,കുറ്റബോധം നിറഞ്ഞു വിങ്ങുന്ന ഹൃദയവുമായി, ആ കുട്ടികളെ വിട്ടു വീട്ടിലേക്കു മടങ്ങുമ്പോഴും,‍മനസാക്ഷിയോടുള്ള ഒരു ചോദ്യച്ചിഹ്നമായി ആ പത്തു വയസ്സുകാരന്റെ വിതുമ്പുന്ന മുഖം എന്‍റെ കണ്‍മുമ്പില്‍ തന്നെയുണ്ടായിരുന്നു!!മനസ്സില്‍ ഉരുണ്ടുകൂടിയ ദുഃഖം,കണ്ണുകളില്‍ നനവ്‌ പടര്‍ത്തുന്നതും,ഒഴുകിയിറങ്ങാനുള്ള വെമ്പലില്‍, അവ കാഴ്ചയ്ക്കു് മങ്ങലേല്‍പ്പിക്കുന്നതും, ഞാന്‍ അറിയുന്നുണ്ടായിരുന്നു...


അതെ, മനസ്സ് കേഴുകയായിരുന്നു, മൂകമായി!!!

12 comments:

  1. ആര്‍ക്കും മനോവേദന ഉണ്ടാക്കും. വായിച്ചു വന്നപ്പോള്‍, താങ്കള്‍ ''ആ ക് ഷ ന്'' ഉടന്‍ എടുക്കാതിരുന്നത് നന്നായി, ‍ തോമസ്‌ സാര്‍ പറഞ്ഞത് ശരിയായിരിക്കാം, അവന്‍ പറ്റിപ്പ്‌ പാര്‍ട്ടിതന്നെ ആയിരിക്കാം എന്നൊക്കെ ഒരു സംശയം തോന്നി. കാരണം. അങ്ങിനെയുള്ള അനുഭവങ്ങളും കുറവല്ലല്ലോ. ഏതായാലും വളരെ സങ്കടകരമായി. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍.

    ReplyDelete
  2. ഡോക്ടര്‍ ആദ്യം തന്നെ എത്തി അഭിപ്രായം എഴുതിയതില്‍, ഒരുപാട് സന്തോഷം!!
    ഒപ്പമുള്ളവരുടെ സങ്കടം കാണുന്നത് ചെറുപ്പം മുതലേ വിഷമിപ്പിക്കുന്ന ഒന്നായിരുന്നു.
    മുതിര്‍ന്നപ്പോഴും അതിനു വലിയ മാറ്റമുണ്ടായില്ല.ചെയ്യാന്‍ പറ്റുന്ന ചെറിയ നന്മകള്‍
    മനസ്സിന് തരുന്ന സന്തോഷം, മറ്റെന്തിനെക്കാളും വിലമതിക്കുന്നു.
    സഹകരിക്കുന്ന ഒരു സഹധര്‍മ്മിണിയെ ലഭിച്ചതും, സഹായമായി!!!
    സ്നേഹത്തോടെ,

    ReplyDelete
  3. പറ്റിയ്ക്കുന്ന ആ‍ളാണെങ്കില്‍ പോലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സലിവ് കാണിക്കയാണുചിതം എന്നാണെന്റെ അഭിപ്രായം.

    പിന്നെ മോഹന്‍ പറഞ്ഞ കാരണങ്ങളും ന്യായമാണ്. ആ സമയത്ത് മോഹന്‍ പൈസ കൊടുക്കാമെന്ന് പറഞ്ഞാല്‍ പോലും കടക്കാരന്‍ അത് സ്വീകരിയ്ക്കാന്‍ ഒരു ചാന്‍സും കാണുന്നില്ല.

    ReplyDelete
    Replies
    1. മാഷിനും തോന്നി ഇല്ലേ? എന്റെ ചിന്തകളും ആ വഴികളില്‍ കൂടി തന്നെയായിരുന്നു.
      ഒരു പക്ഷെ ഞാന്‍ ആ പൈസ കൊടുത്ത് ആ മരുന്നുകള്‍ വാങ്ങാന്‍ അവനെ സഹായിച്ചിരുന്നെന്കില്‍ പോലും,ആ അമ്മ രക്ഷപെടണമെന്നില്ല.
      എങ്കില്‍പ്പോലും ആ സമയത്ത് നമ്മളാലാവുന്നത് ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നുള്ള ഒരു സംതൃപ്തി, മനസ്സിനുണ്ടാകുമായിരുന്നു!!!
      നന്ദി മാഷെ...

