കയ്യിലുള്ള ഒഴിഞ്ഞ കൂട്ടിലേക്ക് നോക്കുമ്പോഴൊക്കെ പക്ഷി വേട്ടക്കാരന്റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടായിരുന്നു. മൂന്നു ദിവസങ്ങളായി കുടിലില്‍ അടുപ്പ് പുകഞ്ഞിട്ട്. ഭാര്യയുടെയും, കരഞ്ഞു തളര്‍ന്ന കുഞ്ഞുങ്ങളുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ കാലുകള്‍ക്ക് വേഗം പോരെന്നു തോന്നി. ഇന്നെങ്കിലും ഒരു ജോഡി തത്തകളെയോ, അല്ലെങ്കില്‍ മൈനകളെയോ കിട്ടിയില്ലെങ്കില്‍......
ദൂരത്തു നിന്ന് തന്നെ ആ തത്തയെ അയാള്‍ക്ക് കാണാമായിരുന്നു. വൃക്ഷത്തിന് മുകളിലുള്ള വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. ഇടയ്ക്കിടെ ചിറകുകള് വിടര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. മരത്തിനു മുകളിലെത്തി സൂക്ഷമതയോടെ വലയില്‍ നിന്നും അതിനെ അയാള്‍ കൈകളില്‍ എടുത്തു. നല്ല ഭംഗിയും വലിപ്പവുമുണ്ട്!! അയാള്‍ക്ക് സന്തോഷമായി. അതിന്റെ ഇണയെ തേടി അയാളുടെ കണ്ണുകള്‍ ചുറ്റും പരതി. അതും ആ മരത്തിന്റെ തന്നെ മറ്റൊരു കൊമ്പില്‍ ഇരിപ്പുണ്ട്. ഇടയ്ക്കിടെ ഇണയെ നോക്കി അവ്യക്തമായി എന്തൊക്കെയോ ചിലയ്ക്കുന്നുമുണ്ട്. അതിനെ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു!! എങ്കിലും, അത് അത്ര എളുപ്പമുള്ള ഒന്നല്ല, എന്ന് അയാള്‍ക്കറിയാമായിരുന്നു. താഴെ ഇറങ്ങി തത്തയെ കൂട്ടില്‍ അടച്ചതിനുശേഷം അതുമായി അയാള്‍ കവലയിലേക്ക് നടന്നു.
ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍, ആ ഇണ തത്തയും ചിലച്ചുകൊണ്ട് പുറകെ പറന്നു വരുന്നതു അയാള്‍ കണ്ടു.. ഇത് ജീവിതമാണ്. ഇവിടെ അനുകമ്പയ്ക്കൊന്നും ഒരു സ്ഥാനവുമില്ല. അയാള്‍ കാലുകള്‍ വലിച്ചുവച്ചു വേഗത്തില്‍ നടന്നു...
കവലയിലെത്തിയതും, എവിടെ നിന്നോ മുന്‍പിലായി ഓടിയെത്തിയ ബാലന്റെ കണ്ണില്‍ നിറയെ തത്തയോടുള്ള ആഗ്രഹം മുറ്റി നിന്നിരുന്നു.
"ഇതിനെ എനിക്ക് തരുമോ?" അവന്റെ ചോദ്യത്തില്‍ അയാള്‍ക്ക് അതിശയമൊന്നും തോന്നിയില്ല.
"ഇരുപത്തഞ്ചു രൂപ ഉണ്ടോ? എങ്കില്‍ എടുത്തോളൂ.."
അയാളുടെ സ്വരത്തില്‍ ഒട്ടും മാര്‍ദ്ദവം കലര്‍ന്നിരുന്നില്ല..
അവന് വേഗം പോക്കറ്റില്‍ കയ്യിട്ടു ഒരു പത്തു രൂപയും ഏതാനും ചില്ലറയും എടുത്തു അയാള്‍ക്ക് നേരെ നീട്ടി.
"ഇത്രയുമേ കയ്യിലുള്ളൂ", അവന്റെ സ്വരം താണിരുന്നു.
അവനെ ശ്രദ്ധിക്കാതെ, വളവു തിരിഞ്ഞു വരുന്ന സ്വാമിയിലും പരിവാരങ്ങളിലുമായി അയാളുടെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി നിന്നു. സ്വാമി തൊട്ടു മുന്‍പിലായി വന്നു നിന്നപ്പോള്‍, അയാള്‍ക്ക് ആദ്യമായി അമ്പരപ്പ് തോന്നി.
"ഇതിനെ എനിക്ക് തന്നേക്കൂ, എത്ര വേണം?" സ്വാമിയുടെ വാക്കുകള്‍ അയാളില്‍ അത്ഭുതമുണര്‍ത്തി.!!
"ഇരുപത്തഞ്ചു രൂപ സ്വാമി", വിനയം കലര്‍ത്തി അയാള്‍ പറഞ്ഞു.
"കൂടുതലാണല്ലോ, ഒരു പതിനഞ്ചാകാം, എന്താ?"
മറുപടിക്ക് മുന്‍പ്, അവര്‍ക്കരികിലായി നീക്കി നിര്‍ത്തിയ കാറില്‍ നിന്നും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീയിലേക്ക് അയാളുടെ ദൃഷ്ടികള്‍ നീണ്ടു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ക്കരുകിലേക്ക് നടന്നു വന്നു അവര്‍ ചോദിച്ചു.
"എനിക്ക് ഈ തത്തയെ ആവശ്യമുണ്ട്. എത്രയാ വില?"
യാന്ത്രീകമെന്നോണം അയാളുടെ ചുണ്ടുകള്‍ ആവര്‍ത്തിച്ചു, "ഇരുപത്തഞ്ചു രൂപാ"
"ഇരുപതു പോരെ?" പറഞ്ഞുകൊണ്ട് തന്നെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു ഇരുപതിന്റെ നോട്ട് അവര്‍ വലിച്ചെടുത്തു.
അയാള്‍ക്ക് പുറകില്‍ ആ ഇണക്കിളിയുടെ രോദനം നേര്‍ത്തിരുന്നു.
എല്ലാ കണ്ണുകളും അയാളിലായിരുന്നു!! അയാളുടെ കൈകള്‍ കൂടിന്റെ കൊളുത്ത് നീക്കി തത്തയെ പുറത്തെടുത്തു. ഇരുകൈകളാലും അതിനെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അതിന്റെ കണ്ണുകളിലേക്ക് ഒരു വട്ടം സൂക്ഷിച്ചു നോക്കി. പിന്നെ പെട്ടെന്ന് തിരിഞ്ഞു ഇണയെ നോക്കി കൈകള്‍ ആവേശത്തോടെ വായുവിലേക്കുയര്‍ത്തി, മുകളിലേക്ക് അതിനെ പറത്തി വിട്ടു.
"ശ്.. ശ്.. ശ്...." ആളുകളില്‍ നിന്നുയര്‍ന്ന സീല്‍ക്കാരങ്ങള്‍ക്കൊപ്പം ഒരുമിച്ചു പറന്നുയര്‍ന്ന പക്ഷികളില്‍ നിന്നുയര്‍ന്ന ആഹ്ലാദാരവങ്ങള്‍, അയാളുടെ മനസ്സിലൊരു ലഹരിയായി പടര്‍ന്നു....
പിന്നെ, കിളിക്കൂടിന്റെ വാതില്‍ അടച്ചു അതും കയ്യിലെടുത്തു അവര്‍ക്കിടയിലൂടെ അയാള്‍ മുമ്പോട്ട് ആഞ്ഞു നടന്നു....
വളരെ ഹൃദ്യമായിരിക്കുന്നു.
ReplyDelete+++
ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ.
+++
വിട്ടയക്കുക കൂട്ടില്നിന്നെ ഞാ-
നൊട്ടുവാനിൽ പറന്നു നടക്കട്ടെ...
+++
പ്രത്യേകിച്ച്, ഇണയെ വേര്‍പിരിക്കുന്നത് രാക്ഷസീയം ആണ്.
+++
തല്ക്കാലം ഇത്ര പോരെ? :)
ഭാവുകങ്ങൾ.
പ്രിയ ഡോക്ടര്‍,
Deleteതാങ്കളുടെ ആത്മാര്‍ഥമായ വാക്കുകളില്‍ നിറഞ്ഞു നില്ക്കുന്ന പ്രോല്സാഹനത്തിനു നന്ദി. ആദ്യമായെത്തി വായിക്കാന്‍ കാണിച്ച സന്മനസ്സിനും!!
സസ്നേഹം,
നല്ല പ്രമേയം
ReplyDeleteഈ വരവ് എനിക്കതിശയമായി, ഒപ്പം തന്നു ഒത്തിരി സന്തോഷവും!!
Deleteനന്ദി!!
നല്ല കഥ
ReplyDeleteസ്വാതന്ത്ര്യം തന്നെയമൃതം
മോചിപ്പിക്കുന്നവന് മോചിക്കപ്പെടും
പ്രിയ അജിത് മാഷേ,
Delete'മോചിപ്പിക്കുന്നവന് മോചിക്കപ്പെടും', അതെ മാഷേ,
ഞാന്‍ പറയാതെ
പറയാന്‍ ഉദ്ദേശിച്ചത് മാഷ് ഇവിടെ പറഞ്ഞുവല്ലോ!!
നന്ദി!!
ഹൃദ്യമായ പ്രമേയം. വേട്ടക്കാരന്റെ മാനസിക സംഘര്ഷങ്ങളിലേയ്ക്കിറങ്ങിച്ചെന്നില്ല എന്ന് തോന്നി.