      Delete
  4. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഇത്തരം അവസരങ്ങളില്‍ പലപ്പോഴും നമ്മള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. നല്ല അനുഭവക്കുറിപ്പ്.
    ആശംസകള്‍ !

    ReplyDelete
    Replies
    1. വിനോദ് മാഷേ,ഇതുപോലെ നമ്മളിലെ നിസ്സഹായത പ്രകടമാകുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവാറുണ്ട്!!അപ്പോഴൊക്കെ കയ്യും കെട്ടി നിന്നതിനെയോര്‍ത്തു പിന്നീട് സങ്കടപ്പെടുകയും ചെയ്യാറുണ്ട്!!
      ജീവിതം ഇങ്ങനെയൊക്കെയാണ് അല്ലെ???
      നന്ദിയുണ്ട്, വന്നു വായിച്ചു അഭിപ്രായം പങ്കു വച്ചതിന്!!

      Delete
  5. പ്രിയ ഏട്ടാ,
    വായിച്ചിട്ട് ഒരുപാട് വിഷമിച്ചു. ഏട്ടന്റെ വിഷമം മനസ്സിലാക്കുന്നു. ദൈവത്തിന്റെ പരീക്ഷണം പോലെ തോന്നി......
    സസ്നേഹം
    അശ്വതി

    ReplyDelete
  6. പ്രിയ അശ്വതി,
    വായിച്ചപ്പോള്‍ വിഷമം തോന്നി ഇല്ലേ? പലര്‍ക്കും നിസ്സാരം എന്ന് തോന്നാവുന്ന ഈ സംഭവങ്ങളൊക്കെ മനസ്സിനേല്‍പ്പിക്കുന്ന നൊമ്പരങ്ങളാണ് ഈ എഴുത്തുകളിലൂടെ നിങ്ങളൊക്കെ വായിക്കുന്നത്. സമാന സ്വഭാവമുള്ളവര്‍ക്ക് അവ എളുപ്പം ഉള്‍ക്കൊള്ളാനാവുന്നു!
    നന്ദി അശ്വതി,
    സ്നേഹത്തോടെ,

    ReplyDelete
  7. സത്യസന്ധം...............

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.... ചങ്ങാതിയാകാനും ക്ഷണിക്കുന്നു.......

    ReplyDelete
  8. വരവിനും വായനയ്ക്കും നന്ദി.
    മാഷേ!!!

    ReplyDelete
  9. ഓരോ വരികളും വായിക്കുമ്പോള്‍ വിചാരിക്കുകയായിരുന്നു അടുത്ത നിമിഷം താങ്കള്‍ ആ പൈസ കൊടുക്കുമെന്ന്..
    സങ്കടമായി.

    ReplyDelete
  10. ഇത് എഴുതിയ പ്രിയ വായനക്കാരീ, ആ പൈസാ കൊടുത്ത് ആ കുട്ടിയെ സഹായിക്കാന്‍ ഒരു നൂറു വട്ടം സമ്മതമായിരുന്നു എനിക്ക്!! അതിനുവേണ്ടി ശ്രമിക്കാതെയും ഇരുന്നില്ല!!
    എങ്കിലും പലപ്പോഴും കാര്യങ്ങളുടെ നിയന്ത്രണം ഒന്നും നമ്മുടെ കൈയ്യില്‍ അല്ലല്ലോ!!
    അന്ന് അങ്ങനെ ഒക്കെത്തന്നെ സംഭവിക്കണം എന്നായിരിക്കും വിധിച്ചിരുന്നത് എന്നോര്‍ത്ത് ആശ്വാസം കൊള്ളുന്നു!!
    സങ്കടമായി ഇല്ലേ? ക്ഷമിക്കൂ'ട്ടോ....
    വന്നു വായിച്ചു മനസ്സില്‍ തോന്നിയത് പങ്കു വച്ചതിലുള്ള സന്തോഷം അറിയിച്ചോട്ടെ!!!

    ReplyDelete