ReplyDeleteപ്രിയ വിനോദ മാഷേ,
Deleteമാഷിന്റെ നിരീക്ഷണം എത്രയോ ശരിയാണ്!!
സാധാരണ പോലെ ദീര്ഘിപ്പിക്കേണ്ട, എന്ന് കരുതിയതുകൊണ്ടാണ്
ഇങ്ങനെ സംഭവിച്ചത്!!
പ്രമേയം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം!!
വായിച്ചു ,ആശംസകൾ .
ReplyDeleteപ്രതീക്ഷിക്കാതെ ഇവിടേയ്ക്ക് കടന്നു വന്ന പ്രിയ സുഹൃത്തേ,
ReplyDeleteആശംസകള്ക്കൊരു നന്ദി പറയുവാന്‍ അനുവദിക്കൂ....
സ്നേഹത്തോടെ....
എന്തുകൊണ്ട് പക്ഷിവേട്ടക്കാരൻ ആ പക്ഷിയെ ഇണയോടൊപ്പം വിട്ടു ?
ReplyDeleteകഥ എഴുതിയത് കൊണ്ട് താങ്കൾക്കും , കുറച്ചൊക്കെ ഊഹിച്ച് വായിക്കുന്നവനും കാര്യം മനസിലായി ; പക്ഷെ കഥയിൽ അയാളുടെ മനസ് കാണിക്കാൻ എന്തേ മറന്നു ???????
എങ്കിലും നന്നായി എഴുതി
പ്രിയ നിധീഷേ,
Deleteതികച്ചും അപ്പ്രതീക്ഷിതമായ ഒരു വരവും കൃത്യതയുള്ള നിരീക്ഷണവും!!സമ്മതിച്ചിരിക്കുന്നു!!
ഒരു കാര്യം പറഞ്ഞോട്ടെ, ഈ ഒരു ചോദ്യം കഥ വായിക്കുന്നവരുടെ മനസ്സില്‍ വരണം എന്നുള്ള ചിന്തയോടുകൂടിത്തന്നെയാണ് ഇതെഴുതിയത്. ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ ഉള്ള ഒരു ചോദ്യമാണ് ഇത്. വായിക്കുന്നവരുടെ യുക്തിക്ക് തോന്നുന്നതുപോലെ ഊഹിച്ചോട്ടെ എന്ന് ഞാനും വിചാരിച്ചു!!
പിന്നെ കഥയില്‍, നിധീഷ് പറഞ്ഞതുപോലെ, വേട്ടക്കാരന്റെ മനസ്സില്‍ അപ്പോഴുണ്ടായ സംഘര്‍ഷം കുറച്ചെങ്കിലും തുറന്നു കാണിക്കാമായിരുന്നു എന്ന് എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയിരുന്നു.കഥയുടെ നീളം കൂടും എന്നോര്‍ത്ത് അതും വായനക്കാര്‍ക്കു വിട്ടുകൊടുക്കാം എന്ന് കരുതി.....
ഒരുപാട് സന്തോഷം തോന്നുന്നു, നിധീഷേ.ഇത്രയുമൊക്കെ വായിച്ചു ഇവിടെ എഴുതുവാന്‍ തോന്നിയതില്‍. ഒരു സങ്കടം മാത്രം, കുറച്ചുകൂടി നേരത്തെ വന്നിരുന്നെന്കില്!!!ഇത്രയും വൈകി ഇനി ആരും തന്നെ ഇത് വായിക്കാന്‍ എത്തുമെന്ന് തീരെ വിചാരിച്ചില്ല.....നന്ദി...
സ്നേഹത്തോടെ,
പ്രിയ ഏട്ടാ...
ReplyDeleteഈ ചെറുകഥ ഒരുപാടിഷ്ടമായി ...
വായിക്കാന്‍ വൈകി ... സ്ഥലത്തില്ലായിരുന്നു..
ഇനിയും ഏട്ടന്റെ വ്യത്യസ്ഥമായ കഥകള്‍ പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
പ്രിയമുള്ള അശ്വതി,
ReplyDeleteഅശ്വതിയെ കാണാനേ ഇല്ലല്ലോ!!എവിടെയായിരുന്നു??
കഥ ഇഷ്ടമായി എന്ന് പറഞ്ഞതില്‍ ഒത്തിരി സന്തോഷം!!
വൈകിയാണെങ്കിലും വായിക്കാനെത്തിയല്ലോ...
എന്തേ ഈയിടെയായി ഒന്നും എഴുതി കാണുന്നില്ലല്ലോ??
വായിക്കാനിഷ്ടപ്പെടുന്ന ഞങ്ങളേപ്പോലുള്ള കുറച്ചുപേരേ
മറന്നുപോയോ??
സ്നേഹത്തോടെ....